'ഈ പെണ്ണുമ്പിള്ള ചേട്ടന്റെ പിറകിൽ നടന്ന് കൊല്ലുകയാണല്ലോ' എന്നായിരുന്നു കമന്റ്: മണികണ്ഠൻ ആചാരി
Entertainment news
'ഈ പെണ്ണുമ്പിള്ള ചേട്ടന്റെ പിറകിൽ നടന്ന് കൊല്ലുകയാണല്ലോ' എന്നായിരുന്നു കമന്റ്: മണികണ്ഠൻ ആചാരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th March 2024, 8:12 pm

ഭ്രമയുഗത്തിൽ അമാൽഡയുമൊത്തുള്ള സീൻ ചെയ്തപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് നടൻ മണികണ്ഠൻ ആചാരി. അമാൽഡ ഭ്രമയുഗത്തിലും അതുപോലെ കമ്മട്ടിപ്പാടത്തിലും തന്റെ കോ-ആക്ടർ ആയിരുന്നെന്ന് മണികണ്ഠൻ പറഞ്ഞു. തനിക്ക് അമാൽഡ രണ്ടാം സിനിമയിലും മരണം സമ്മാനിച്ചെന്നും കമ്മട്ടിപ്പാടത്തിൽ ബാലൻ ചേട്ടനെ കൊല്ലുന്നതിൽ താരത്തിന്റെ കഥാപാത്രത്തിന്റെ കൈ ഉണ്ടായിരുന്നെന്നും മണികണ്ഠൻ പറയുന്നുണ്ട്.

ഭ്രമയുഗം ഇറങ്ങിയതിന് ശേഷം ഒരാൾ ഫേസ്‌ബുക്കിൽ ഈ പെണ്ണുമ്പിള്ള ചേട്ടന്റെ പിറകിൽ നടന്ന് കൊല്ലുകയാണല്ലോ എന്ന കമന്റ് ഇട്ടെന്നും മണികണ്ഠൻ കൂട്ടിച്ചേർത്തു. അമാൽഡ തന്റെ നല്ല സുഹൃത്ത് ആണെന്നും അതുകൊണ്ടാണ് ആ സീൻ ചെയ്യാൻ കഴിഞ്ഞതെന്നും മണികണ്ഠൻ ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘എന്റെ കോ-ആക്ടർ അമാൽഡ ആയിരുന്നു. ഞാനും അമാൽഡയുമായിട്ട് കമ്മട്ടിപ്പാടം മുതൽ പരിചയമുണ്ടല്ലോ. എന്റെ റോസമ്മയാണല്ലോ. എനിക്ക് സിനിമയിൽ രണ്ടാമത്തെ മരണവും സമ്മാനിച്ചു. ഒരു ഫേസ്ബുക്കിൽ കമന്റിൽ ഒരാൾ പറഞ്ഞതാണ് ‘ ഈ പെണ്ണുമ്പിള്ള ചേട്ടന്റെ പിറകിൽ നടന്ന് കൊല്ലുകയാണല്ലോ’ എന്ന്.

കമ്മട്ടിപ്പാടത്തിൽ ബാലൻ ചേട്ടനെ കൊല്ലുന്നതിൽ പുള്ളിക്കാരിയുടെ ഒരു കൈ ഉണ്ടല്ലോ. അമാൽഡ എന്റെ നല്ല സുഹൃത്താണ്. അത് ഈ സിനിമയിൽ ഗുണം ചെയ്തിട്ടുണ്ട്. അത്തരം സീനുകൾ ചെയ്യുമ്പോൾ മറുവശത്ത് നിൽക്കുന്ന ആൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ പ്രശനമാണ്.

മുടി മാത്രമായിരുന്നല്ലോ യക്ഷിക്ക് ഉണ്ടായിരുന്നത്. അപ്പോൾ അവിടെ നോക്കരുത്, ഇവിടെ നോക്കരുത് എന്നൊക്കെ ചിന്തിച്ചെങ്കിൽ പ്രശ്നമാവും. അമാൽഡ അങ്ങനെ കോൺഷ്യസ് ആവുകയൊന്നും ചെയ്തിട്ടില്ല. അമാൽഡയുടെ ഭാഗത്തുനിന്നും ഒരു ഡിമാൻഡ് ഉണ്ടായിട്ടില്ല. അവൾക്ക് എന്നിൽ ഒരു വിശ്വാസമുണ്ട്.

ഞങ്ങൾ അഭിനേതാക്കൾ എന്താണെന്ന് തമ്മിൽ അറിയാം. അമാൽഡ എന്ന നടിയുടെ സഹകരണവും കഴിവും എത്രമാത്രം ഉണ്ടാകും എന്ന് എനിക്കും അറിയാം, എന്നെക്കുറിച്ച് അമാൽഡക്കും അറിയാവുന്നത് കൊണ്ട് ആ സീൻ വളരെ അടിപൊളി ആയിട്ട് ചെയ്യാൻ പറ്റി,’ മണികണ്ഠൻ ആചാരി പറഞ്ഞു.

Content Highlight: Manikandan achari about the scene with amalda