| Wednesday, 10th February 2021, 5:04 pm

പാലായില്ലെന്ന് പച്ചയ്ക്ക് പറഞ്ഞിട്ട് ഇനിയെന്ത് ചര്‍ച്ച?; സീറ്റല്ല വിശ്വാസ്യതയാണ് പ്രധാനമെന്ന് മാണി സി. കാപ്പന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: എന്‍.സി.പിയോട് എല്‍.ഡി.എഫ് നീതി പുലര്‍ത്തിയില്ലെന്ന് മാണി സി. കാപ്പന്‍. പാലാ സീറ്റ് തരില്ലെന്ന് പറഞ്ഞതോടെ മുന്നണി വിശ്വാസ്യത തകര്‍ത്തുവെന്നും കാപ്പന്‍ പറഞ്ഞു.

പ്രഫുല്‍ പട്ടേല്‍ മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് സംസാരിച്ചപ്പോള്‍ പാലാ സീറ്റ് തരാന്‍ പറ്റില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വേണമെങ്കില്‍ കുട്ടനാട് മത്സരിച്ചോളാനാണ് പറഞ്ഞത്. വിഷയം പാലാ സീറ്റ് എന്നതല്ല, വിശ്വാസ്യതയുടേതാണെന്നും കാപ്പന്‍ പറഞ്ഞു.

ഇനി ഇടതുമുന്നണിയുമായി ചര്‍ച്ചയ്ക്ക് സാധ്യതയില്ലെന്നാണോ എന്ന മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് പാലാ ഇല്ലെന്ന് മുഖ്യമന്ത്രി പച്ചയ്ക്ക് പറഞ്ഞില്ലെ എന്നാണ് കാപ്പന്‍ പ്രതികരിച്ചത്.

എന്‍.സി.പിയോട് നീതി പുലര്‍ത്തിയില്ല എന്ന തോന്നല്‍ ഉണ്ടായിട്ടുണ്ട്. ഇത് പ്രഫുല്‍ പട്ടേലും പങ്കുവെച്ചിട്ടുണ്ട് എന്നും കാപ്പന്‍ പറഞ്ഞു.

അതേസമയം ശരദ് പവാറുമായുള്ള കൂടിക്കാഴ്ച നടന്നില്ല. മറ്റൊരു ചടങ്ങില്‍ പങ്കെടുക്കാനായി പോയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാലാ ഉള്‍പ്പെടെ എന്‍.സി.പി മത്സരിച്ച നാലു മണ്ഡലങ്ങള്‍ തരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇടതുമുന്നണിക്കൊപ്പം തുടരുമെന്ന് പറഞ്ഞത്. എന്നാല്‍ ഈ സാഹചര്യത്തില്‍ ദേശീയ നേതൃത്വം ഉചിതമായ തീരുമാനം തന്നെ എടുക്കും.

മുന്നണിമാറ്റം സംബന്ധിച്ച കാര്യങ്ങള്‍ വെള്ളിയാഴ്ച പറയാമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ നേതൃത്വം എടുക്കുന്ന തീരുമാനം എനിക്ക് അനുകൂലമായിരിക്കും എന്നാണ് കരുതുന്നത്. ബാക്കി കാര്യങ്ങള്‍ പിന്നീട് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യു.ഡി.എഫുമായി ചര്‍ച്ചകള്‍ നടന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് കാപ്പന്‍ മറുപടി പറഞ്ഞത്. എല്‍.ഡി.എഫ് വിടില്ലെന്നും പത്ത് ജില്ലാ കമ്മിറ്റി തന്നോടൊപ്പമുണ്ടെന്നുമുള്ള ശശീന്ദ്രന്റെ വാദത്തോടും കാപ്പന്‍ പ്രതികരിച്ചു. ശശീന്ദ്രന്‍ എലത്തൂരിനെ ജില്ലയായി പ്രഖ്യാപിച്ച് കാണുമെന്നാണ് കാപ്പന്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mani C Kappan responds over Pala seat conflict

We use cookies to give you the best possible experience. Learn more