തകര്‍ക്കപ്പെടുന്ന പള്ളികള്‍ ഇന്നല്ലെങ്കില്‍ നാളെ മുസ്‌ലിങ്ങളിലേക്ക് വന്നുചേരുക തന്നെ ചെയ്യും; പ്രകോപിപ്പിക്കാമെന്നോ നിരാശപ്പെടുത്താമെന്നോ ആരും കരുതേണ്ട: കാന്തപുരം
Kerala News
തകര്‍ക്കപ്പെടുന്ന പള്ളികള്‍ ഇന്നല്ലെങ്കില്‍ നാളെ മുസ്‌ലിങ്ങളിലേക്ക് വന്നുചേരുക തന്നെ ചെയ്യും; പ്രകോപിപ്പിക്കാമെന്നോ നിരാശപ്പെടുത്താമെന്നോ ആരും കരുതേണ്ട: കാന്തപുരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd February 2024, 9:20 pm

കോഴിക്കോട്: മുസ്‌ലിങ്ങളെ പ്രകോപിപ്പിക്കാമെന്നും നിശബ്ദരാക്കാമെന്നും ആരും കരുതേണ്ടെന്നും മുസ്‌ലിങ്ങളുടെ ന്യായമായ അവകാശങ്ങളുടെ ഒപ്പം നില്‍ക്കാന്‍ ഈ രാജ്യത്തെ മുഴുവന്‍ മതേതര ജനാധിപത്യ വിശ്വാസികളും തയ്യാറാവണമെന്നും മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. മര്‍കസ് സനദ് ദാന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അതിക്രമിച്ചു കയ്യേറിയ ഒരു സ്ഥലത്ത് നടത്തുന്ന ആരാധന സ്വീകാര്യമല്ല എന്നതാണ് മുസ്‌ലിങ്ങളുടെ വിശ്വാസം. അതുകൊണ്ടുതന്നെ, അങ്ങേയറ്റം സൂക്ഷ്മത പാലിച്ചു കൊണ്ടാണ് ഏതൊരു കാലത്തും മുസ്‌ലിങ്ങള്‍ ആരാധാനാലയങ്ങള്‍ പണിതത്. കാരണം, ആരാധനാ സ്വീകരിക്കപ്പെടണമെങ്കില്‍ അതു നിര്‍വഹിക്കപ്പെടുന്ന സ്ഥലം എല്ലാത്തരം അനീതികളില്‍ നിന്നും മോചിക്കപ്പെട്ടതാകണം.

ആ നിബന്ധന പാലിച്ചു കൊണ്ടാണ് എക്കാലത്തും മുസ്‌ലിങ്ങള്‍ ആരാധനാലയങ്ങള്‍ പണിതത്. അങ്ങനെ നിര്‍ണയിക്കപ്പെട്ട സ്ഥലം എക്കാലത്തും ആരാധനാലയം തന്നെ ആയിരിക്കും. അവ ഇന്നല്ലെങ്കില്‍ മറ്റൊരു ദിവസം മുസ്‌ലിങ്ങളിലേക്ക് വന്നു ചേരുക തന്നെ ചെയ്യും. കഅബയുടെയും അഖ്സാ പള്ളിയുടെയും ചരിത്രം അതാണ് പഠിപ്പിക്കുന്നത്. മുസ്‌ലിങ്ങളോടൊപ്പം നിന്നതിന്റെ പേരില്‍ ആക്രമിക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയും ചെയ്യുന്നവരോട് ഈ സമുദായത്തിന്റെ ഐക്യദാര്‍ഢ്യം അറിയിക്കുന്നു,’ കാന്തപുരം പറഞ്ഞു.

