| Tuesday, 25th April 2023, 1:49 pm

കളത്തില്‍ എന്റെ 100 ശതമാനം കാഴ്ചവെച്ചിരുന്നെങ്കില്‍ മെസിയും റോണോയും ബാലണ്‍ ഡി ഓര്‍ നേടില്ലായിരുന്നു: ഇറ്റാലിയന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

കരിയറില്‍ താന്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടില്ലെന്നും അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ലയണല്‍ മെസിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും ലഭിച്ച ബാലണ്‍ ഡി ഓര്‍ തനിക്ക് ലഭിക്കുമായിരുന്നെന്നും ഇറ്റാലിയന്‍ താരം മാരിയോ ബലോട്ടെല്ലി.

കളത്തില്‍ താനിതുവരെ 20 ശതമാനം മാത്രമെ പുറത്തെടുത്തിട്ടുള്ളൂവെന്ന് തന്റെ മുന്‍ ഏജന്റായ മിനോ റയോള പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറ്റാലിയന്‍ ഔട്‌ലെറ്റായ റിപ്പബ്ലിക്കയോടാണ് ബലോട്ടെല്ലി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘റയോളോ എന്നോട് എപ്പോഴും പറയുമായിരുന്നു മെസിക്കും റൊണാള്‍ഡോക്കും കൂടുതല്‍ ബാലണ്‍ ഡി ഓറുകള്‍ ലഭിച്ചത് ഞാനെന്റെ മാക്‌സിമം കളത്തില്‍ കാഴ്ചവെക്കാതിരുന്നത് കൊണ്ടാണെന്ന്.

ഞാനെന്റെ 20 ശതമാനം മാത്രമെ പുറത്തെടുത്തിട്ടുള്ളൂവെന്നും 100 ശതമാനം കാഴ്ചവെച്ചിരുന്നെങ്കില്‍ എനിക്കും പുരസ്‌കാരം കിട്ടുമെന്നും റയോളോ പറഞ്ഞിട്ടുണ്ട്. കരിയറിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ കൂടുതല്‍ പ്രകടനം കാഴ്ചവെക്കാനായില്ലല്ലോ എന്ന സങ്കടം മാത്രമെ എനിക്കുള്ളൂ,’ അദ്ദേഹം പറഞ്ഞു.

നിലവില്‍ സ്വിറ്റ്‌സര്‍ലന്‍ജ് ക്ലബ്ബായ എഫ്.സി. സിയോണിന് വേണ്ടിയാണ് ബലോട്ടെല്ലി കളിക്കുന്നത്. ക്ലബ്ബിനുവേണ്ടി കളിച്ച 19 മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുകളാണ് താരം അക്കൗണ്ടിലാക്കിയത്.

ഒരു ബാലണ്‍ ഡി ഓര്‍ എങ്കിലും നേടണമെന്ന ആഗ്രഹം ഉണ്ടെങ്കിലും താരത്തിന് ഇതുവരെ പുരസ്‌കാരം നേടാനായിട്ടില്ല. താന്‍ ക്രിസ്റ്റ്യാനോയെക്കാള്‍ മികച്ച താരമാണെന്ന് ബലോട്ടെല്ലി മുമ്പൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

‘ഉയര്‍ന്ന ലെവലിലേക്ക് എത്താനുള്ള ചില അവസരങ്ങള്‍ എനിക്ക് നഷ്ടമായിട്ടുണ്ട്. പക്ഷെ എനിക്കുറപ്പാണ് എന്റെ നിലവാരം ഇവരോടൊപ്പമോ അല്ലെങ്കില്‍ ഇവരെക്കാള്‍ മുകളിലോ ആണെന്ന്. നമ്മള്‍ ഒരിക്കലും മെസിയോടോ റൊണാല്‍ഡോയോടോ നമ്മളെ ഉപമിക്കേണ്ടതില്ല. നമ്മുടെ നിലവാരം നോക്കുകയാണെങ്കില്‍ എനിക്ക് അവരോട് ഒരിക്കലും അസൂയ തോന്നേണ്ട കാര്യമില്ല,’ ബലോട്ടെല്ലി പറഞ്ഞു.

Content Highlights: Mario Balottelli says he’s best in football

We use cookies to give you the best possible experience. Learn more