| Thursday, 28th October 2021, 7:16 pm

പരിപൂര്‍ണ നിയമപ്രാബല്യമുള്ള ഭൂമി, പുറത്ത് വരുന്ന വാര്‍ത്തകള്‍ നിക്ഷിപ്ത താത്പര്യക്കാരുടേത്; നൊളെജ് സിറ്റി വിവാദത്തില്‍ മര്‍കസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തോട്ടം ഭൂമി തരം മാറ്റി നൊളെജ് സിറ്റി നിര്‍മിക്കുന്നു എന്ന ആരോപണത്തില്‍ വിശദീകരണവുമായി മര്‍കസ് അധികൃതര്‍. ഭൂമി തരം മാറ്റി നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തുന്നു എന്ന തരത്തില്‍ പുറത്തു വന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്നും വാര്‍ത്തയില്‍ പറയുന്ന തരത്തില്‍ നൊളെജ് സിറ്റി പദ്ധതിക്ക് 1,500 ഏക്കര്‍ ഭൂമി ഇല്ലെന്നും അവര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കേരളത്തിന്റെയും, പൊതുവായി കോടഞ്ചേരിയുടെയും വിദ്യാഭ്യാസ മുന്നേറ്റത്തിനും വേണ്ടിയുള്ള സ്ഥാപനങ്ങള്‍, ആതുരാലയം, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, തൊഴില്‍ സംരംഭങ്ങള്‍, പാര്‍പ്പിട സൗകര്യം എന്നിങ്ങനെ വിവിധ സംരംഭങ്ങളുടെ കൂടിച്ചേരലാണ് മര്‍കസ് നോളജ് സിറ്റി വിഭാവനം ചെയ്യുന്നതെന്നും ചില നിക്ഷിപ്ത താത്പര്യങ്ങള്‍ക്കനുസരിച്ചാണ് വാര്‍ത്തകള്‍ പുറത്തുവരുന്നതെന്നും കുറിപ്പില്‍ സൂചിപ്പിക്കുന്നു.

‘വസ്തുതാ വിരുദ്ധമായ വാര്‍ത്ത പ്രസിദ്ധീകരിച്ച ചാനല്‍ അറിഞ്ഞോ അറിയാതെയോ ചില നിക്ഷിപ്ത താത്പര്യക്കാരുടെ കൈയാളുകളായി മാറുകയായിരുന്നു. കേരളാ ഭൂപരിഷ്‌കരണ നിയമത്തിലെ വിവിധ വകുപ്പുകളോ അതുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ കോടതി വിധികളോ അവര്‍ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടില്ല.

ഭൂപരിഷ്‌കരണ നിയമ പ്രകാരം തരം മാറ്റപ്പെട്ട ഭൂമിയുടെ വിനിയോഗം, ഭൂമിയുടെ വിസ്തൃതി എന്നിവയെ ആശ്രയിച്ചാണ് വിവിധ നിയമങ്ങള്‍ ബാധകമാവുക. വകുപ്പ് 81(1)(e) ഇളവുപ്രകാരമുള്ള ഭൂമിയുടെ തരം മാറ്റത്തെയും അവയുടെ വിനിയോഗത്തെയും ഉടമസ്ഥാവകാശത്തേയും കുറിച്ച് ബഹു: കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിവിധ വിധിന്യായങ്ങള്‍ ശ്രദ്ധേയമാണ്. മര്‍കസ് നോളജ് സിറ്റി പദ്ധതി ഭൂമിക്ക് പരിപൂര്‍ണ്ണ നിയമ പ്രാബല്യം ഉണ്ടെന്ന വസ്തുത ഈ വിധികളത്രയും വെളിപ്പെടുത്തുന്നുണ്ട്,’ കുറിപ്പില്‍ പറയുന്നു.

കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് നൊളെജ് സിറ്റിയുടെ നിര്‍മാണെമെന്നും, നിര്‍മാണത്തില്‍ നിയമവിരുദ്ധമായ ഒന്നും തന്നെയില്ലെന്നും അധികൃതര്‍ പറയുന്നു.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രചാരണം പ്രദേശ വാസികളുടെ ഭൂക്രയവിക്രയങ്ങള്‍ സങ്കീര്‍ണ്ണമാക്കാനും ജീവിതോപാധികള്‍ക്ക് തടയിടാനുള്ള ഗൂഢാലോചനയാണെന്നും മര്‍ക്കസ് നൊളെജ് സിറ്റിയുടെ നിര്‍മാണ പ്രവര്‍ത്തമവുമായി ബന്ധപ്പെട്ട ഏത് വിധത്തിലുള്ള അന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്നും വാര്‍ത്താ കുറിപ്പില്‍ കൂട്ടിച്ചേര്‍ക്കുന്നു.

