| Thursday, 12th January 2023, 4:52 pm

ബി.ജെ.പി മുഖ്യമന്ത്രിമാരില്‍ നിന്നും നിങ്ങള്‍ പണം ഈടാക്കുമോ? ദല്‍ഹി സര്‍ക്കാരിന്റെ റിക്കവറി നോട്ടീസില്‍ പ്രതികരിച്ച് മനീഷ് സിസോദിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിനെയും അതിലെ മന്ത്രിമാരെയും ലക്ഷ്യം വെച്ചുകൊണ്ട് സര്‍ക്കാരുദ്യോഗസ്ഥര്‍ക്ക് മേല്‍ ബി.ജെ.പി ഭരണഘടനാ വിരുദ്ധമായി സമ്മര്‍ദ്ദവും നിയന്ത്രണവും ചെലുത്തുകയാണെന്ന ആരോപണവുമായി ദല്‍ഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയ.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേനയും ബി.ജെ.പിയും പൊതുസേവനങ്ങള്‍ക്കായല്ല മറിച്ച് തെരഞ്ഞെടുക്കപ്പെട്ട മന്ത്രിമാര്‍ക്കും ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിക്കും എതിരായാണ് ഉപയോഗിക്കുന്നതെന്നും സിസോദിയ പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് ദല്‍ഹി സര്‍ക്കാരിന്റെ പരസ്യങ്ങളുടെ മറവില്‍ പാര്‍ട്ടി പരസ്യങ്ങള്‍ നല്‍കിയെന്ന ആരോപണത്തില്‍ 163.62 കോടി രൂപ പിഴയടക്കണമെന്ന് ആവശ്യപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിസിറ്റി ഡയറക്ടറേറ്റ് (ഡി.ഐ.പി) ആം ആദ്മി പാര്‍ട്ടിക്ക് റിക്കവറി നോട്ടീസ് അയച്ചതിന് പിന്നാലെയായിരുന്നു മനീഷ് സിസോദിയയുടെ പ്രതികരണവും.

ദല്‍ഹിയിലെ ദിനപ്പത്രങ്ങളില്‍ ബി.ജെ.പി മുഖ്യമന്ത്രിമാരുടെ പോലും പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ടെന്നും സിസോദിയ പത്രസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

”ബി.ജെ.പി അവരില്‍ നിന്നും (ബി.ജെ.പി മുഖ്യമന്ത്രിമാര്‍) പണം റിക്കവര്‍ ചെയ്യുമോ? ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും സര്‍ക്കാരിലെ മന്ത്രിമാരെയും ലക്ഷ്യമിട്ട് ദല്‍ഹിയിലെ ഉദ്യോഗസ്ഥരെ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നാണ് എനിക്ക് ബി.ജെ.പിയോട് പറയാനുള്ളത്,” മനീഷ് സിസോദിയ പറഞ്ഞു.

പരസ്യങ്ങളിലെ നിയമവിരുദ്ധമായ കാര്യങ്ങള്‍ എന്താണെന്നറിയാന്‍ ഡി.ഐ.പി സെക്രട്ടറിയില്‍ നിന്നും പാര്‍ട്ടി പരസ്യങ്ങളുടെ പട്ടിക ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

”ദല്‍ഹിയിലെ ഉദ്യോഗസ്ഥരുടെ മേലുള്ള ഭരണഘടനാ വിരുദ്ധമായ നിയന്ത്രണത്തിന്റെ നിയമവിരുദ്ധമായ രീതി നോക്കൂ – മറ്റ് സംസ്ഥാനങ്ങളില്‍ നല്‍കിയ പരസ്യങ്ങളുടെ തുക മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളില്‍ നിന്ന് ഈടാക്കാന്‍ നോട്ടീസ് നല്‍കാന്‍ ദല്‍ഹി സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റി ഡയറക്ടറേറ്റ് സെക്രട്ടറി ആലീസ് വാസിനോട് ബി.ജെ.പി ആവശ്യപ്പെട്ടു.

ദല്‍ഹിയിലെ പത്രങ്ങളില്‍, മറ്റ് സംസ്ഥാനങ്ങളിലെ നിരവധി ബി.ജെ.പി മുഖ്യമന്ത്രിമാരുടെ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്, അവരുടെ മുഖ്യമന്ത്രിമാരുടെ ഹോര്‍ഡിംഗുകള്‍ ദല്‍ഹിയിലുടനീളം കാണാം. അവയുടെ ചിലവ് ബി.ജെ.പി മുഖ്യമന്ത്രിമാരില്‍ നിന്ന് ഈടാക്കുമോ?,” എന്നായിരുന്നു സിസോദിയ വിഷയത്തില്‍ ട്വീറ്റ് ചെയ്തിരുന്നത്.

അതേസമയം, 10 ദിവസത്തിനുള്ളില്‍ 163.62 കോടി രൂപ അടക്കണമെന്നാണ് ആം ആദ്മി പാര്‍ട്ടിക്കയച്ച റിക്കവറി നോട്ടീസില്‍ ആവശ്യപ്പെട്ടത്. 99.31 കോടി സര്‍ക്കാര്‍ ഖജനാവിലേക്ക് ഉടന്‍ തിരിച്ചടക്കണമെന്നും, സര്‍ക്കാര്‍ ഇതുവരെ പണം നല്‍കാത്ത ബാക്കി പരസ്യങ്ങള്‍ക്ക് 7.11 കോടി രൂപ 10 ദിവസത്തിനകം ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് നേരിട്ട് നല്‍കണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നിശ്ചിത സമയത്തിനുള്ളില്‍ പണം നിക്ഷേപിച്ചില്ലെങ്കില്‍ ചട്ടങ്ങള്‍ക്കനുസരിച്ച് ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ദല്‍ഹി സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് ഡയറക്ടറേറ്റ് അറിയിച്ചു.

പാര്‍ട്ടി പ്രചാരണത്തിനായി ആം ആദ്മി സര്‍ക്കാര്‍ പരസ്യങ്ങള്‍ ദുരുപയോഗം ചെയ്‌തെന്നാരോപിച്ചായിരുന്നു ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേനയുടെ നടപടി.

പരസ്യത്തിലെ ഉള്ളടക്ക നിയന്ത്രണ സമിതി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ കൂടാതെ സുപ്രീംകോടതിയുടെയും ദല്‍ഹി ഹൈക്കോടതിയുടെയും ഉത്തരവുകള്‍ ആം ആദ്മി പാര്‍ട്ടി ലംഘിച്ചെന്നും ഗവര്‍ണര്‍ ആരോപിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക്, ആം ആദ്മി പാര്‍ട്ടി 99.31 കോടി അടിസ്ഥാന തുകയും 64.31 കോടി പലിശയും നല്‍കണമെന്നായിരുന്നു കഴിഞ്ഞ ഡിസംബര്‍ 20ന് ഗവര്‍ണര്‍ ഉത്തരവിട്ടത്.

ബി.ജെ.പിയുടെ നിര്‍ദേശപ്രകാരമാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ റിക്കവറി നോട്ടീസ് നല്‍കുന്നതെന്നും ഗവര്‍ണര്‍ക്ക് അത്തരമൊരു നടപടിക്കുള്ള അധികാരമില്ലെന്നും പറഞ്ഞുകൊണ്ടാണ് ആം ആദ്മി പാര്‍ട്ടി അന്ന് ഈ ഉത്തരവിനെ പ്രതിരോധിച്ചത്.

Content Highlight: Manish Sisodia says BJP’s Use Of Delhi Officers To Target AAP is Illegitimate

We use cookies to give you the best possible experience. Learn more