| Friday, 20th December 2019, 4:33 pm

കസ്റ്റഡിയിലെടുത്ത മാധ്യമ പ്രവര്‍ത്തകരെ വിട്ടയച്ചു; കടുത്ത മാനസിക പീഡനം നേരിട്ടെന്ന് റിപ്പോര്‍ട്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗ്‌ളൂരു: മംഗ്‌ളൂരുവില്‍ കസ്റ്റഡിയില്‍ എടുത്ത മാധ്യമ പ്രവര്‍ത്തകരെ പൊലീസ് വിട്ടയച്ചു. അതിര്‍ത്തി പ്രദേശമായ തലപ്പാടിയിലാണ് ഇവരെ എത്തിച്ചത്. ഏഴര മണിക്കൂറിന് ശേഷമാണ് ഇവരെ കസ്റ്റഡിയില്‍ നിന്നും വിടുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ന് രാവിലെ 8:30തോടെയായിരുന്നു മാധ്യമപ്രവര്‍ത്തകരെ മംഗ്‌ളൂരു പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഏഷ്യാനെറ്റ്, 24 ന്യൂസ്, ന്യൂസ് 18, മീഡിയ വണ്‍ എന്നീ വാര്‍ത്താ ചാനലുകളുടെ മാധ്യമ സംഘത്തെയായിരുന്നു കസ്റ്റഡിയിലെടുത്തത്. യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകരാണോ എന്ന് സംശയമുണ്ടെന്ന വാദമുന്നയിച്ചാണ് പൊലീസ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കര്‍ണ്ണാടകത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടിംഗിനെത്തിയവരെയാണ് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയില്‍ എടുത്തത്.

കസ്റ്റഡിയില്‍ എടുത്ത മാധ്യമപ്രവര്‍ത്തകരെ മണിക്കൂറുകളോളം പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന് മാധ്യമപ്രവര്‍ത്തകനായ ഷബീര്‍ ഒമര്‍ പറഞ്ഞു.

പൊലീസ് കുറ്റവാളികളെ പോലെയാണ് പെരുമാറിയതെന്നും ബസില്‍ നിലത്തിരുത്തിയാണ് കൊണ്ട് പോയതെന്നും ബന്ധുക്കളുടെ പ്രതികരണം എടുത്തതോടെയാണ് കസ്റ്റഡിയിലെടുത്തതെന്നും ഷബീര്‍ ഒമര്‍ പറയുന്നു.

ക്യാമറക്കും മൈക്കിനും കേട്പാടുണ്ടായെന്നും ഭക്ഷണവും വെള്ളവും നല്‍കിയില്ലെന്നും ഷബീര്‍ ഒമര്‍ പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത നടപടിയില്‍ സംസ്ഥാനത്ത് വ്യാപകമായി പ്രതിഷേധം നടന്നിരുന്നു.
മാധ്യമ പ്രവര്‍ത്തക യൂണിയനായ കെ.യു.ഡബ്ല്യു.ജെ കോഴിക്കോട് നഗരത്തിലും പാലക്കാട് നഗരത്തിലും തിരുവനന്തപുരത്തും ബംഗളൂരുവിലും പത്രപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more