| Sunday, 16th June 2024, 3:07 pm

ഇവന്‍ ഈ ഫോര്‍മാറ്റിനായി പിറന്നവനാണ്; ഓസീസ് കൊടുങ്കാറ്റില്‍ സ്‌കൈയും അഫ്രീദിയും പിന്നില്‍!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ന് നടന്ന ടി-20 ലോകകപ്പ് മത്സരത്തില്‍ സ്‌കോട്‌ലാന്‍ഡിനെതിരെ ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. ബ്യുസെജര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസീസ് എതിരാളികളെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് ആണ് സ്‌കോട്ലാന്‍ഡ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടി ഓസ്‌ട്രേലിയ വിജയിക്കുകയായിരുന്നു.

ട്രാവിസ് ഹെഡിന്റെയും മാര്‍ക്കസ് സ്റ്റോയിനിസിന്റെയും തകര്‍പ്പന്‍ പ്രകടനത്തിലാണ് ഓസീസിന് വിജയിക്കാന്‍ സാധിച്ചത്. 49 പന്തില്‍ നാല് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 68 റണ്‍സാണ് ഹെഡ് അടിച്ചെടുത്തത്. സ്റ്റോയിനിസ് 29 പന്തില്‍ രണ്ട് സിക്‌സറും ഒമ്പത് ഫോറും അടക്കം 59 റണ്‍സും നേടി. ടിം ഡേവിഡ് 28 റണ്‍സും നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.

മിന്നും പ്രകടനം കാഴ്ചവെച്ച മാര്‍ക്കസ് സ്റ്റോയിനിസാണ് കളിയിലെ താരം. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്. ടി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റുള്ള താരമാകാനാണ് സ്റ്റോയിനിസിന് സാധിച്ചത്.

ടി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റുള്ള താരം, ടീം, സ്‌ട്രൈക്ക് റേറ്റ്, ആവറേജ്

മാര്‍ക്കസ് സ്‌റ്റോയിനിസ് – ഓസ്‌ട്രേലിയ – 166.1 – 60

സൂര്യകുമാര്‍ യാദവ് – ഇന്ത്യ – 157.4 – 49

ഷാഹിദ് അഫ്രീദി – പാകിസ്ഥാന്‍ – 154.2 – 19

ഓസ്ട്രേലിയയ്ക്ക് വേണ്ടി ടി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയ രണ്ടാമത്തെ താരമാകാനും സ്റ്റോയിനിസിന് സാധിച്ചിരുന്നു. മൂന്ന് പ്ലെയര്‍ ഓഫ്ദി മാച്ച് അവാര്‍ഡാണ് താരം സ്വന്തമാക്കിയത്. ആദം സാംപ അഞ്ച് അവാര്‍ഡുകള്‍ നേടി മുന്നിലാണ്. സ്റ്റോയിനിസ് ടി-20 ഇന്റര്‍ നാഷണലില്‍ ഇതുവരെ 63 മത്സരത്തിലെ 52 ഇന്നിങ്‌സില്‍ നിന്ന് 1096 റണ്‍സാണ് നേടിയത്.

ഇതോടെ ഗ്രൂപ്പ് ബിയില്‍ നാല് വിജയവുമായി എട്ട് പോയിന്റോടെ ഓസ്ട്രേലിയയാണ് മുന്നില്‍. സൂപ്പര്‍ 8ല്‍ പിന്നാലെ ഇംഗ്ലണ്ട് അഞ്ച് പോയിന്റ് സ്വന്തമാക്കി ഗ്രൂപ്പില്‍ രണ്ടാമത് ഉണ്ട്.

Content highlight: Marcus Stoinis In Record Achievement In T-20 World Cup

We use cookies to give you the best possible experience. Learn more