| Thursday, 26th November 2020, 7:53 am

'ഹൃദയം കാറ്റൊഴിഞ്ഞ പന്ത് പോലെ ശൂന്യമാകുന്നു,' പ്രിയ മറഡോണയെ ഓര്‍ത്തെടുത്ത് മഞ്ജു വാര്യരും മമ്മൂട്ടിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

അന്തരിച്ച ഇതിഹാസ ഫുട്‌ബോള്‍ താരം മറഡോണക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സിനിമാതാരങ്ങളായ മഞ്ജു വാര്യരും മമ്മൂട്ടിയും. ഹൃദയം കാറ്റൊഴിഞ്ഞ പന്തുപോലെ ശൂന്യമാകുന്നുവെന്നാണ് മഞ്ജു വാര്യര്‍ ഫേസ്ബുക്കിലെഴുതിയത്. കളിയിലെ ഇതിഹാസമെന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍.

‘ഹൃദയം കാറ്റൊഴിഞ്ഞ പന്ത് പോലെ ശൂന്യമാകുന്നു… പ്രിയ ഡീഗോ… വിട!’ മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ‘ഡീഗോ മറഡോണ. ഒരു യഥാര്‍ത്ഥ ഐക്കണ്‍, കളിയിലെ ഇതിഹാസം’ മമ്മൂട്ടി എഴുതി.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരവും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളുമായ ഡീഗോ മറഡോണ് മരിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു താരം.


1960 ലായിരുന്നു മറഡോണയുടെ ജനനം. ആധുനിക ഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയരായ കളിക്കാരിലൊരാളാണ്. അര്‍ജന്റീനയെ 1986-ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചു.

ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോള്‍ കളിക്കാരന്‍ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം പങ്കുവെക്കുന്ന താരമാണ്. അന്താരാഷ്ട്രഫുട്ബോളില്‍ അര്‍ജന്റീനക്ക് വേണ്ടി 91 കളികള്‍ കളിച്ച മറഡോണ 34 ഗോളുകള്‍ നേടിയിട്ടുണ്ട്.

1982 മുതല്‍ 1994 വരെയുള്ള നാല് ലോകകപ്പുകളില്‍ അര്‍ജന്റീനക്കു വേണ്ടി മറഡോണ കളിച്ചിട്ടുണ്ട്. അതില്‍ 1986-ലെ ലോകകപ്പാണ് ഏറ്റവും അവിസ്മരണീയമാക്കിയത്.

മറഡോണയുടെ നായകത്വത്തില്‍ കളിച്ച അര്‍ജന്റീന ടീം ഫൈനലില്‍ പശ്ചിമജര്‍മ്മനിയെ പരാജയപ്പെടുത്തി ഈ ലോകകപ്പ് നേടുകയും മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ മറഡോണ സ്വന്തമാക്കുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Manju Warrier and Mammotty remembers Diego Maradona

We use cookies to give you the best possible experience. Learn more