| Wednesday, 11th May 2022, 1:34 pm

മണ്ണാര്‍ക്കാട് ഇരട്ട കൊലപാതകം; 25 പ്രതികളും കുറ്റക്കാരെന്ന് കോടതി; ശിക്ഷ വെള്ളിയാഴ്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാഞ്ഞിരപ്പുഴ: പാലക്കാട് കാഞ്ഞിരപ്പുഴ കല്ലാംകുഴിയിലെ ഇരട്ടക്കൊലപാതകത്തില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. പാലക്കാട് ജില്ലാ ജുഡീഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് കേസിലെ 25 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

പ്രതികള്‍ക്കുള്ള ശിക്ഷ കോടതി വെള്ളിയാഴ്ച വിധിക്കും.

കൊലപാതകങ്ങള്‍ നടന്ന് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം 2021 ഫെബ്രുവരിയിലാണ് കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചത്.

2013 നവംബര്‍ 20നായിരുന്നു കല്ലാംകുഴി പള്ളത്ത് വീട്ടില്‍ കുഞ്ഞുഹംസ, നൂറുദ്ദീന്‍ എന്നിവരെ മാരകായുധങ്ങളുമായെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇവരുടെ സഹോദരന്‍ കുഞ്ഞുമുഹമ്മദിനും പരിക്കേറ്റിരുന്നു.

എസ്.വൈ.എസ് കല്ലാംകുഴി യൂണിറ്റ് സെക്രട്ടറിയായിരുന്നു കൊല്ലപ്പെട്ട നൂറുദ്ദീന്‍. പള്ളിയുമായി പിരിവ് നടത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു കൊലപാതകത്തില്‍ കലാശിച്ചത്.

27 പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ മരിച്ചു. അന്നത്തെ കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചോലാട്ടില്‍ സിദ്ദീഖാണ് കേസിലെ ഒന്നാം പ്രതി.

പൊലീസ് അറസ്റ്റ് ചെയ്ത ബാക്കി 26 പേരും മുസ്‌ലിം ലീഗുമായി അടുത്ത ബന്ധമുള്ളവരോ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരോ ആയിരുന്നു. പ്രതികള്‍ക്ക് രാഷ്ട്രീയ പിന്തുണയും സഹായവും ലഭിച്ചിരുന്നതായും ആരോപണങ്ങളുയര്‍ന്നിരുന്നു.

Content Highlight: Mannarkkad twin murder case court verdict says all accused are guilty

We use cookies to give you the best possible experience. Learn more