ഷിബു ബേബി ജോണ്‍ പുറത്തുവിട്ടത് വ്യാജ മൊഴിപകര്‍പ്പ്; ലക്ഷ്യം കോടിയേരി; തെരഞ്ഞെടുപ്പ് സമയത്ത് പൊട്ടിക്കാന്‍ വെച്ച പടക്കമെന്ന് ഷിബു പറഞ്ഞു : മാണി സി കാപ്പന്‍
Kerala
ഷിബു ബേബി ജോണ്‍ പുറത്തുവിട്ടത് വ്യാജ മൊഴിപകര്‍പ്പ്; ലക്ഷ്യം കോടിയേരി; തെരഞ്ഞെടുപ്പ് സമയത്ത് പൊട്ടിക്കാന്‍ വെച്ച പടക്കമെന്ന് ഷിബു പറഞ്ഞു : മാണി സി കാപ്പന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd October 2019, 3:12 pm

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ താന്‍ സി.ബി.ഐയില്‍ മൊഴി നല്‍കിയെന്ന ഷിബു ബേബി ജോണിന്റെ ആരോപണം അടിസ്ഥാന രഹിതമെന്ന് മാണി സി കാപ്പന്‍.

സി.ബി.ഐയില്‍ തനിക്കെതിരെ ഒരു കേസുമില്ലെന്നും കോടിയേരിക്കെതിരെയോ മകനെതിരെയോ താന്‍ ഒരു മൊഴിയും നല്‍കിയിട്ടില്ലെന്നും മാണി സി കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു.

”നിങ്ങളൊക്കെ വിവരമുള്ള പത്രക്കാരനല്ലോ ഹൈക്കോടതിയോ സര്‍ക്കാരോ പറയാതെ സി.ബി.ഐ കേസെടുക്കുമോ. ഇങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. ദിനേശ് മേനോന്‍ നല്‍കിയ പരാതിയില്‍ ഒരു സി.ബി.ഐ ഉദ്യോഗസ്ഥന്‍ എന്ന വെിളിച്ചിരുന്നു. ഉദ്യോഗസ്ഥന്‍ ദിനേശിന്റെ സുഹൃത്താണെന്ന് പിന്നീട് വ്യക്തമായി. ഇതിനെ തുടര്‍ന്ന് സി.ബി.ഐ ഡയരക്ടര്‍ക്ക് ഞാന്‍ പരാതി നല്‍കുകയും ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ കാണിച്ചിരിക്കുന്ന കടലാസില്‍ എവിടെയാണ് എന്റെ ഒപ്പ്. തികച്ചും വ്യാജമാണ്. എന്റെ അഭിഭാഷകന്‍ ഇവിടെ ഇല്ലായിരുന്നു. അദ്ദേഹം യൂറോപ്പില്‍ നിന്നും ഇന്നലെയാണ് തിരിച്ചുവന്നത്. സി.ബി.ഐയില്‍ ഇങ്ങനെ ഒരു ഡോക്യുമെന്റ് ഉണ്ട് എന്ന് പറഞ്ഞ് ഒരാള്‍ പ്രൊഡ്യൂസ് ചെയ്‌തെങ്കില്‍, അത് വ്യാജമായതുകൊണ്ടല്ലേ ആ വ്യവസായി നിഷേധിച്ചത്. ആര്‍ക്കും കാശ് കൊടുത്തിട്ടില്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞു.

ഷിബു ബേബി ജോണ്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. ഞാന്‍ ഷിബു ബേബി ജോണിനെ എന്റെ ഫോണില്‍ നിന്ന് തന്നെ വിളിച്ചു ചോദിച്ചു. ഇങ്ങനെ കാണിച്ചത് മോശമല്ലേയെന്ന് എന്നോട് ഒന്ന് ചോദിക്കാമായിരുന്നല്ലോ സത്യാവസ്ഥ എന്തായിരുന്നെന്ന് അറിയാമായിരുന്നല്ലോ എന്ന് ഇലക്ഷന്‍ സമയത്ത് പൊട്ടിച്ച ഒന്നാണ്. എന്റെ മുതുകത്ത് തന്നെ വേണ്ടായിരുന്നു എന്ന് പറഞ്ഞു. – മാണി സി കാപ്പന്‍

ഇത്തരത്തിലൊരു കേസോ മൊഴിയോ ഇല്ലെന്നാണോ താങ്കള്‍ പറയുന്നത് എന്ന ചോദ്യത്തിന് താന്‍ പരാതി കൊടുത്തിട്ടുണ്ടെന്നും ആ പരാതിയില്‍ നടപടി ഉണ്ടായിട്ടുണ്ടെന്നുമായിരുന്നു മാണി സി കാപ്പന്റെ മറുപടി.

