| Wednesday, 24th April 2024, 7:55 am

ഇങ്ങനെയൊരു സെഞ്ച്വറി ചരിത്രത്തിലാദ്യം; തിരുത്തിക്കുറിച്ചത് 13 വർഷത്തെ ഐ.പി.എല്ലിന്റെ ചരിത്രം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് തോല്‍വി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് ആറ് വിക്കറ്റുകള്‍ക്കാണ് ചെന്നൈയെ പരാജയപ്പെടുത്തിയത്. ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ കെ.എല്‍ രാഹുല്‍ ഹോം ടീമിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലഖ്നൗ മൂന്ന് പന്തുകളും ആറ് വിക്കറ്റുകളും ബാക്കിനില്‍ക്കേ ലക്ഷ്യം മറികടക്കുകയായിരുന്നു.

മാര്‍ക്കസ് സ്റ്റോണിസിന്റെ സെഞ്ച്വറി കരുത്തിലാണ് ലഖ്നൗ ചെന്നൈയ്‌ക്കെതിരെ ജയിച്ചു കയറിയത്. 63 പന്തില്‍ പുറത്താവാതെ 124 റണ്‍സ് ആണ് സ്റ്റോണിസ് അടിച്ചെടുത്തത്. 13 ഫോറുകളും ആറ് സിക്‌സുകളും ആണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് സ്റ്റോണിസ് സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ ചെയ്‌സ് ചെയ്ത് വിജയിച്ച മത്സരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന റണ്‍സ് നേടുന്ന താരമായി മാറാനാണ് സ്റ്റോണിസിന് സാധിച്ചത്. 2011ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ പഞ്ചാബ് താരം പോള്‍ വാല്‍ത്താട്ടി നേടിയ 120 റണ്‍സ് ആണ് സ്റ്റോണിസ് മറികടന്നത്.

അതേസമയം ചെന്നൈക്കായി നായകന്‍ റിതുരാജ് ഗെയ്ക്വാദ് സെഞ്ച്വറി നേടി കരുത്തുകാട്ടി. 60 പന്തില്‍ പുറത്താവാതെ 108 റണ്‍സ് ആയിരുന്നു ഗെയ്ക്വാദ് നേടിയത്. 12 ഫോറുകളും മൂന്ന് സിക്‌സുകളും ആണ് ചെന്നൈ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്. മൂന്ന് ഫോറുകളും ഏഴ് സിക്സും ഉള്‍പ്പെടെ 27 പന്തില്‍ 65 നേടിയ ശിവം ദുബെയും ചെന്നൈക്കായി മികച്ച പ്രകടനം നടത്തി.

ജയത്തോടെ എട്ട് മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയവും മൂന്ന് തോല്‍വിയും അടക്കം 10 പോയിന്റോടെ നാലാം സ്ഥാനത്തേക്ക് മുന്നേറാനും രാഹുലിനും സംഘത്തിനും സാധിച്ചു. അതേസമയം മറുഭാഗത്ത് ഇത്രതന്നെ മത്സരങ്ങളില്‍ നിന്നും നാല് വീതം ജയവും തോല്‍വിയുമായി എട്ട് പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ചെന്നൈ.

Content Highlight: Marcus Stonis create a new record in IPL

We use cookies to give you the best possible experience. Learn more