| Thursday, 29th February 2024, 8:25 pm

ഗുണാ കേവിനുള്ളിലെ ആ സീന്‍ വെറുതെ ചെയ്തതല്ല; കയറില്‍ ഒരുപാട്‌ ടണ്‍ വെയ്റ്റ് ഇറക്കിയിരുന്നു: മഞ്ഞുമ്മലിലെ പൊലീസുകാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, അരുണ്‍ കുര്യന്‍, ദീപക് പറമ്പോല്‍, ചന്തു സലിംകുമാര്‍ തുടങ്ങിയ യുവതാരനിര ഒന്നിച്ച ചിത്രമാണ് ഇത്.

സംവിധായകന്‍ ഖാലിദ് റഹ്‌മാനും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. സിനിമയില്‍ പൊലീസ്, ഫയര്‍ഫോഴ്‌സ്, ലോക്കല്‍ ഗൈഡ് എന്നീ വേഷങ്ങളില്‍ എത്തിയിരുന്നത് തമിഴ് താരങ്ങളായിരുന്നു.

ആ സിനിമയില്‍ പൊലീസ് സ്റ്റേഷനിലെത്തുന്ന താരങ്ങളെ തല്ലുന്ന ഇന്‍സ്പെക്ടറായി അഭിനയിച്ചത് വിജയമുത്തുവെന്ന തമിഴ് നടനാണ്. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ പ്രൊമോഷന്റെ ഭാഗമായി ബിഹൈന്‍ഡ്‌വുഡ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സിനിമയിലെ കേവിനുള്ളിലെ സീനിനെ കുറിച്ച് പറയുകയാണ് വിജയമുത്തു.

‘അതില്‍ കയറില്‍ കെട്ടി വലിക്കുന്ന ഷോട്ടില്‍ കുഴിയില്‍ കയറിനോട് ചേര്‍ത്ത് ഒരുപാട്‌ ടണ്‍ വെയ്റ്റ് ഇറക്കിയിരുന്നു. നായകന്മാര്‍ കയര്‍ വലിച്ചെടുക്കുന്ന സീന്‍ വെറുതെ ചെയ്തതല്ല.

ആ സീന്‍ കഴിഞ്ഞപ്പോള്‍ എല്ലാവരുടെയും കയ്യൊക്കെ ചുവന്നിരുന്നു. അത്രയും വലിയ കയറായിരുന്നു അത്. കമ്പവലി എങ്ങനെയാണോ അതേപോലെ തന്നെയായിരുന്നു ആ സീന്‍ ചെയ്തത്. അത് കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് തന്നെ കഷ്ടടം തോന്നി. പയ്യന്‍മാര്‍ ആ സീനിന് വേണ്ടി ഒരുപാട് കഷ്ടപെട്ടു.

മഴ പെയ്ത് വെള്ളമൊക്കെ വന്നത് കാരണം അവിടെയൊക്കെ സ്ലിപ്പാകുന്നുണ്ടായിരുന്നു. അത്രയും നാച്ചുറലായിട്ടാണ് ഓരോ സീനും എടുത്തിരുന്നത്. അല്ലാതെ ഒരു ടെക്‌നിക്കും ഉപയോഗിച്ചിട്ടില്ല,’ വിജയമുത്തു പറഞ്ഞു.

കേവിനുള്ളിലുള്ള സീന്‍ ഒരുപാട് റിസ്‌ക്കുള്ളതായിരുന്നെന്നും അതിനുള്ളില്‍ താരങ്ങള്‍ വെള്ളത്തില്‍ കിടക്കുന്ന സീന്‍ 12 മണിക്കൂറോളം സമയമെടുത്താണ് ഷൂട്ട് ചെയ്തതെന്നും വിജയമുത്തു അഭിമുഖത്തില്‍ പറഞ്ഞു.

ക്യാമറ തങ്ങളെ ഫോക്കസ് ചെയ്യുന്നില്ലെങ്കില്‍ പോലും എല്ലാ ആക്ടേഴ്‌സും അവിടെ തന്നെ കിടക്കുകയായിരുന്നുവെന്നും ആര്‍ക്കും ആ സമയം വിശ്രമിക്കാന്‍ സമയം കൊടുത്തിരുന്നില്ലെന്നും താരം പറയുന്നു.


Content Highlight: Manjummel Boys’s Police Officer Talks About Guna Cave Scene

We use cookies to give you the best possible experience. Learn more