| Tuesday, 1st October 2019, 9:29 am

മരട്; താമസക്കാര്‍ ഒഴിയേണ്ട അവസാന തീയതി ഈ മാസം മൂന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മരട് ഫ്ളാറ്റ് സമുച്ചയങ്ങളില്‍ നിന്ന് താമസക്കാര്‍ ഈ മാസം മൂന്നിനകം ഒഴിയണം. സുപ്രീംകോടതി പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട മരടിലെ ഫ്ളാറ്റുകളില്‍ നിന്ന് താമസക്കാര്‍ ഒഴിഞ്ഞ് തുടങ്ങി. എന്നാല്‍ ജില്ലാ ഭരണകൂടം കണ്ടെത്തി നല്‍കിയ ഫ്ളാറ്റുകളില്‍ ഒഴിവില്ലെന്നാണ് ഫ്ളാറ്റുടമകളുടെ പരാതി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മാറിത്താമസിക്കാന്‍ ഫ്ളാറ്റുകള്‍ കണ്ടെത്തുന്നത് വൈകിയാല്‍ മൂന്നാം തീയതിക്കുള്ളില്‍ ഒഴിയാനാകില്ലെന്നും ഫ്ളാറ്റുടമകള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഫ്ളാറ്റിലെത്തി ഉടമകളുമായി സംസാരിച്ച സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് മാറിത്താമസിക്കാനുള്ള ഫ്ളാറ്റുകളുടെ പുതിയ പട്ടിക തയ്യാറാക്കാന്‍ തഹസില്‍ദാറിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് പ്രകാരം പുതിയ പട്ടിക നഗരസഭ ഉടന്‍ ഫ്ളാറ്റുടമകള്‍ക്ക് കൈമാറും.

മരടിലെ താമസക്കാര്‍ക്കായി 521 ഫ്ളാറ്റുകളാണ് ജില്ലാ ഭരണകൂടം കണ്ടെത്തിയത്. ഫ്ളാറ്റുടമകള്‍ക്ക് നേരിട്ട് പോയി കണ്ട് ഏത് വേണമെന്ന് തീരുമാനിച്ച് അവിടേക്ക് മാറാമെന്നായിരുന്നു ജില്ലാഭരണകൂടത്തിന്റെ അറിയിപ്പ്. എന്നാല്‍ മാറിതാമസിക്കാനായി നല്‍കിയ ഫ്ളാറ്റുകളില്‍ ഒഴിവില്ലെന്ന് മരട് ഫ്ളാറ്റ് ഉടമകള്‍ ആരോപിക്കുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മൂന്നാം തിയതി വരെയാണ് ഫ്ളാറ്റുകളില്‍ നിന്ന് ഒഴിയാനായി ഉടമകള്‍ക്ക് അനുവദിച്ചിരിക്കുന്ന സമയം. രണ്ടാഴ്ചക്കുള്ളില്‍ നഷ്ടപരിഹാരം ലഭ്യമാക്കും,വിദേശത്തുള്ള ഉടമകളുടെ സാധനസാമഗ്രികള്‍ ജില്ലാ ഭരണകൂടത്തിന്റെ സംരക്ഷണയില്‍ സൂക്ഷിക്കും തുടങ്ങിയ ഉറപ്പുകളാണ് കളക്റ്റര്‍ ഫ്ളാറ്റ് ഉടമകള്‍ക്ക് നല്‍കിയിരിക്കുന്നത്.

ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ വീണ്ടും സമരം തുടരുമെന്നും ഫ്ളാറ്റ് ഉടമകള്‍ അറിയിച്ചു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more