| Sunday, 22nd August 2021, 4:55 pm

മതേതരത്വം അവര്‍ക്ക് വണ്‍വേ ട്രാഫിക്; ഹിന്ദു വര്‍ഗീയതയെ വിമര്‍ശിക്കുമ്പോള്‍ മുസ്‌ലിങ്ങള്‍ പ്രശംസിക്കുന്നു, മുസ്‌ലിം വര്‍ഗീയതയെ വിമര്‍ശിച്ചാല്‍ അവഹേളിക്കുന്നു: കട്ജു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പിയുടെ വര്‍ഗീയ ധ്രുവീകരണത്തെക്കുറിച്ച് പറയുമ്പോള്‍ കയ്യടിക്കുകയും മുസ്‌ലിം സമുദായത്തിലെ അപചയങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ നേരത്തെ കയ്യടിച്ചവര്‍ തന്നെ അവഹേളിക്കുകയും ചെയ്യുന്നു എന്ന് മുന്‍ സുപ്രീം കോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനുമായ മാര്‍ക്കണ്ഡേയ കട്ജു.

ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മതേതരത്വം എപ്പോഴും ഒരു ടു വേ ട്രാഫിക് ആയിരിക്കണം എന്ന് തുടങ്ങിയാണ് അദ്ദേഹം പോസ്റ്റ് ആരംഭിക്കുന്നത്.

ബി.ജെ.പി സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണം നടത്തുന്നതിനെ എതിര്‍ത്തപ്പോഴും, പശുവിനെ മാതാവായി കാണുന്ന ഹിന്ദുക്കളെ വിഡ്ഢികളെന്ന് വിളിച്ചപ്പോഴും, രാമക്ഷേത്ര നിര്‍മാണം സമൂഹത്തിലെ യഥാര്‍ത്ഥ പ്രശ്നങ്ങളായ തൊഴിലില്ലായ്മയും പട്ടിണിയും ചര്‍ച്ച ചെയ്യാതിരിക്കാനുള്ള ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് തന്ത്രമാണെന്ന് അഭിപ്രായപ്പെട്ടപ്പോഴും മുസ്ലിങ്ങള്‍ തന്നെ വാനോളം പ്രശംസിച്ചതായി അദ്ദേഹം പോസ്റ്റില്‍ പറയുന്നു.

എന്നാല്‍ മുസ്‌ലിം സമുദായത്തിലെ അപചയങ്ങളായ ശരീഅത്ത് നിയമത്തെക്കുറിച്ചും ബുര്‍ഖ ധരിക്കുന്നതിനെക്കുറിച്ചും വിമര്‍ശനമുന്നയിച്ചപ്പോള്‍ അവര്‍ തന്നെ അധിക്ഷേപിക്കുകയായിരുന്നു എന്ന് കട്ജു പറയുന്നു.

തനിക്ക് അവരുടെ മുത്തച്ഛന്റെ പ്രായമുണ്ടെന്ന് പോലും ഓര്‍ക്കാതെയാണ് പലരും തന്നെ അവഹേളിക്കുന്നതെന്നും കട്ജു കൂട്ടിച്ചേര്‍ത്തു. ഹിന്ദു വര്‍ഗീയതയെ വിമര്‍ശിക്കുമ്പോള്‍ മുസ്‌ലിങ്ങള്‍ അഭിനന്ദിക്കുകയും, മുസ്‌ലിം വര്‍ഗീയതയെ വിമര്‍ശിക്കുമ്പോള്‍ അവര്‍ അവഹേളിക്കുകയുമാണന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.

അവരെ സംബന്ധിച്ച് മതേതരത്വം വണ്‍ വേ ട്രാഫിക് ആണെന്നും കട്ജു എഴുതുന്നു. ഹിന്ദു മതവര്‍ഗീയത എതിര്‍ക്കപ്പെടേണ്ടതും എന്നാല്‍ മുസ്‌ലിം വര്‍ഗീയത ഇത്തരത്തില്‍ വിമര്‍ശനാതീതവും ആണന്നാണ് അവര്‍ കരുതുന്നതെന്നും അദ്ദേഹം പറയുന്നു.

കട്ജുവിന്റെ പ്രസാതാവനയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും പോസ്റ്റിന് താഴെ എത്തുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Markandey Katju against Islamic terrorism

Latest Stories

We use cookies to give you the best possible experience. Learn more