| Monday, 11th November 2019, 9:06 am

മരട് ഫ്‌ളാറ്റ് കേസ്: പഞ്ചായത്ത് സെക്രട്ടറിയെ വിജിലന്‍സും അറസ്റ്റു ചെയ്തു; നടപടി നിയമം ലംഘിച്ച് അനുമതി നല്‍കിയതിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മരടില്‍ അനധികൃതമായി ഫ്ളാറ്റ് നിര്‍മിച്ച കേസില്‍ മുന്‍ പഞ്ചായത്ത് സെക്രട്ടറിയെ പ്രതി ചേര്‍ത്തു. ഗോള്‍ഡണ്‍ കായലോരം ഫ്ളാറ്റ് നിര്‍മാണ കേസിലാണ് മുന്‍ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫിനെ പ്രതിചേര്‍ത്ത് വിജിലന്‍സ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൂവാറ്റുപുഴ സബ് ജയിലിലാണ് വിജിലന്‍സ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവില്‍ മൂവാറ്റുപുഴ സബ് ജയിലില്‍ റിമാന്‍ഡിലാണ് അഷറഫ്.

ഈ കേസില്‍ വിജിലന്‍സിന്റെ ആദ്യ നടപടിയാണിത്. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. മുഹമ്മദ് അഷ്റഫ് ഫ്ളാറ്റ് നിര്‍മിക്കാന്‍ നിയമം ലംഘിച്ച് അനുമതി നല്‍കിയെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹോളി ഫെയ്ത്ത്, ആല്‍ഫ, ജെയിന്‍ എന്നീ ഫ്ളാറ്റുകള്‍ നിര്‍മിക്കാന്‍ ചട്ടം ലംഘിച്ച് അനുമതി നല്‍കിയെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് അഷ്റഫ് ഉള്‍പ്പെടെ നാലു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അഷ്റഫിനെ കൂടാതെ ഹോളി ഫെയിത്ത് ഉടമ സാലി ഫ്രാന്‍സിസ്, മുന്‍ പഞ്ചായത്ത് സൂപ്രണ്ട് പി.ഇ ജോസഫ് എന്നിവര്‍ ഈ മാസം 19 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

ഗോള്‍ഡണ്‍ കായലോരം കേസില്‍ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ അഷ്റഫിനെ ചോദ്യം ചെയ്യുന്നതിനായി വിജിലന്‍സ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കും. തീരദേശ പരിപാലന നിയമം ലംഘിച്ച് കൊച്ചിന്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ 11 ഫ്ളാറ്റുകള്‍ നിര്‍മിച്ചെന്ന കേസും വിജിലന്‍സാണ് അന്വേഷിക്കുന്നത്.

അതേസമയം, മരട് ഫ്ളാറ്റ് പൊളിക്കല്‍ വിഷയത്തില്‍ ചീഫ് സെക്രട്ടറിയുടെ നേതൃതല്‍ കൊച്ചിയില്‍ ഇന്ന് യോഗം ചേരും.രാവിലെ റവന്യു ടവറില്‍ ചേരുന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍, കമ്മീഷണര്‍, പൊളിക്കല്‍ ചുമതലയേറ്റെടുത്ത കമ്പനി പ്രതിനിധികള്‍, സാങ്കേതിക സമിതി അംഗങ്ങള്‍ അടക്കമുള്ളവരും പങ്കെടുക്കും. ഇന്‍ഡോറില്‍ നിന്നുള്ള നിയന്ത്രിത സ്ഫോടന വിദഗ്ധന്‍ എസ്.ബിസര്‍വാതെയും യോഗത്തില്‍ പങ്കെടുക്കും.

എന്നായിരിക്കും ഫ്ളാറ്റുകള്‍ പൊളിക്കേണ്ടത് എന്ന കാര്യത്തില്‍ അന്തിമ തീരുമാനം യോഗത്തില്‍ ഉണ്ടാകും. തീയതിയുടെ കാര്യത്തിലും യോഗത്തില്‍ തീരുമാനമുണ്ടാകും. ഡിസംബര്‍ 27 നോ ജനുവരി ഏഴിനോ ആയിരിക്കും എന്നാണ് സൂചന.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more