| Saturday, 15th June 2024, 5:09 pm

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലെ മലയാളസിനിമയെ ഉയരങ്ങളിലെത്തിക്കാന്‍ കഴിവുള്ള നടനാണ് അയാള്‍: മണിക്കുട്ടന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലൂസിഫര്‍ സിനിമക്ക് ഡബ്ബ് ചെയ്തതിന്റെ അനുഭവം പങ്കുവെക്കുകയാണ് നടന്‍ മണിക്കുട്ടന്‍. ട്രിവാന്‍ഡ്രം സ്ലാങ് തനിക്ക് നന്നായി പറയാന്‍ പറ്റുമെന്ന് ഓര്‍ത്തുവെച്ചതുകൊണ്ടാണ് പൃഥ്വി തന്നെ ലൂസിഫറിലേക്ക് വിളിച്ചതെന്നും ആ സിനിമക്ക് ഓരോ ചെറിയ കാര്യവും ശ്രദ്ധയോടെ പൃഥ്വി ചെയ്യുന്നത് കണ്ട് അത്ഭുതപ്പെട്ടുവെന്നും മണിക്കുട്ടന്‍ പറഞ്ഞു.

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും പോലെ മലയാളസിനിമയെ മറ്റൊരു തലത്തില്‍ കൊണ്ടെത്തിക്കാന്‍ കഴിവുള്ള നടനാണ് പൃഥ്വിയെന്നും മണിക്കുട്ടന്‍ കൂട്ടിച്ചേര്‍ത്തു. പൃഥ്വി സിനിമയിലേക്ക് വരുന്നതിന് മുമ്പും ശേഷവുമുള്ള മാറ്റങ്ങള്‍ വരും കാലങ്ങളില്‍ ചര്‍ച്ചയാവുമെന്നും താരം പറഞ്ഞു. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മണിക്കുട്ടന്‍ ഇക്കാര്യം പറഞ്ഞത്.

‘രാജുവും ഞാനും പണ്ടുമുതല്‍ക്കേ ഫ്രണ്ട്‌സാണ്. ഞങ്ങള്‍ ഒരുമിച്ചുള്ളപ്പോഴെല്ലാം ട്രിവാന്‍ഡ്രം സ്ലാങ്ങിലാണ് ഞാന്‍ സംസാരിക്കാറ്. ലൂസിഫറിന്റെ സമയത്ത് പൃഥ്വി എന്നെ വിളിച്ചിട്ട്, ‘ഒരു ആര്‍ട്ടിസ്റ്റിന് ഡബ്ബ് ചെയ്യാന്‍ വരണം, ട്രിവാന്‍ഡ്രം സ്ലാങ് പറയുന്ന ക്യാരക്ടറാണ്’ എന്ന് പറഞ്ഞു. ഞാന്‍ ആ സമയം കണ്ണൂരില്‍ മാമാങ്കത്തിന്റെ വര്‍ക്കിലായിരുന്നു. അവിടുന്ന് തിരുവനന്തപുരത്ത് ചെന്ന് ഡബ്ബ് ചെയ്തു.

ഒരുപാട് കാലം മുമ്പ് ഞാന്‍ ട്രിവാന്‍ഡ്രം സ്സാങ്ങില്‍ സംസാരിക്കുന്നത് ഓര്‍മയില്‍ വെച്ചിട്ടാണ് രാജു എന്നെ വിളിച്ചത്. ലൂസിഫറിന് വേണ്ടി അത്ര ചെറിയ കാര്യത്തില്‍ പോലും വളരെയധികം ശ്രദ്ധ പൃഥ്വി കൊടുത്തിട്ടുണ്ട്. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും പോലെ മലയാളസിനിമയെ മറ്റൊരു തലത്തിലെത്തിക്കാന്‍ പൃഥ്വിക്ക് കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്. രാജു വരുന്നതിന് മുമ്പും ശേഷവും എന്ന രീതിയില്‍ മലയാളസിനിമ ഇനി അറിയപ്പെടും,’ മണിക്കുട്ടന്‍ പറഞ്ഞു.

Content Highlight: Manikuttan talking about Prithviraj

We use cookies to give you the best possible experience. Learn more