നേരത്തെ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള മര്‍കസ് നൊളെജ് സിറ്റിയുടെ നിര്‍മാണം ഭൂമി തരം മാറ്റിയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഏഷ്യാനെറ്റ് ന്യൂസായിരുന്നു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

കോടഞ്ചേരിയിലെ റബ്ബര്‍ തോട്ടത്തിലാണ് നോളേജ് സിറ്റി നിര്‍മാണം. ഭൂപരിഷ്‌കരണ നിയമപരിധിയില്‍ ഇളവ് ലഭിക്കുന്ന തോട്ടഭൂമി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചു എന്നായിരുന്നു ആരോപണം.

മര്‍കസ് നൊളെജ് സിറ്റിയുടെ വാര്‍ത്താ കുറിപ്പിന്റെ പൂര്‍ണരൂപം:

മര്‍കസ് നൊളജ് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി ഭൂമി തരം മാറ്റി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്ന രീതിയില്‍ ഒരു ചാനല്‍ പുറത്തുവിട്ട വാര്‍ത്ത വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. വാര്‍ത്തയില്‍ വിശദീകരിക്കുന്ന പ്രകാരം നൊളജ് സിറ്റി പദ്ധതിക്ക് 1500 ഏക്കര്‍ ഭൂമി ഇല്ല.

കേരളത്തിന്റെ പൊതുവായും കോടഞ്ചേരി പ്രദേശത്തിന്റെ പ്രത്യേകിച്ചുമുള്ള വിദ്യാഭ്യാസ മുന്നേറ്റത്തിനും വേണ്ടിയുള്ള സ്ഥാപനങ്ങള്‍, ആതുരാലയം, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, തൊഴില്‍ സംരംഭങ്ങള്‍, പാര്‍പ്പിട സൗകര്യം എന്നിങ്ങനെ വിവിധ സംരംഭങ്ങളുടെ കൂടിച്ചേരലാണ് മര്‍കസ് നോളജ് സിറ്റി വിഭാവനം ചെയ്യുന്നത്. വിദ്യഭ്യാസ സ്ഥാപനങ്ങള്‍ മര്‍കസ് നേരിട്ട് നടത്തുകയും മറ്റുള്ളവ സമാനമനസ്‌കരായ സംരംഭകര്‍, മര്‍കസ് പൂര്‍വ വിദ്യാര്‍ത്ഥികള്‍, പ്രസ്ഥാന ബന്ധുക്കള്‍ എന്നിവര്‍ കൂടിച്ചേര്‍ന്നുമാണ് നൊളജ് സിറ്റി എന്ന ആശയത്തെ യാഥാര്‍ത്ഥ്യമാക്കുന്നത്.

വസ്തുതാ വിരുദ്ധമായ വാര്‍ത്ത പ്രസിദ്ധീകരിച്ച ചാനല്‍ അറിഞ്ഞോ അറിയാതെയോ ചില നിക്ഷിപ്ത താത്പര്യക്കാരുടെ കൈയാളുകളായി മാറുകയായിരുന്നു. കേരളാ ഭൂപരിഷ്‌കരണ നിയമത്തിലെ വിവിധ വകുപ്പുകളോ അതുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ കോടതി വിധികളോ അവര്‍ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടില്ല. ഭൂപരിഷ്‌കരണ നിയമ പ്രകാരം തരം മാറ്റപ്പെട്ട ഭൂമിയുടെ വിനിയോഗം, ഭൂമിയുടെ വിസ്തൃതി എന്നിവയെ ആശ്രയിച്ചാണ് വിവിധ നിയമങ്ങള്‍ ബാധകമാവുക. വകുപ്പ് 81(1)(e) ഇളവുപ്രകാരമുള്ള ഭൂമിയുടെ തരം മാറ്റത്തെയും അവയുടെ വിനിയോഗത്തെയും ഉടമസ്ഥാവകാശത്തേയും കുറിച്ച് ബഹുമാനപ്പെട്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിവിധ വിധിന്യായങ്ങള്‍ ശ്രദ്ധേയമാണ്.

