| Sunday, 25th August 2024, 6:03 pm

കര്‍ണനിലെ ആ ഒരു ഷോട്ട് ഞാന്‍ കുട്ടിക്കാലം മുതല്‍ മനസില്‍ കാണുന്ന ഒന്നായിരുന്നു, തിയേറ്ററില്‍ ആ സീനിന് ലഭിച്ച കൈയടി കണ്ട് കരഞ്ഞു: മാരി സെല്‍വരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പാ. രഞ്ജിത്തിന്റെ സംവിധാനസഹായിയായി സിനിമാ കരിയര്‍ ആരംഭിച്ചയാളാണ് മാരി സെല്‍വരാജ്. സ്വതന്ത്രസംവിധായകനായ ആദ്യസിനിമ പരിയേറും പെരുമാള്‍ തമിഴിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ്. സമൂഹത്തിലെ ജാതിവ്യവസ്ഥക്കെതിരെ തന്റെ സിനിമകളിലൂടെ പ്രതിഷേധം അറിയിക്കുന്ന സംവിധായകനാണ് മാരി സെല്‍വരാജ്. ഏറ്റവും പുതിയ ചിത്രമായ വാഴൈക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മാരിയുടെ സംവിധാനത്തില്‍ 2021ല്‍ റിലീസായ ചിത്രമാണ് കര്‍ണന്‍. ധനുഷ് നായകനായ കര്‍ണന്‍ ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറി. തമിഴ്‌നാട്ടില്‍ നടന്ന കൊടിയംകുളം സംഭവത്തിനെ ആസ്പദമാക്കിയാണ് മാരി സെല്‍വരാജ് കര്‍ണന്‍ അണിയിച്ചൊരുക്കിയത്. ചിത്രത്തിലെ ഇന്റര്‍വെല്‍ സീനിനെക്കുറിച്ച് സംസാരിക്കുകയാണ് മാരി സെല്‍വരാജ്.

കഴുത മലയില്‍ കയറി നില്‍ക്കുന്ന ഷോട്ട് കുട്ടിക്കാലം മുതല്‍ തന്റെ മനസില്‍ ഉണ്ടായിരുന്നതാണെന്ന് മാരി പറഞ്ഞു. എല്ലാ ഭാരവും ചുമക്കേണ്ടി വരുന്ന കഴുതയെപ്പോലൊരു ജീവി മലയുടെ മുകളില്‍ കയറിനിന്ന് എല്ലാം കാണുന്ന ഷോട്ട് പ്രേക്ഷകര്‍ക്ക് മനസിലാകുമോ എന്ന് സംശയമുണ്ടായിരുന്നെന്നും എന്നാല്‍ തിയേറ്ററില്‍ ആ സീനിന് കിട്ടിയ കൈയടി കണ്ട് കരഞ്ഞുവെന്നും മാരി സെല്‍വരാജ് പറഞ്ഞു. വാഴൈയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഗലാട്ടാ പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് മാരി ഇക്കാര്യം പറഞ്ഞത്.

‘കര്‍ണന്‍ സിനിമയുടെ ഇന്റര്‍വല്‍ എന്നെ സംബന്ധിച്ച് വളരെ സ്‌പെഷ്യലാണ്. അതില്‍ കഴുത മലയുടെ മുകളില്‍ കയറി നില്‍ക്കുന്ന ഷോട്ട് ഞാന്‍ കുട്ടിക്കാലം മുതല്‍ക്കേ മനസില്‍ കാണുന്നതാണ്. കഴുതയെപ്പോലെ ഭാരം ചുമക്കാന്‍ വിധിക്കപ്പെട്ട ഒരു ജീവി ഒരു മലയുടെ മുകളില്‍ കയറി നിന്നാല്‍ എങ്ങനെയുണ്ടാകും എന്ന ചിന്തയായിരുന്നു എനിക്ക്. കര്‍ണനില്‍ എങ്ങനെ ആ കഴുതയെ ഉള്‍പ്പെടുത്താമെന്ന് ഒരുപാട് ആലോചിച്ചു.

ആ ഗ്രാമത്തിലെ ജനങ്ങളെ റെപ്രസന്റ് ചെയ്തത് കഴുതയിലൂടെയായിരുന്നു. കാലുകള്‍ തമ്മില്‍ കെട്ടി, ഒരു പരിധിക്കപ്പുറം നടക്കാന്‍ പറ്റാത്ത കഴുത ആ ജനങ്ങളുടെ അവസ്ഥയാണ് റിഫ്‌ളക്ട് ചെയ്യുന്നത്. ഒരു ചില ആളുകള്‍ക്ക് ആ കഴുത അധികം ദൂരം പോകുന്നത് ഇഷ്ടമല്ല. ഇന്റര്‍വെല്ലിന് ധനുഷിന്റെ കഥാപാത്രം ആ കെട്ട് പൊട്ടിക്കുമ്പോള്‍ അത് മലയിലേക്ക് ഓടിക്കയറുകയാണ്. മലയുടെ മുകളില്‍ നിക്കുന്ന കഴുതയുടെ ഷോട്ടിന് തിയേറ്ററില്‍ കിട്ടിയ കൈയടി കണ്ട് എനിക്ക് കരച്ചില്‍ വന്നു,’ മാരി സെല്‍വരാജ് പറഞ്ഞു.

Content Highlight: Mari Selvaraj about interval scene in Karnan movie

We use cookies to give you the best possible experience. Learn more