എന്റെ ഫോണ്‍ കോള്‍ ചെക്ക് ചെയ്തിരുന്നു. അതില്‍ ഇന്‍കംമിക് കോളില്‍ സി.ബി.ഐ ഓഫീസര്‍ ഭീഷണിപ്പെടുത്തുന്നത് ഉണ്ടായിരുന്നു. അയാളുടെ പേരില്‍ നടപടിയെടുത്തു. അയാളെ സസ്‌പെന്‍ഡ് ചെയ്തു. അയാളെ യു.പിയിലേക്ക് തിരിച്ചയച്ചു. ഇപ്പോള്‍ അയാള്‍ റിട്ടയര്‍ ആയിക്കാണും. ഇപ്പോഴത്തെ സാഹചര്യത്തില്‍ കോടിയേരിയുടെ ഒരു മകനെതിരെ കേസ് വന്നല്ലോ അതുപോലെ അദ്ദേഹത്തെ വീണ്ടും താറടിച്ച് കാണിക്കാനും എന്റെ മുന്‍പോട്ടുള്ള വളര്‍ച്ചയെ തടസ്സപ്പെടുത്താനുമാണ്. തെരഞ്ഞെടുപ്പ് ജയിക്കാതിരിക്കാനുള്ള പണിയാണ് ആദ്യം നോക്കിയത്.

രമേശിനേയും ഉമ്മന്‍ ചാണ്ടിയേയും കോടിയേരിയേയും മകനേയും എല്ലാം ദിനേശ് മേനോന് പരിചയപ്പെടുത്തിയിരുന്നു. അതൊന്നും പറയുന്നില്ല. ആകെ കൂടി കോടിയേരിയേയും മകനേയും പരിചയപ്പെടുത്തിയ കാര്യം മാത്രമാണ് പറയുന്നത്. വിഷയത്തില്‍ പരാതി നല്‍കും. ഷിബു ബേബി ജോണിനെതിരെ മാനനഷ്ടത്തിന് കേസുകൊടുക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

മാണി സി കാപ്പന്‍ 3.5 കോടി രൂപ തട്ടിയെടുത്തെന്ന് മുംബൈ മലയാളി വ്യവസായി ദിനേശ് മേനോന്‍ സി.ബി.ഐക്ക് നല്‍കിയ പരാതിയില്‍ കോടിയേരിക്കെതിരെ മാണി സി കാപ്പന്‍ മൊഴി നല്‍കിയെന്നാണ് ഷിബു ബേബി ജോണിന്റെ ആരോപണം. മൊഴിയുടെ പകര്‍പ്പെന്ന പേരില്‍ ഒരു സ്റ്റേറ്റ്‌മെന്റ് പുറത്തുവിട്ടായിരുന്നു ഷിബു ആരോപണം ഉന്നയിച്ചത്.

2013 ല്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് ദിനേഷ് മേനോന്‍ എന്ന മുംബൈയിലെ മലയാളി വ്യവസായി മാണി സി കാപ്പനുമായി ബന്ധപ്പെടുന്നത്.

അന്ന് മാണി സി കാപ്പന്‍, ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരിയേയും മകനേയും സമീപിക്കാനായി ദിനേഷ് മേനോനോട് പറയുന്നു. ഇതിന് ശേഷം ഇത്തരത്തില്‍ പണം കൈമാറുന്ന നടപടി ഉണ്ടായെന്നാണ് മൊഴിയില്‍ പറയുന്നത്. എന്നാല്‍ ആര്‍ക്ക് പണം കൈമാറിയെന്ന കാര്യം വ്യക്തമായി മൊഴിയില്‍ പറയുന്നില്ല.

കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള മൊഴിയില്‍ മാണി സി കാപ്പന്റെ പ്രതികരണം എന്താണെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ഷിബു ബേബി ജോണ്‍ ചോദിക്കുന്നത്. വിഷയത്തില്‍ കോടിയേരിയും പിണറായിയും നിലപാട് വ്യക്തമാക്കണമെന്നും ഷിബു ബേബി ജോണ്‍ ആവശ്യപ്പെട്ടിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