മര്‍കസ് നൊളജ് സിറ്റി പദ്ധതി ഭൂമിക്ക് പരിപൂര്‍ണ്ണ നിയമ പ്രാബല്യം ഉണ്ടെന്ന വസ്തുത ഈ വിധികളത്രയും വെളിപ്പെടുത്തുന്നുണ്ട്.
വിവിധ പാരിസ്ഥിതിക വിഷയങ്ങള്‍ ഉന്നയിച്ച് ചിലര്‍ നൊളജ് സിറ്റിക്കെതിരെ നേരത്തെ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. കേന്ദ്ര പരിസ്ഥിതി വകുപ്പിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം പദ്ധതി സന്ദര്‍ശിക്കുകയും പഠനം നടത്തിയ ശേഷം അനുകൂല റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് കേരളത്തിലെ പരിസ്ഥിതി, വനസംരക്ഷണം, ജലസേചനം, റവന്യൂ തുടങ്ങിയ വകുപ്പുകളുടെ മേധാവികളെ ഹരിത ട്രൈബ്യൂണല്‍ ചുമതലപ്പെടുത്തുകയും ഈ ഉന്നത ഉദ്യോഗസ്ഥ സംഘം പദ്ധതി പ്രദേശം സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസ്സിലാക്കുകയും വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ രേഖകള്‍ പരിശോധിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് തെളിവെടുപ്പ് നടത്തുകയും ചെയ്ത ശേഷം പരിപൂര്‍ണ്ണമായും അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ശേഷമാണ് ഹരിത ട്രൈബ്യൂണല്‍ നൊളജ് സിറ്റി നിര്‍മാണത്തിന് പരിപൂര്‍ണ്ണ അനുമതി നല്‍കുന്നത്. ഭൂമി തരം മാറ്റം തുടങ്ങിയ ആരോപണങ്ങള്‍ അന്നത്തെ പരാതിക്കാര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തെ ബന്ധപ്പെട്ട വകുപ്പുകളുടെ റിപ്പോര്‍ട്ടുകളും രേഖകളും പരിശോധിച്ച് ഹരിത ട്രൈബ്യൂണല്‍ നൊളജ് സിറ്റി നിര്‍മാണത്തില്‍ നിയമ വിരുദ്ധമായ ഒന്നുമില്ലെന്ന് കണ്ടെത്തി അനുകൂലമായ ഉത്തരവ് പുറപ്പെടുവിക്കുകയാണ് ചെയ്തത്.

കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ മലയോര മേഖലയില്‍ വിദ്യഭ്യാസ, തൊഴില്‍, വാണിജ്യ രംഗത്ത് മികച്ച മുന്നേറ്റം നടത്തുവാന്‍ മര്‍കസ് നൊളജ് സിറ്റിക്ക് സാധിച്ചിട്ടുണ്ട്. നിലവില്‍ മര്‍കസ് നൊളജ് സിറ്റിയില്‍ നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങളും നടക്കുന്നുണ്ട്. രണ്ടായിരത്തിലധികം ആളുകള്‍ ഇവിടെ തൊഴില്‍ ചെയ്യുന്നുണ്ട്. കൂടാതെ അനേകം പേര്‍ക്ക് പരോക്ഷമായും മര്‍കസ് നൊളജ് സിറ്റി ജീവനോപാധി നല്‍കുന്നുണ്ട്. പ്രദേശവാസികളുടെ പരിപൂര്‍ണ്ണ പിന്തുണയോടടെയാണ് നൊളജ് സിറ്റി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

കോടഞ്ചേരി പഞ്ചായത്തിലെ ആയിരക്കണക്കിനു ഏക്കറുകളില്‍ നിയമവിരുദ്ധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്ന പ്രചാരണങ്ങളിലൂടെ പ്രദേശ വാസികളുടെ ഭൂക്രയവിക്രയങ്ങള്‍ സങ്കീര്‍ണ്ണമാക്കാനും ജീവിതോപാധികള്‍ക്ക് തടയിടാനുള്ള ഗൂഢാലോചന കരുതിയിരിക്കേണ്ടതാണ്. മര്‍കസ് നൊളജ് സിറ്റിയിലെ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിയമപരമായാണ് നടന്നു വരുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങളെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. വികസന വിരോധികളായ ചിലരുടേയും ഏതാനും നിഗൂഡ താല്‍പര്യക്കാരുടെയും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Markaz Knowledge City in response to the allegations

We use cookies to give you the best possible experience. Learn more