അഞ്ചക്കള്ളക്കോക്കാനിലെ ആ സീൻ കണ്ടപ്പോൾ മകൻ തിയേറ്ററിൽ ഇരുന്ന് കരഞ്ഞു: മണികണ്ഠൻ ആചാരി
Entertainment news
അഞ്ചക്കള്ളക്കോക്കാനിലെ ആ സീൻ കണ്ടപ്പോൾ മകൻ തിയേറ്ററിൽ ഇരുന്ന് കരഞ്ഞു: മണികണ്ഠൻ ആചാരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 22nd March 2024, 2:21 pm

ചുരുങ്ങിയ കാലയളവിനുള്ളിൽ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനാണ് മണികണ്ഠൻ ആചാരി. തന്റെ പുതിയ ചിത്രമായ അഞ്ചക്കള്ളക്കോക്കാൻ മകൻ കണ്ടപ്പോഴുള്ള അനുഭവം പങ്കുവെക്കുകയായിരുന്നു മണികണ്ഠൻ ആചാരി. സിനിമയിൽ തന്നെ ഇടിക്കുന്ന കുറച്ച് സീനുകൾ ഉണ്ടെന്നും അതൊക്കെ കണ്ടപ്പോൾ മകന് സങ്കടം വന്നെന്നും മണികണ്ഠൻ പറഞ്ഞു.

എന്നാൽ സിനിമയുടെ ആദ്യം മുതൽ മകൻ ഇരുന്ന് കണ്ടെന്നും എന്നാൽ തന്നെ ഉപദ്രവിക്കുന്ന സീൻ വരുമ്പോൾ മാത്രമേ പ്രശ്നമുള്ളൂയെന്നും മണികണ്ഠൻ കൂട്ടിച്ചേർത്തു. അവസാനം താൻ മരിക്കുന്ന സീൻ കണ്ടപ്പോൾ അമ്മാ പപ്പ ചത്തുപോയി എന്ന് പറഞ്ഞെന്നും കൗമുദി മൂവിസിനോട് മണികണ്ഠൻ പറഞ്ഞു.

‘സിനിമയിൽ എന്നെ ഇടിക്കുന്ന കുറച്ച് സീനുകൾ ഒക്കെയുണ്ട്. അതൊക്കെ കണ്ടപ്പോൾ ആൾക്ക് സങ്കടം വന്നു. കരയുകയൊക്കെ ചെയ്തു. അവന് മൂന്ന് വയസേ ആകുന്നുള്ളു. പക്ഷേ ആദ്യം മുതൽ അവൻ സിനിമ കാണാൻ തയ്യാറായിരുന്നു. അത് കണ്ടിങ്ങനെ ഇരുന്നു. എന്നെ ഉപദ്രവിക്കുന്ന സ്ഥലത്ത് മാത്രമാണ് പ്രശ്നമുണ്ടാക്കിയത്. ഞാൻ അതിൽ മരിച്ചുവീഴുന്ന പോലൊരു രംഗമുണ്ട്, അപ്പോൾ ‘അമ്മ, പപ്പ ചത്തുപോയി’ എന്ന് പറഞ്ഞു,’ മണികണ്ഠൻ ആചാരി പറയുന്നു.

ഇതിന് മുൻപ് അഭിനയിച്ച ഭ്രമയുഗത്തിൽ അഞ്ചുപേർ മാത്രമാണെന്ന് കേട്ടപ്പോൾ അത്ഭുതം ആയിരുന്നോ എന്ന ചോദ്യത്തിനും മണികണ്ഠൻ അഭിമുഖത്തിൽ മറുപടി പറയുന്നുണ്ട്. ‘അഞ്ചു പേരുള്ള സിനിമ എന്ന് കേട്ടപ്പോൾ അത്ഭുതം ആയിരുന്നു.

എങ്ങനെ ചെയ്യാൻ പോകുന്നു എന്നൊരു ആശ്ചര്യം ഉണ്ടായിരുന്നു. ആ സിനിമ കാണുന്നത് വരെ അത്ഭുതമായിരുന്നു. എന്റെ സീനൊരു മൂന്ന് നാല് ദിവസം കൊണ്ടാണ് എടുത്തത്. 15 മിനുട്ട് അല്ലെങ്കിൽ 20 മിനുട്ട് മാത്രം സ്ക്രീനിൽ വരുന്ന സീൻ അത്രയും വെയിറ്റ് ചെയ്ത് അത്രയും ടൈം എടുത്തിട്ടാണ് ചെയ്തിട്ടുള്ളത്.

അതിന്റെ ലൈറ്റ് കട്ട് ചെയ്ത്, ടെക്നിക്കലി ഒരുപാട് പണി എടുത്തിട്ടാണ് ചെയ്തത്. കാട്ടിൽ ആണല്ലോ? കാറ്റു നോക്കണം, ലൈറ്റ് നോക്കണം. പുകയിട്ടു കഴിഞ്ഞാൽ അത് അവിടെ നിൽക്കണം. കുറെ നേരം വെയിറ്റ് ചെയ്യേണ്ടിവരും ആർട്ടിന്റെ ആൾക്കാരൊക്കെ ഒരുപാട് പണിയെടുത്തിട്ടുണ്ട്,’ മണികണ്ഠൻ പറഞ്ഞു.

Content Highlight: Manikanadan about his son’s reaction after seeing anchakallakokan