| Thursday, 26th November 2020, 1:28 pm

മലപ്പുറത്തുകാരന്‍ സുലൈമാന്‍, മറഡോണയുടെ ചങ്ക് 'സുലൈ'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫുട്‌ബോള്‍ ഇതിഹാസം മറഡോണയുടെ വിയോഗം മുഴുവന്‍ മലയാളികള്‍ക്കും വേദനകള്‍ സമ്മാനിക്കുമ്പോള്‍ മലപ്പുറത്തുകാരനായ സുലൈമാന് അത് ഓര്‍മകളുടെ നഷ്ടം കൂടിയാണ്. മറഡോണയുമായി നേരിട്ട് അടുപ്പമുണ്ടായിരുന്ന ഇന്ത്യക്കാരിലൊരാളും മറഡോണയില്‍ നിന്ന് നേരിട്ട് ശമ്പളം വാങ്ങിയ ആളുമാണ് മലപ്പുറം തിരൂര്‍ സ്വദേശിയായ സുലൈമാന്‍.

മറഡോണയും സുലൈമാനും

2011 ഓഗസ്റ്റില്‍ യു.എ.ഇയിലെ അല്‍-വസല്‍ ക്ലബിന്റെ പരീശീലകനായി എത്തിയപ്പോഴാണ് മറഡോണ സുലൈമാനെ പരിചയപ്പെടുന്നത്. അന്ന് ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നും ദുബായ് പാം ജുമൈറ ശാബീല്‍ സാറായി സെവന്‍ സ്റ്റാര്‍ ഹോട്ടലിലേക്ക് മറഡോണയെ എത്തിച്ചത് സുലൈമാനായിരുന്നു. അല്‍-വസല്‍ ക്ലബ്ബിന്റെ ഡ്രൈവര്‍ ആയിരുന്നു സുലൈമാന്‍ അന്ന്. സംസാരപ്രിയനായ സുലൈമാനുമായി ആ യാത്രയില്‍ തുടങ്ങിയ ബന്ധം പിന്നീടും മറഡോണ തുടര്‍ന്നു. സുലൈമാന്‍ മറഡോണയ്ക്ക് ‘സുലൈ’ ആയി

പിന്നീട് മറഡോണ ദുബൈയില്‍ എത്തിയപ്പോഴെല്ലാം ‘സുലൈ’ യെ കാണാന്‍ അദ്ദേഹം അവസരമുണ്ടാക്കി. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മറഡോണ അല്‍-വസല്‍ ക്ലബ് വിട്ടെങ്കിലും സുലൈയോടുള്ള ബന്ധം കാത്തുസൂക്ഷിച്ചു. പിന്നീട് ദുബൈ സ്പോര്‍ട്സിന്റെ അംബാസഡറായി മറഡോണ തിരിച്ചെത്തിയപ്പോള്‍ തന്റെ സുഹൃത്ത് സുലൈമാനെ ഡ്രൈവറായി കിട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മറഡോണ സുലൈമാന്റെ കുടുംബത്തോടൊപ്പം

അതോടെ മറഡോണയും സുലൈമാനും തമ്മിലുള്ള ബന്ധം വളര്‍ന്നു. ഔദ്യോഗികവും അല്ലാത്തതുമായ എല്ലാ യാത്രകളിലും സന്തതസഹചാരിയായി സുലൈമാന്‍ മറഡോണയോടൊപ്പമായി. മറഡോണയില്‍ നിന്നും ശമ്പളം വാങ്ങാന്‍ ഭാഗ്യം ലഭിച്ച മലയാളിയും അദ്ദേഹവുമായി അടുപ്പമുള്ള ചുരുക്കം ഇന്ത്യക്കാരിലൊരാളുമായി സുലൈമാന്‍ മാറി. വെറുമൊരു ഡ്രൈവര്‍ മാത്രമായിരുന്നില്ല മറഡോണയ്ക്ക് സുലൈമാന്‍. ഒരിക്കല്‍ സുലൈമാന്‍ അറിയാതെ അദ്ദേഹത്തിന്റെ കുടുംബത്തെ ദുബൈയിലെത്തിക്കാന്‍ ടിക്കറ്റ് ബുക് ചെയ്തത് പോലും മറഡോണയായിരുന്നു.

മറഡോണ സുലൈമാന് സമ്മാനമായി നല്‍കിയ തന്റെ ഒപ്പ് പതിപ്പിച്ച ഫുട്‌ബോള്‍

ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ ഉദ്ഘാടനത്തിനായി കേരളത്തിലെ കണ്ണൂരിലെത്തിയപ്പോള്‍ മലയാളികളായ ആരാധകര്‍ നല്‍കിയ സ്വീകരണവും അവിടെ തടിച്ചുകൂടിയ ജനങ്ങളുടെ വലിപ്പവും കണ്ട് താന്‍ അമ്പരന്നുപോയെന്ന് സുലൈമാനോട് മറഡോണ പറഞ്ഞിരുന്നു. ദുബൈയില്‍ എമിറേറ്റ്സ് ആന്റ് വേള്‍ഡ് മെഡിക്കല്‍ സപ്ലൈയേഴ്സില്‍ ആണ് സുലൈമാന്‍ ഇപ്പോള്‍ ജോലി എടുക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Maradons’s Friend from Malappuram Kerala

We use cookies to give you the best possible experience. Learn more