| Monday, 15th March 2021, 6:57 pm

മണിക്കുട്ടന്‍ ആര്‍ജ്ജിച്ച കീഴാള വിമോചന രാഷ്ട്രീയം എന്തെന്ന് സംഘപരിവാറിന് ഇനിയും മനസ്സിലായിട്ടില്ല

അസീസ് തരുവണ

2011ല്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ വയനാട്ടിലെ ചെതലയത്ത് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്റ് റിസേര്‍ച്ചി(ITSR)ന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന കാലത്താണ് മണിക്കുട്ടനെ ആദ്യമായി കാണുന്നത്. കൃത്യമായി പറഞ്ഞാല്‍, ITSR ന്റെ ആഭിമുഖ്യത്തില്‍ ബത്തേരി സെന്റ് മേരീസ് കോളേജില്‍ വെച്ചുനടന്ന ബിരുദ -ബിരുദാനന്തര കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ആദിവാസി വിദ്യാര്‍ത്ഥികളുടെ ദ്വിദിന ക്യാമ്പില്‍ വെച്ചായിരുന്നു ആ പ്രഥമകൂടി കാഴ്ച.

മണിക്കുട്ടന്‍ ക്യാമ്പ് അംഗമായിരുന്നില്ല; ക്യാമ്പ് അംഗങ്ങള്‍ക്ക് ക്ലാസ്സ് എടുക്കുവാന്‍ വന്നതായിരുന്നു. ആദിവാസി കുട്ടികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസ്സെടുക്കേണ്ടത് അവരില്‍ പെട്ട ഒരാളായിരിക്കണം എന്ന ഉറച്ച ബോധ്യത്തിലാണ് MBA കഴിഞ്ഞ മണിക്കുട്ടനേയും പണിയ സമുദായത്തില്‍ നിന്ന് ആദ്യമായി MSW കഴിഞ്ഞ അനീഷിനേയും കാട്ടുനായ്ക്ക സമുദായത്തില്‍ നിന്നുള്ള ആദ്യത്തെ MSWകാരനായ പ്രജോദിനേയും ക്ഷണിച്ചത്.

പഠനകാലത്ത് അവര്‍ അനുഭവിച്ച പട്ടിണിയും കഷ്ടപ്പാടുകളും അവഹേളനങ്ങളും കടുത്ത നിന്ദയും വിവരിച്ചപ്പോള്‍ സദസ്സില്‍ നിന്നുയര്‍ന്ന വിതുമ്പലുകള്‍ ഇന്നും ഓര്‍ക്കുന്നു. അതിനു ശേഷം നല്ലൂര്‍നാട് അംബേദ്ക്കര്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വെച്ചു നടന്ന ക്യാമ്പിലും ഇവര്‍ മൂന്നുപേരും ക്ലാസ്സെടുക്കുകയുണ്ടായി. അന്ന് ഈ മൂന്ന് പേര്‍ക്കും സ്ഥിര ജോലി ലഭിച്ചിരുന്നില്ല.

ക്യാമ്പ് ഉദ്ഘാടനം ചെയ്തത് അന്നത്തെ മന്ത്രി പി.കെ. ജയലക്ഷ്മിയായിരുന്നു. ഉദ്ഘാടനത്തിനു വന്ന മന്ത്രിയോട് മൂന്നുപേരുടേയും ജോലിക്കാര്യത്തെപ്പറ്റി ഞാന്‍ സംസാരിക്കുകയുണ്ടായി. പ്രിമിറ്റീവ് ട്രൈബിനു അനുവദിച്ച 100 കോടിയുടെ പ്രോജക്ടില്‍ താല്‍ക്കാലിക ജോലി എന്നതായിരുന്നു ആവശ്യം. നിഷേധാത്മകമായിരുന്നു മന്ത്രിയുടെ മറുപടി. ജില്ലാ കോണ്‍ഗ്രസ് പ്രസിഡണ്ട് മുതല്‍ രണ്ടു മൂന്ന് നേതാക്കള്‍ ആ പോസ്റ്റിനു വേണ്ടി റെക്കമെന്റ് ചെയ്ത ആദിവാസിയല്ലാത്ത ചിലര്‍ക്ക് ആ പോസ്റ്റ് ഉറപ്പിച്ചു പോയതായി മന്ത്രി അറിയിച്ചു.

പി.കെ. ജയലക്ഷ്മി

എം.ബി.എ കഴിഞ്ഞ പണിയ സമുദായത്തില്‍ നിന്നുള്ള ഏക വ്യക്തിയാണ് മണിക്കുട്ടന്‍. ഇപ്പോഴും സ്ഥിര ജോലിയായിട്ടില്ല. താല്‍ക്കാലിക ജീവനകാരനാണ്. മന്ത്രി പറഞ്ഞവിധം, ആദിവാസികളില്‍ നിന്നുള്ള വിദ്യാസമ്പന്നര്‍ക്ക് നിശ്ചയമായും നല്‍കേണ്ട ഉദ്യോഗങ്ങള്‍ പോലും മറ്റുള്ളവര്‍ സ്വാധീനമുപയോഗിച്ച് തട്ടിയെടുക്കുകയാണ്.

