|

'മ്..നോ'; സ്വന്തം സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പറ്റില്ലെന്ന് സക്കര്‍ബര്‍ഗ്; അത് തന്നെയാണ് ഇവിടെ വിളിച്ചു വരുത്താന്‍ കാരണമെന്ന് സെനറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തുന്നതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാന്‍ സെനറ്റിലെത്തിയ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ ഉത്തരം മുട്ടിച്ച് സെനറ്റര്‍മാര്‍. സക്കര്‍ബര്‍ഗിന്റെ സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ തയ്യാറാവുമോ എന്നാണ് സെനറ്റില്‍ ഡിക്ക് ഡര്‍ബിന്‍ ചോദിച്ചത്.

“നിങ്ങള്‍ കഴിഞ്ഞ ദിവസം രാത്രി താമസിച്ച ഹോട്ടലിന്റെ പേര് പറയാമോ?”- എന്നാണ് ഡര്‍ബിന്‍ ചോദിച്ചത്.

എട്ടു സെക്കന്റ് മൗനത്തിന് ശേഷമാണ് സക്കര്‍ബര്‍ഗിന് മറുപടി പറയാനായത്. “മ്… നോ”, സക്കര്‍ബര്‍ഗ് അസ്വസ്ഥതയോടെ പറഞ്ഞു.

“കഴിഞ്ഞ ദിവസങ്ങളില്‍ താങ്കള്‍ ആര്‍ക്കെങ്കിലുമൊക്കെ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടാവുമല്ലോ, ആരുടെയെങ്കിലും പേര് പറയാമോ?” എന്ന് ഡര്‍വിന്‍ ചോദിച്ചപ്പോള്‍ മാര്‍ക്കിന് വീണ്ടും ഉത്തരമില്ലാതായി.

“അത് തന്നെയാണ് ഇതിന്റെയൊക്കെ കാര്യം”- മാര്‍ക്കിന്റെ മൗനത്തെ തുടര്‍ന്ന് ഡര്‍ബിന്‍ പറഞ്ഞു. സ്വകാര്യത എല്ലാവര്‍ക്കും വിഷയമാണ് എന്ന ആശയമാണ് ഡര്‍ബിന്‍ ഉയര്‍ത്തിയത്.


Read Also: ‘ഹിന്ദുരാജാക്കന്‍മാരെക്കുറിച്ച് പഠിപ്പിക്കാതെ കമ്മ്യൂണിസ്റ്റ് ചരിത്രം പഠിപ്പിക്കുന്നു’; ത്രിപുരയിലെ സ്‌കൂള്‍ സിലബസ് മാറ്റുമെന്ന് ബിപ്ലബ് ദേബ്കുമാര്‍


അഞ്ച് മണിക്കൂറോളം നീണ്ട വിസ്താരത്തില്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ വ്യാപകമായി ചോരുന്നതില്‍ സക്കര്‍ബര്‍ഗ് യു.എസ് സെനറ്റ് സമിതിക്കു മുമ്പാകെ മാപ്പ് പറഞ്ഞു.

ഫേസ്ബുക്കുമായി ബന്ധപ്പെട്ട നടക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തരവാദി താനാണ്. തന്റെ ചുമതലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഫേസ്ബുക്ക് എന്നാണ് സക്കര്‍ബര്‍ഗ് പറഞ്ഞത്.

“ഫേസ്ബുക്ക് ആരംഭിച്ചത് ഞാനാണ്. അതുകൊണ്ടുതന്നെ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ചുമതലയും എന്റെതാണ്. ഒരുഘട്ടത്തില്‍ കേംബ്രിഡ്ജ് അനലിറ്റിക്കയെ വിശ്വസിച്ചുപോയി”- സക്കര്‍ബര്‍ഗ് പറഞ്ഞു.


Read Also: പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തു


ഫേസ്ബുക്കിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതും, പരസ്പര സംഘര്‍ഷമുണ്ടാക്കുന്ന പോസ്റ്റുകള്‍ പ്രചരിക്കുന്നതിനെയും വേണ്ടത്ര രീതിയില്‍ പരിഗണിക്കാത്തത് സ്ഥാപനത്തിന്റെ തെറ്റാണ്. സെനറ്റു കമ്മിറ്റി മുമ്പാകെ സമര്‍പ്പിച്ച സാക്ഷി പത്രത്തിലാണ് സക്കര്‍ബര്‍ഗിന്റെ വിശദീകരണം.

അതേസമയം വിമര്‍ശനങ്ങള്‍ എല്ലാം താനെറ്റെടുക്കുന്നുവെന്നും ഫേസ്ബുക്ക് കൂടുതല്‍ സുരക്ഷിതമാക്കാനുള്ള നടപടികള്‍ ഉടന്‍ തന്നെ സ്വീകരിക്കുമെന്നും സക്കര്‍ബര്‍ഗ് ഉറപ്പു നല്‍കി. അതോടൊപ്പം 2015 ല്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ഉപഭോക്താക്കളുടെ വിവരശേഖരണം നടത്തിയത് അറിഞ്ഞിരുന്നു.

Video Stories