നെതന്യാഹുവിനെതിരെ ഇസ്രഈലില്‍ വന്‍ പ്രതിഷേധം; ടെല്‍അവീവില്‍ തടിച്ചുകൂടിയത് ആയിരക്കണക്കിനാളുകള്‍
World News
നെതന്യാഹുവിനെതിരെ ഇസ്രഈലില്‍ വന്‍ പ്രതിഷേധം; ടെല്‍അവീവില്‍ തടിച്ചുകൂടിയത് ആയിരക്കണക്കിനാളുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th May 2024, 4:16 pm

ടെല്‍അവീവ്: ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ഇസ്രഈലില്‍ വ്യാപക പ്രതിഷേധം. ബന്ദിമോചനം ആവശ്യപ്പെട്ട് ഇസ്രഈലിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് ജനങ്ങളാണ് പ്രതിഷേധിച്ചത്.

ശനിയാഴ്ച രാത്രി ഇസ്രഈലിലെ 70ാളം സ്ഥലങ്ങളില്‍ വൻ പ്രതിഷേധം നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബന്ദിമോചനം വൈകുന്നതിനെതിരെ രൂപീകരിച്ച ഇസ്രഈലിലെ ചേഞ്ച് ജെനറേഷന്‍ എന്ന സംഘടനയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരായ ഇസ്രഈല്‍ ജനങ്ങളുടെ രോഷം വിളിച്ചറിയിക്കുന്നതായിരുന്നു കഴിഞ്ഞ ജിവസം നടന്ന പ്രതിഷേധം. ഹമാസ് ബന്ദികളാക്കിയവരുടെ ബന്ധുക്കളും പ്രതിഷേധക്കാരിൽ ഉള്‍പ്പെടുന്നു.

നെതന്യാഹുവാണ് ഇസ്രഈലിന്റെ നാശത്തിന് കാരണക്കാരനെന്നും ബന്ദികളെ ഉടന്‍ മോചിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പ്രതിഷേധത്തിന്റെ ചിത്രങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

സര്‍ക്കാരിനെ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഇതിന് മുമ്പ് നെതന്യാഹുവിന്റെ വസതിയിലേക്കും പ്രതിഷേധം നടന്നിരുന്നു. എന്നാല്‍ ബന്ദിമോചനം പൂര്‍ണമായും സാധ്യമാക്കുന്നതിന് ഇസ്രഈല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വെടിനിര്‍ത്തല്‍ ചര്‍ച്ചകളും കെയ്‌റോയില്‍ നീണ്ടു പോവുകയാണ്.

ഒക്ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധത്തില്‍ ഗസയില്‍ ഇതുവരെ 35,000ത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. ഇതില്‍ കൂടുതലും സ്ത്രീകളും കുട്ടികളും ആണെന്ന് ഗസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Content  Highlight: Mass protests in Israel for release of hostages, early election