| Thursday, 12th October 2023, 2:27 pm

പ്രൊഡക്ഷനില്‍ നിന്ന് വിളിച്ച് ഒരു മണിക്കൂറിനുള്ളില്‍ മമ്മൂക്കയുടെ അടുത്തേക്ക് വരാന്‍ പറഞ്ഞു: മനോജ് കെ.യു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കണ്ണൂർ സ്‌ക്വാഡിന്റെ ലൊക്കേഷനിൽ വെച്ച് മമ്മൂട്ടിയെ നേരിൽ കണ്ട അനുഭവം പങ്കുവെക്കുകയാണ് നടൻ മനോജ് കെ.യു. ഹാപ്പി ന്യൂ ഇയർ പറഞ്ഞ് മമ്മൂട്ടി തനിക്ക് കൈ തന്നപ്പോൾ അദ്ദേഹത്തിന്റെ കൈ നല്ല തണുപ്പായി തോന്നിയെന്നും മനോജ് പറഞ്ഞു. തന്റെ സീനുകളൊക്കെ കണ്ടിട്ടുണ്ടെന്നും അതൊക്കെ നന്നായെന്നും മമ്മൂട്ടി തന്നോട് പറഞ്ഞെന്നും താരം കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് മനോജ് തന്റെ അനുഭവം പങ്കുവെച്ചത്.

‘കണ്ണൂർ സ്‌ക്വാഡിലെ എൻറെ ഷൂട്ടുകളൊക്കെ കഴിഞ്ഞു, ആ സമയം ജനുവരി ഒന്നിന് മമ്മൂക്ക അവിടെ ജോയിൻ ചെയ്തു. എന്റെ സീനുകൾ ഉൾപ്പെടെയുള്ള ബാക്കി സീനുകൾ മമ്മൂക്കക്ക് കാണിച്ചു കൊടുത്തു. അത് കണ്ടിട്ടാണ് പ്രൊഡക്ഷനിൽ നിന്ന് എന്നെ വിളിച്ച് ഒരു മണിക്കൂറിനുള്ളിൽ വരാൻ പറഞ്ഞു.

ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ ജോർജേട്ടനെ കണ്ടു അദ്ദേഹത്തിനോട് കുറച്ച് സംസാരിച്ചു. അപ്പോൾ ജോർജേട്ടൻ എന്നോട് ചോദിച്ചു മമ്മൂക്കയെ കണ്ടോയെന്ന്. ഇല്ലെന്ന് പറഞ്ഞപ്പോൾ എന്നെ മമ്മൂക്കയുടെ അടുത്തേക്ക് കൊണ്ട് പോയി.

എന്നെ കണ്ടപ്പോൾ ‘മനോജ് ഹാപ്പി ന്യൂ ഇയർ’ എന്ന് മമ്മൂക്ക കൈ തന്ന് പറഞ്ഞു. അദ്ദേഹത്തിൻറെ കൈ നല്ല തണുപ്പാണ്, അതോ എന്റെ കൈ ചൂടായതുകൊണ്ടാണോ എനിക്കങ്ങനെ തോന്നിയതെന്ന് അറിയില്ല. ‘ഞാൻ സീനുകളൊക്കെ കണ്ടു, നന്നായിട്ടുണ്ട്. നല്ല ഫീലുണ്ട്’ എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. മമ്മൂക്ക അത് പറഞ്ഞതിന് ശേഷം അവിടെ നിൽക്കണോ വേണ്ടയോ എന്നറിയില്ലായിരുന്നു. എന്തോ ഭാഗ്യത്തിന് ഒരു ഷോട്ടിന് മമ്മൂക്കയെ വിളിച്ച് അദ്ദേഹം അപ്പോൾ തന്നെ പോയി,’ മനോജ് കെ.യു പറഞ്ഞു.

മമ്മൂട്ടിയുടെ പ്രശംസ ഓസ്‌കാറിന്‌ തുല്യമല്ലെ എന്ന ചോദ്യത്തിന് അത് എനിക്ക് സംസ്ഥാന അവാർഡ് ആണെന്നായിരുന്നു മനോജിന്റെ മറുപടി.

‘ഞാൻ ഓസ്കാർ എന്ന് പറയില്ല സംസ്ഥാന അവാർഡ് എന്നേ പറയൂ. കാരണം ഇനിയും അവസരങ്ങൾ വേണമല്ലോ. ഓസ്കാർ കഴിഞ്ഞാൽ പിന്നെ അവസരങ്ങൾ ഇല്ലല്ലോ. മമ്മൂക്ക ഇനിയും പറയണമല്ലോ എന്റെ അഭിനയത്തെക്കുറിച്ച്, അല്ലാതെ ഇതിന് ഓസ്കാർ പോലെ കരുതിയാൽ അവിടെ തീർന്നില്ലേ,’ മനോജ് പറഞ്ഞു.

Content Highlight: Manoj K.U about mammotty’s appriciation

We use cookies to give you the best possible experience. Learn more