മണിപ്പൂരില്‍ കോണ്‍ഗ്രസിന്റെ ഓതിരം കടകന്‍; ബി.ജെ.പി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം
national news
മണിപ്പൂരില്‍ കോണ്‍ഗ്രസിന്റെ ഓതിരം കടകന്‍; ബി.ജെ.പി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th July 2020, 9:45 am

ഇംഫാല്‍: സംസ്ഥാനത്തെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ബിരെന്‍ സിങ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് എം.എല്‍.എമാരായ കെ മേഘചന്ദ്ര, ടി ലോകേശ്വര്‍ എന്നിവരാണ് സ്പീക്കര്‍ വൈ ഖേംചന്ദ് സിങിന് അവിശ്വാസ പ്രമേയത്തിനായുള്ള നോട്ടീസ് സമര്‍പ്പിച്ചത്.

ഓഗസ്റ്റ് പത്തിന് നടക്കുന്ന നിയമസഭ സമ്മേളനത്തില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.

സഖ്യസര്‍ക്കാരിലെ പ്രധാന ഘടകകക്ഷിയായ എന്‍.പിപിയിലെ നാല് മന്ത്രമാരുള്‍പ്പെടെ സഖ്യത്തിലെ ഒമ്പത് എം.എല്‍.എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. ഇതോടൊണ് ബിരെന്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

തുടര്‍ന്ന് ബി.ജെ.പിയുടെ ദേശീയ നേതാക്കള്‍ എന്‍.പി.പി നേതാവും മേഘാലയ മുഖ്യമന്ത്രിയുമായ കോണ്‍റാഡ് സാങ്മയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം വിമത എന്‍.പി.പി എം.എല്‍.എമാര്‍ സഖ്യത്തിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാല്‍, ഇതേസമയം മൂന്ന് ബി.ജെ.പി എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ സ്ഥിതി വീണ്ടും വഷളായി. ഇവര്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുകയും തൃണമൂല്‍ എം.എല്‍.എയെ സ്പീക്കര്‍ അയോഗ്യനാക്കുകയും ചെയ്തു. ഇവ ചൂണ്ടിക്കാട്ടിയാണ് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.

ജൂണ്‍ 19 ന് നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കാതെ കോണ്‍ഗ്രസ് എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്.

60 അംഗ നിയമസഭയാണ് മണിപ്പൂരിലേത്. എട്ട് എം.എല്‍.എമാരെ അയോഗ്യരാക്കിയതോടെ ഇത് 52 ആയി കുറഞ്ഞിട്ടുണ്ട്.

അതേസമയം, രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ടുചെയ്‌തെന്ന ആരോപണത്തില്‍ രണ്ട് എം.എല്‍.എമാര്‍ക്കെതിരെ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ബി.ജെ.പിക്ക് വോട്ട് ചെയ്തു എന്ന ആരോപണത്തെത്തുടര്‍ന്നാണ് നടപടി.

പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് എം.എല്‍.എമാരായ ഒക്രം ഹെന്റി, ആര്‍.കെ ഇമോ സിങ് എന്നിവര്‍ക്കെതിരെ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.

അതിനിടെ, കോണ്‍ഗ്രസിന്റെ എം.എല്‍.എമാരും വലിയൊരു വിഭാഗം കൗണ്‍സിലര്‍മാരും പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേരാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. അടുത്ത ദിവസങ്ങളിലായി ഇവര്‍ ബി.ജെ.പിയിലേക്ക് ചേക്കേറിയേക്കും. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഓഗസ്റ്റോടെ ബി.ജെ.പിയില്‍ ചേരാന്‍ സാധ്യതയുണ്ടെന്നും ഇന്ത്യന്‍എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