ഹൈദരാബാദിൽ വൻ മയക്കുമരുന്ന് വേട്ട; നിർമാണ കേന്ദ്രം പൂട്ടി കേരള പൊലീസ്
Kerala News
ഹൈദരാബാദിൽ വൻ മയക്കുമരുന്ന് വേട്ട; നിർമാണ കേന്ദ്രം പൂട്ടി കേരള പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th August 2024, 1:40 pm

ഹൈദരാബാദ്: ഹൈദരാബാദിലെ മയക്കുമരുന്ന് നിർമാണ കേന്ദ്രം പൂട്ടി ഉടമസ്ഥനെ അറസ്റ്റ് ചെയ്ത് കേരള പൊലീസ്. ഇന്ത്യയിൽ ആദ്യമായാണ് പൊലീസ് മയക്കുമരുന്ന് കേന്ദ്രം കണ്ടെത്തി ഉടമസ്ഥനെ അറസ്റ്റ് ചെയ്യുന്നത്. കേരളത്തിൽ നിന്ന് എം.ഡി.എം.എ കൈവശവെച്ച വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ തുടരന്വേഷണത്തിനൊടുവിലാണ് ഹൈദരാബാദിലെ സിന്തറ്റിക് മയക്കുമരുന്ന് നിർമാണ കേന്ദ്രം കേരള പൊലീസ് കണ്ടെത്തിയത്.

കേരള പോലീസിന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിൽ പൊലീസ് തന്നെ ഈ നേട്ടത്തെക്കുറിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്. 2024 ജൂലൈ രണ്ടിന് തൃശ്ശൂർ സിറ്റിയിലെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് എം.ഡി.എം.എ കൈവശം വെച്ചയാളെ പൊലീസ് പിടികൂടിയിരുന്നു. ചോദ്യം ചെയ്യലിൽ കൈവശം ഉണ്ടായിരുന്നതിനു പുറമേ രണ്ടര കിലോ മയക്കുമരുന്ന് താമസസ്ഥലത്തുണ്ടെന്ന് മനസിലാക്കിയ പൊലീസ് അത് കണ്ടെടുക്കുകയും ചെയ്തു.

തുടരന്വേഷണത്തിൽ ഇയാൾക്ക് മയക്കുമരുന്ന് നൽകിയ മൂന്നുപേരെ അന്വേഷണസംഘവും തൃശൂർ ലഹരി വിരുദ്ധസേനയും ചേർന്ന് ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. മയക്കുമരുന്ന് ഹൈദരാബാദിൽ നിന്നാണ് എത്തിച്ചതെന്ന് ഇവരിൽ നിന്ന് പൊലീസ് മനസിലാക്കി. തുടർന്ന് ഇവർക്ക് മയക്കുമരുന്ന് നൽകിയയാളെ ഹൈദരാബാദിലെത്തി അന്വേഷണസംഘം പിടികൂടി. അവിടെയുള്ള മയക്കുമരുന്ന് നിർമാണകേന്ദ്രത്തിന്റെയും ഉടമയുടെയും വിവരവും പ്രതിയിൽ നിന്ന് ലഭിച്ചു.

ഹൈദരാബാദ് കക്കാട്ടുപള്ളി നരസിംഹ രാജുവിൻ്റേതാണ് മയക്കുമരുന്ന് നിർമാണകേന്ദ്രം. അയാളെ അറസ്റ്റ് ചെയ്യുകയും ലഹരിമരുന്ന് നിർമാണകേന്ദ്രം പൊലീസ് കണ്ടെത്തുകയും ചെയ്തു. വ്യവസായ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന ഫാക്ടറിയിൽ വൻതോതിൽ മയക്കുമരുന്ന് ഉത്പാദിപ്പിച്ചിരിക്കുന്നതായി പൊലീസ് കണ്ടെത്തി.

പിന്നീട് തൃശ്ശൂർ റീജണൽ ഫോറൻസിക് സയൻസ് ലാബിലെ സയൻറിഫിക് ലാബിൽ നടത്തിയ പരിശോധനയിൽ, കണ്ടെത്തിയത് എം.ഡി.എം.എ നിർമിക്കുന്ന രാസവസ്തുക്കൾ തന്നെയെന്ന് സ്ഥിരീകരിച്ചു. പൊലീസിനെ പോലും ഞെട്ടിപ്പിക്കുന്ന ആധുനിക വിദേശ ഉപകരണങ്ങൾ ഫാക്ടറിയിൽ ഉണ്ടായിരുന്നു. മൂത്രാശയം, വൃക്ക എന്നീ അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നുകളുടെ നിർമാണമെന്ന മറവിലാണ് ലഹരിവസ്തുക്കൾ ഉത്പാദിപ്പിച്ചിരുന്നത്.

 

അറസ്റ്റിലായ ഫാക്ടറി ഉടമസ്ഥനായ പ്രതി ഹൈദരാബാദിലെ അറിയപ്പെടുന്ന സിനിമ നിർമാതാവും ശതകോടീശ്വരനും ആണ്. രണ്ടുപതിറ്റാണ്ടിലേറെയായി കെമിക്കൽ ബിസിനസിലുള്ള ഇയാൾക്ക് വിദേശ രാജ്യങ്ങളിലേക്ക് കെമിക്കൽ ഉത്പന്നങ്ങളുടെ കയറ്റുമതിയുണ്ട്. സിനിമ മേഖലയിലും ഇയാൾ മയക്കുമരുന്ന് വിതരണം നടത്തിയിട്ടുണ്ടാകാമെന്ന് സംശയിക്കുന്നു. ലഹരിമരുന്ന് വിദേശത്തേക്കും സിനിമാ മേഖലയിലും വിതരണം നടത്തിയതിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ ഇളങ്കോ ആർ, മുൻ ഒല്ലൂർ എ.സി.പി മുഹമ്മദ് നദീമുദീൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

 

Content Highlight: Massive drug bust in Hyderabad; Kerala Police has closed the construction center