മണികുട്ടന്‍ ഉള്‍പ്പെടുന്ന പണിയ സമുദായം ഇന്നും നമ്മുടെ ‘കേരള മോഡല്‍ വികസന സങ്കല്‍പ്പത്തില്‍ നിന്നും ബഹുദൂരം പിന്നിലാണ്. 92000 ഓളം വരുന്ന ഈ സമുദായത്തില്‍ സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള ഒരു കുടുംബം പോലുമില്ല. 50 ല്‍ ചുവടെ പേര്‍ക്കേ ഇപ്പോഴും സര്‍ക്കാര്‍ ജോലിയുള്ളു. വിദ്യാഭ്യാസപരമായും ഇവര്‍ ഏറെ പിന്നിലാണ്.

പൊതു വിദ്യാലയങ്ങളില്‍ പോയി വിദ്യാഭ്യാസം നേടുന്ന ഒന്നാമത്തെയോ രണ്ടാമത്തെയോ തലമുറയാണ് മണിക്കുട്ടന്റേത്. കാരണം 1970 കളുടെ ആരംഭകാലം വരെ പണിയ സമുദായം ബോണ്ടഡ് ലേബര്‍ ആയിരുന്നു. അടിമകള്‍.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭദശകങ്ങളില്‍ പോലും വില്‍ക്കുവാനും വാങ്ങുവാനും പണയം വെക്കുവാനും കഴിയുന്ന ‘വസ്തു’വായിരുന്നു പണിയ സമുദായം. (ഈ സമുദായത്തില്‍ പെട്ടവരെ വില്‍ക്കുകയും വാങ്ങുകയും പണയം വെക്കുകയും ചെയ്തതിന്റെ രേഖകള്‍ ലഭ്യമാണ് – കൂടുതല്‍ വിവരങ്ങള്‍ക്ക് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച എന്റെ ‘വയനാട്ടിലെ ആദിവാസികള്‍: ചരിത്രവും വര്‍ത്തമാനവും’ എന്ന പുസ്തകം കാണുക)

കുറിച്ച്യര്‍ അടക്കമുള്ള ആദിവാസികള്‍ പോലും ഇവരോട് സമീപകാലം വരെ അയിത്തം പാലിച്ചിരുന്നു (കുറിച്യ സമുദായാംഗമായ മുന്‍ മന്ത്രി ജയലക്ഷ്മി ഈയിടെ ഒരു അഭിമുഖത്തില്‍, തങ്ങള്‍ ആചാരാനുഷ്ഠാനങ്ങള്‍ മുറതെറ്റാതെ പാലിക്കുന്നവരാണെന്ന് പറയുന്നത് കേട്ടു – മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള അവാര്‍ഡു നേടിയ പണിയ സമുദായാംഗമായ ബോളേട്ടന്‍ ജയലക്ഷ്മിയുടെ വീട്ടില്‍ പോയപ്പോള്‍ അനുഭവിച്ച ‘ആചാരപര മായ ‘അനുഭവം ഓര്‍ക്കുന്നു…)

ത്രിതല പഞ്ചായത്ത് സംവിധാനത്തില്‍ പോലും പണിയരുടെ പ്രാതിനിധ്യം അംഗുലീപരിമിതമാണ്. നിയമസഭയിലേക്കോ ലോകസഭയിലേക്കോ ഇന്നേവരെ ഒരു മുന്നണിയും പണിയ സമുദായത്തെ പരിഗണിച്ചിട്ടില്ല. ജനസംഖ്യാപരമായി പണിയരുടെ പകുതി പോലും അംഗസംഖ്യയില്ലാത്ത കുറിച്യ സമുദായത്തെയാണ് ഇരു മുന്നണികളും ഇത്തവണയും പരിഗണിച്ചിരിക്കുന്നത്. മല നമ്പൂതിരിമാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആദിവാസികളിലെ മുന്നോക്കക്കാരാണ് കുറിച്യര്‍.

ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള സമുദായമാണ് കുറിച്യ വിഭാഗം. ഒട്ടും സ്വാധീനമില്ലാത്ത സമൂഹമാകട്ടെ പണിയരും (പള്ളിയറ രാമന്‍ എന്ന കുറിച്യ മൂപ്പന്‍ BJP യുടെ വയനാട് ജില്ലാ പ്രസിഡണ്ട് വരെയായിട്ടുണ്ട്.)

