മഞ്ചേശ്വരം തെരഞ്ഞടുപ്പ് കോഴക്കേസ്; കെ.സുരേന്ദ്രന് തിരിച്ചടി; വെറുതെ വിട്ട ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
Kerala News
മഞ്ചേശ്വരം തെരഞ്ഞടുപ്പ് കോഴക്കേസ്; കെ.സുരേന്ദ്രന് തിരിച്ചടി; വെറുതെ വിട്ട ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th October 2024, 1:04 pm

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ. സുരേന്ദ്രനെ വെറുതെ വിട്ട കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതി  ഉത്തരവ്‌ ഹൈക്കോടതി സ്റ്റേ ചെയ്തു.  ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.

സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ സെഷന്‍സ് കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിച്ച ഹൈക്കോടതി സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ നടപടി സ്റ്റേ ചെയ്യുകയായിരുന്നു.

2021ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടാവുന്നത്. അന്ന് കാസര്‍ഗോഡ് നിയമസഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് ബി.ജെ.പി പ്രവര്‍ത്തകര്‍ മണ്ഡലത്തിലെ ബി.എസ്.പി സ്ഥാനാര്‍ത്ഥിയായ കെ.സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വെച്ച്, ഭീഷണിപ്പെടുത്തി നാമനിര്‍ദേശ പത്രിക പിന്‍വലിപ്പിച്ചു എന്നതായിരുന്നു കേസ്. ഇതിന് കോഴയായി 2.5 ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കുകയും ചെയ്തതായും കുറ്റപത്രത്തില്‍ പറയുന്നു.

ബി.ജെ.പി സംസ്ഥാന സമിതി അംഗം വി.ബാലകൃഷ്ണ ഷെട്ടി, യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് കെ. മണികണ്ഠ റായ്, വൈ.സുരേഷ്, ലോകേഷ് നോഡ എന്നിവരാണ് മറ്റ് പ്രതികള്‍. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ വി.വി രമേശനാണ് പരാതി നല്‍കിയത്.

എന്നാല്‍ പരാതി രാഷ്ട്രീയലക്ഷ്യത്തിന് വേണ്ടിയാണെന്ന് ചൂണ്ടിക്കാട്ടി കെ.സുരേന്ദ്രനും കൂട്ടരും ജില്ലാ സെഷന്‍സ് കേടതിയില്‍ വിടുതല്‍ ഹരജി ഫയല്‍ ചെയ്തു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. സെഷന്‍സ് കോടതി ജഡ്ജി സാനു.എസ്.പണിക്കരായിരുന്നു ഉത്തരവ് പുറപ്പെടുവിച്ചത്.

സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ കോടതി ഉത്തരവ് റദ്ദാക്കണമെന്നും അത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.

പട്ടികജാതി/പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമം, തെരഞ്ഞെടുപ്പ് കൈക്കൂലി, തടങ്കലില്‍ വെക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിച്ചത്.

Content Highlight: Manjeswaram Election Corruption Case; Backlash to K. Surendran; The order of acquittal was set aside by the High Court