| Friday, 12th January 2024, 10:24 pm

രാജ്യത്തെ ഏകീകൃതമാക്കാന്‍ വേണ്ടി രാജീവ് ഗാന്ധി തന്റെ ജീവിതം തന്നെ ത്യജിച്ചു: മണിശങ്കര്‍ അയ്യര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: രാജ്യത്തെ ഏകീകരിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി രാജീവ് ഗാന്ധി തന്റെ രാഷ്ട്രീയ ജീവിതം തന്നെ ത്യജിച്ചു എന്ന് മണിശങ്കര്‍ അയ്യര്‍. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ‘തൂലിക’ വേദിയില്‍ നടന്ന രാജീവ് ഗാന്ധിയെ കുറിച്ചുള്ള ‘The Rajiv I Knew and Why he was India’s Most Misunderstood Prime Minister’ എന്ന തന്റെ പുസ്തകത്തെ ആസ്പദമാക്കിയുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് അഞ്ചന ശങ്കറുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ ഒരാളെ തന്റെ മതമനുസരിച്ചും സംസ്‌കാരത്തിനനുസരിച്ചും ജീവിക്കാന്‍ വിട്ടാല്‍ അയാള്‍ ഇന്ത്യക്കാരനായി ജീവിക്കും, എന്നാല്‍ വേറൊരു സംസ്‌കാരവും വിശ്വാസവും അയാളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ഈ രാജ്യത്ത് പ്രശ്‌നങ്ങള്‍ അവസാനിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോയിന്റ് സെക്രട്ടറിയായിരുന്ന കാലം വിവരിച്ച അയ്യര്‍, ഇന്ത്യയെക്കുറിച്ചുള്ള രാജീവ് ഗാന്ധിയുടെ കാഴ്ചപ്പാടുകളും സമൂഹത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിലാഷങ്ങളും വെളിപ്പെടുത്തി.

എഴുപതുകളിലും എണ്‍പതുകളിലുമായി ഏറെ രാഷ്ട്രീയ പ്രാധാന്യവും ബഹുജന ശ്രദ്ധയും പിടിച്ചു പറ്റിയ ഷാബാനു കേസിന്റെ പേരില്‍ രാജീവ് ഗാന്ധിക്കെതിരെ ഒരുപാട് വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും വന്നിട്ടുണ്ടെന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

അദ്ദേഹവും രാജീവ് ഗാന്ധിയും തമ്മിലുള്ള ബന്ധം ഒരു രാഷ്ട്രീയ നേതാവും പേഴ്‌സണല്‍ അസിസ്റ്റന്റും തമ്മിലുള്ള ബന്ധം മാത്രമായിരുന്നെന്നും എങ്കിലും അദ്ദേഹത്തെ താന്‍ നന്നായി മനസ്സിലാക്കിയിരുന്നെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.

രാജീവ് സ്ത്രീവിരുദ്ധനോ മതവിരോധിയോ ആയിരുന്നില്ലെന്നും അയ്യര്‍ ചര്‍ച്ചയില്‍ സംസാരിച്ചു. രാജീവ് ഗാന്ധിയെ ചുറ്റിപ്പറ്റിയുള്ള തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാന്‍ മാധ്യമങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Content Highlight: Manishankar Iyer about Rajiv Gandhi

We use cookies to give you the best possible experience. Learn more