അതിനാല്‍ പണിയരെ പാട്ടിലാക്കുവാനുള്ള എല്ലാ അടവുകളും ഇപ്പോള്‍ സംഘ്പരിവാര്‍ പയറ്റി കൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് വള്ളിയൂര്‍കാവ് ക്ഷേത്രോത്സവ ദിവസം പണിയരേയും അടിയരേയും അടിമകളാക്കി വില്‍പ്പന നടത്തിയ സവര്‍ണ തമ്പുരാക്കന്മാര്‍ അവരുടെ അധികാരം നിലനിര്‍ത്തുന്നതിനു വേണ്ടി കപട സ്‌നേഹവും മുതല കണ്ണീരുമായി പണിയ – അടിയ വിഭാഗത്തില്‍ പെട്ടവരുടെ അടുത്തേക്ക് നിരന്തരം പോയ് കൊണ്ടിരിക്കുകയാണ്. ഇത്തരക്കാര്‍ ഒരുക്കുന്ന ചതിക്കുഴികള്‍ തിരിച്ചറിയുവാന്‍ പണ്ട് അടിയ ആദിവാസി മൂപ്പനും ഗദ്ദിക കലാകാരനുമായ പി.കെ. കാളന്‍ ആഹ്വാനം ചെയ്തത് (ദേശാഭിമാനിയില്‍ എഴുതിയ ലേഖനം) ഓര്‍ക്കുന്നു.

വന്‍ സാമ്പത്തിക ഓഫറുകളും ജോലി വാഗ്ദാനങ്ങളുമായാണ് ഇപ്പോള്‍ BJP – RSS പ്രതിനിധികള്‍ ഈ പാവങ്ങളെ സമീപിച്ചു കൊണ്ടിരിക്കുന്നത്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടും സ്ഥിരമായി ഒരു ജോലി ഇല്ലാതിരുന്നിട്ടും എന്റെ പ്രിയപ്പെട്ട സുഹൃത്ത് മണിക്കുട്ടന്‍ പുല്ലു പോലെ ആ ഓഫറുകളെ തട്ടി മാറ്റി എന്നത് ചെറിയ കാര്യമല്ല.

ഇന്നലെ രാത്രി വൈകിയ വേളയില്‍ സംസാരിച്ചപ്പോഴും മണിക്കുട്ടന്‍ ഞാനെന്റെ സമുദായത്തെ ഒറ്റുകൊടുക്കുകയില്ലായെന്നും എന്റെ രാഷ്ട്രീയം അവരുടേതുമായി ഒത്തു പോവില്ലെന്നും പറഞ്ഞു കേട്ടപ്പോഴുണ്ടായ ആഹ്‌ളാദം പറഞ്ഞറിയിക്കുവാനാകാത്തതാണ്. മണിക്കുട്ടന്റെ ഇടം ഫാസിസ്റ്റുകളുടെ കൂടാരമല്ല; ജനാധിപത്യവാദികളോടൊപ്പമാണ്. ഇനിയുമവര്‍ കള്ളച്ചിരികളുമായി, ചതി കാട്ടാനായി മണിക്കുട്ടന്മാരെ സമീപിക്കും. മണിക്കുട്ടനടക്കം ആര്‍ജ്ജിച്ച കീഴാള വിമോചന രാഷ്ട്രീയം എന്തെന്ന് അവര്‍ക്ക് ഇനിയും മനസ്സിലായിട്ടില്ല. അവരുടെ പൂര്‍വ്വീകര്‍ പിന്നിട്ട നരക പഥങ്ങളെപ്പറ്റി അവരിന്ന് ബോധവാന്മാരാണ്:

മണിക്കുട്ടന്‍

‘മനുവിനെ
മുറ്റത്തെ ആര്യവേപ്പില്‍
തലകീഴായി കെട്ടി തൂക്കി
ഞാനയാളുടെ
രക്തധമനികള്‍
കുത്തി കീറിനോക്കും.
എന്റെ പൂര്‍വ്വീകരുടെ
എത്ര രക്തമയാള്‍
കുടിച്ചിട്ടുണ്ട്
എന്നറിയാന്‍…
എന്ന് ജയന്ത് പാര്‍മര്‍ എന്ന ഗുജറാത്തി ദലിത് കവി.

ഫാസിസ്റ്റുകള്‍ നീട്ടുന്ന പണക്കിഴിയില്‍ ഭ്രമിച്ച് പോക്കുന്ന മുഖ്യധാരാ രാഷ്ട്രീയക്കാര്‍ ഞങ്ങളുടെ സ്വന്തം മണിക്കുട്ടന്‍ എന്ന ആത്മാഭിമാനിയായ ആദിവാസി സുഹ്യത്തിനെ കണ്ടു പഠിക്കണം

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Manikkuttan’s Response to BJP’s Seat offer – Azees Tharuvana Writes

അസീസ് തരുവണ

എഴുത്തുകാരന്‍, അധ്യാപകന്‍ 'വയനാടന്‍ രാമായണം' ഉള്‍പ്പെടെ നിരവധി പുസ്തകങ്ങളുടെ കര്‍ത്താവ്

We use cookies to give you the best possible experience. Learn more