‘ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, വിവിധ സമയങ്ങളില്‍, ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നു പോയവരാണ് മുസ്‌ലിങ്ങള്‍. ആത്മീയമായ ഊര്‍ജ്ജം കൈവരിച്ചാണ് അവയെ എല്ലാം മുസ്‌ലിങ്ങള്‍ അതിജീവിച്ചത്. ഇപ്പോഴത്തെ പ്രതിസന്ധികളെയും അങ്ങനെതന്നെ അതിജയിക്കും. പ്രതിസന്ധികളെയും പ്രയാസങ്ങളെയും ആത്മീയാനുഭവങ്ങള്‍ ആയി മനസിലാക്കാന്‍ ആണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

സാമ്പത്തികം, രാഷ്ട്രീയം എന്നിങ്ങനെ പല രൂപത്തില്‍ ആവാം പ്രശ്‌നങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. പക്ഷെ അവ ആത്യന്തികമായി ആത്മീയ പ്രശ്‌നങ്ങളാണ്. പ്രാര്‍ത്ഥനകൊണ്ടും വിശ്വാസം കൊണ്ടുമാണ് പ്രശ്‌നങ്ങളെ അതിജയിക്കേണ്ടത്. സ്രഷ്ടാവിന്റെ കാരുണ്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന വിശ്വാസികളെ നിരാശരാക്കാന്‍ ആര്‍ക്കും കഴിയില്ല. സംയമനവും സമാധാനവും ക്ഷമയും പരസ്പര്യവുമാണ് ഇസ്ലാമിന്റെ ഭാഷ,’ അബൂബക്കര്‍ മുസ്‌ലിയാര്‍ കൂട്ടിച്ചേര്‍ത്തു.

മര്‍കസില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കി സേവനത്തിറങ്ങുന്ന 479 സഖാഫി പണ്ഡിതര്‍ക്ക് സമ്മേളനത്തില്‍ ബിരുദം സമ്മാനിച്ചു. ഇന്ത്യയിലെ പതിനാറ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഈ വര്‍ഷത്തെ ബിരുദദാരികള്‍.

സനദ് ദാന സമാപന സമ്മേളനത്തിന് മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ തുടക്കമായി. സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ജനറല്‍ സി. മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി. ജാമിഅ മര്‍കസ് റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി മര്‍കസ് 50-ാം വാര്‍ഷിക പദ്ധതി നയരേഖ അവതരിപ്പിച്ചു.

വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച കോടമ്പുഴ ബാവ മുസ്‌ലിയാര്‍, മര്‍ഹൂം ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം, ഡോ. മുഹമ്മദ് റോഷന്‍ നൂറാനി, ശാഫി നൂറാനി, ഫോക്ലോര്‍ അവാര്‍ഡ് ജേതാവ് അശ്റഫ് സഖാഫി പുന്നത്ത് എന്നിവരെ മര്‍കസ് പ്രതിഭാ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. കൂടാതെ സഖാഫി സംഗമം, മര്‍കസ് ഗ്ലോബല്‍ സമ്മിറ്റ്, ഖത്മുല്‍ ബുഖാരി, സഖാഫി ശൂറാ, ദിക്ര്‍ ഹല്‍ഖ തുടങ്ങിയ വിവിധ പരിപാടികളും നടന്നു.

സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, ഹസ്റത്ത് അല്ലാമാ ഷേര്‍ മുഹമ്മദ് ഖാന്‍ സാഹിബ്, നൗഷാദ് ആലം മിസ്ബാഹി, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ സംസാരിച്ചു. സി.പി. ഉബൈദുല്ല സഖാഫി സ്വാഗതവും എന്‍. അലി അബ്ദുല്ല നന്ദിയും പറഞ്ഞു.

സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, അബ്ദുറഹ്‌മാന്‍ ഫൈസി മാരായമംഗലം, അബൂഹനീഫല്‍ ഫൈസി തെന്നല, വണ്ടൂര്‍ അബ്ദുറഹ്‌മാന്‍ ഫൈസി, ഡോ. പി.എം. അബ്ദുസ്സലാം, അബ്ദുല്‍ കരീം ഹാജി ചാലിയം, ഉസ്മാന്‍ സഖാഫി തിരുവത്ര, മന്‍സൂര്‍ ഹാജി ചെന്നൈ, ശാബു ഹാജി ചെന്നൈ, സമസ്ത നേതാക്കള്‍, ദേശീയ-അന്തര്‍ദേശീയ അതിഥികള്‍ സംബന്ധിച്ചു.

Content Highlight: Markus conference concludes