'മറഡോണക്കും മെസിക്കും പുറമെ അര്‍ജന്റീനക്ക് മറ്റൊരു ഇതിഹാസം കൂടിയുണ്ട്'; തരംഗമായി മുന്‍ താരത്തിന്റെ വാക്കുകള്‍
Football
'മറഡോണക്കും മെസിക്കും പുറമെ അര്‍ജന്റീനക്ക് മറ്റൊരു ഇതിഹാസം കൂടിയുണ്ട്'; തരംഗമായി മുന്‍ താരത്തിന്റെ വാക്കുകള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 23rd April 2023, 11:30 am

അര്‍ജന്റൈന്‍ ദേശീയ ടീമിന്റെ ഗോള്‍കീപ്പറായിരുന്ന താരമാണ് മരിയാനോ അന്‍ഡുഹര്‍. അര്‍ജന്റീന 2010, 2014 ലോകകപ്പ് കളിക്കുമ്പോള്‍ അന്‍ഡുഹര്‍ ആയിരുന്നു ടീമിന്റെ വല സൂക്ഷിപ്പുകാരന്‍. അര്‍ജന്റൈന്‍ ഇതിഹാസങ്ങളായ ഡീഗോ മറഡോണയും ലയണല്‍ മെസിയും കഴിഞ്ഞാല്‍ ടീമിലെ മികച്ച താരം ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ അദ്ദേഹം.

ടി.വൈ.സി സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ മറഡോണക്കും മെസിക്കും ശേഷം അര്‍ജന്റീനയുടെ ഇതിഹാസ താരം എയ്ഞ്ചല്‍ ഡി മരിയയാണെന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം. താരത്തിന്റെ വിലയിരുത്തല്‍ ശരിവെച്ച് നിരവധിയാരാധകര്‍ രംഗത്തെത്തിയിരുന്നു.

അര്‍ജന്റീനക്കായി തുടര്‍ച്ചയായ മൂന്ന് ഫൈനലുകളില്‍ ഡി മരിയ ഗോള്‍ നേടിയിരുന്നു. കഴിഞ്ഞവര്‍ഷം കോപ്പ അമേരിക്കയില്‍ ബ്രസീലിനെതിരെ വിജയഗോള്‍ കുറിക്കാന്‍ ഡി മരിയക്ക് സാധിച്ചിരുന്നു. തുടര്‍ന്ന് നടന്ന ഫൈനലിസിമ ട്രോഫിയില്‍ ഇറ്റലിക്കെതിരെയും ലക്ഷ്യംകണ്ടു. ഏറ്റവുമൊടുവില്‍ ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ ഡി മരിയ ഗോള്‍ നേടിയപ്പോഴും മത്സരം ജയം കണ്ടു.

അതേസമയം, ഡി മരിയ ഖത്തര്‍ ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് താരം തന്നെ അത് തിരുത്തുകയായിരുന്നു. 2024 കോപ്പ അമേരിക്ക വരെ താരം അന്താരാഷ്ട്ര ഫുട്‌ബോളില്‍ തുടരുമെന്നാണ് സൂചന. വിരമിക്കുമെന്ന തീരുമാനം തിരുത്തുകയാണെന്നും കരിയര്‍ ഉടന്‍ അവസാനിപ്പിക്കില്ലെന്നും മരിയ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

ഈ സീസണില്‍ ക്ലബ്ബ് ഫുട്ബോളിലും മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. നിലവില്‍ യുവന്റസിനായി ബൂട്ടുകെട്ടുന്ന താരത്തെ സൈന്‍ ചെയ്യിക്കാന്‍ ബാഴസലോണയടക്കം പല ക്ലബ്ബുകളും രംഗത്തുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

2022ലാണ് ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയില്‍ നിന്നും ഡി മരിയ യുവന്റസിലേക്ക് ചേക്കേറിയത്. 19 മത്സരങ്ങളില്‍ നിന്നും ഇറ്റാലിയന്‍ ക്ലബ്ബിനായി മൂന്ന് ഗോളുകളും ആറ് അസിസ്റ്റുകളുമാണ് താരത്തിന്റെ സമ്പാദ്യം. 190 കളികളില്‍ 36 ഗോളുകളും 85 അസിസ്റ്റുകളുമാണ് താരം റയലിനായി നേടിയത്.

Content Highlights: Mariano Andujar praises Argentine super striker Angel Di Maria