| Thursday, 3rd August 2023, 9:34 am

മമ്മൂക്കയുടെ തൊണ്ടേലെ വെള്ളം വറ്റി, ഏറ്റവും മോശം ചോദ്യങ്ങളായിരിക്കും അത്: മനീഷ് നാരായണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയെ ആദ്യമായി ഇന്റര്‍വ്യൂ ചെയ്ത അനുഭവം പങ്കുവെക്കുകയാണ് മാധ്യമ പ്രവര്‍ത്തകന്‍ മനീഷ് നാരായണന്‍. മമ്മൂട്ടിയുമായുള്ള ആദ്യ ഇന്റര്‍വ്യൂ ഒട്ടും പ്ലാനില്ലാതെയാണ് ചെയ്തതെന്നും അന്ന് 40 മിനിട്ടോളം എന്തെക്കെയോ ചോദിക്കുകയായിരുന്നുവെന്നും മനീഷ് പറഞ്ഞു. വളരെ ക്ഷമയോടെയാണ് മമ്മൂട്ടി അന്ന് തന്നോട് സംസാരിച്ചതെന്നും രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ മനീഷ് പറഞ്ഞു.

‘മമ്മൂക്കയുടെ ആദ്യത്തെ ഇന്റര്‍വ്യൂ ഒട്ടും പ്ലാന്‍ ഇല്ലാതെ ചെയ്തതാണ്. ഗോവയിലായിരുന്നു ആദ്യത്തെ ഇന്റര്‍വ്യൂ. ഇന്ത്യന്‍ പനോരമയുടെ ക്ലോസിങ് സെറിമണിയില്‍ മമ്മൂക്കയായിരുന്നു ഗസ്റ്റ്. ഞാന്‍ അന്ന് ജയ്ഹിന്ദിലാണ്. കൈരളിക്കും അന്ന് ഇന്‍ഫര്‍മേഷന്‍ കിട്ടിയിട്ടുണ്ട്. ഞങ്ങള്‍ ആന്റോ ചേട്ടനെ വിളിച്ച് അങ്ങോട്ട് പോവുകയാണ്.

മമ്മൂക്ക നടന്നുവന്നപ്പോള്‍ മൈക്കുമായി ഞങ്ങള്‍ വരുന്നത് കണ്ടു. മമ്മൂക്ക അവിടെയും മൈക്ക് എക്‌സ്‌പെക്റ്റ് ചെയ്യുന്നില്ല. ഇന്റര്‍വ്യൂവോ, ഇവിടെ എന്തിനാ സംസാരിക്കുന്നത് എന്ന് മമ്മൂക്ക പറഞ്ഞു. മമ്മൂക്കയുടെ ഏതോ രണ്ട് സിനിമ അവിടെ സെലക്ട് ചെയ്തിട്ടില്ല എന്ന തരത്തിലുള്ള എന്തോ വിവാദം അന്നുണ്ട്. അതൊക്കെ ചോദിക്കാമെന്നാണ് വിചാരിച്ചത്. എന്നാല്‍ മമ്മൂക്ക കംഫര്‍ട്ടബിളല്ല എന്നറിഞ്ഞിട്ട് തിരിച്ചുവന്നു.

പിന്നെ ആന്റോ ചേട്ടന്റെ ഫോണ്‍ വരികയാണ്. ഫോണെടുത്ത് സംസാരിച്ചപ്പോള്‍ മമ്മൂക്കക്ക് താല്‍പര്യമില്ലെന്ന് തോന്നുന്നുവെന്ന് ആന്റോ ചേട്ടനോട് പറഞ്ഞു. ലൊക്കേഷനില്‍ നിന്ന് നേരെ വന്നതാണ്, നിങ്ങളെ അവിടെ എക്‌സ്‌പെക്ട് ചെയ്തില്ല, ഓള്‍റെഡി ടയേര്‍ഡാണെന്ന് പറഞ്ഞു. മമ്മൂക്ക സഹകരിക്കുമോ എന്ന് ഞാന്‍ ചോദിക്കുമ്പോള്‍ നിങ്ങളിങ്ങോട്ട് വാടോ എന്ന് അടുത്തത് പറയുന്നത് മമ്മൂക്കയാണ്. ഇനി ഒന്നും നോക്കാനില്ല എന്ന് പറഞ്ഞ് പിന്നെ അങ്ങ് പോവുകയാണ്. കൈരളിയും ഒപ്പമുണ്ടായിരുന്നു. ആകെ പത്ത് മിനിട്ട് സംസാരിക്കാമെന്നാണ് മമ്മൂക്ക പറഞ്ഞത്.

ഇന്റര്‍വ്യൂവിന് പ്രിപ്പയേര്‍ഡായല്ല പോയത്. ആദ്യം ഗോവയെ പറ്റി ചോദിക്കുന്നു, ഇന്ത്യന്‍ പനോരമയെ പറ്റി ചോദിക്കുന്നു, ഇവിടെയൊരു നാഷണല്‍ ഷോകേസ് വരുന്നതിനെ പറ്റി ചോദിക്കുന്നു, ഇത്രയുമായപ്പോള്‍ തീര്‍ന്നു. റിപ്പോര്‍ട്ടിങ് മോഡലില്‍ ബൈറ്റെടുക്കാന്‍ പ്ലാന്‍ ചെയ്തുവന്നിട്ടാണ് ഇത്രയും സമയം കിട്ടുന്നത്. നമ്മളാണെങ്കില്‍ സൂപ്പര്‍ എക്‌സൈറ്റഡുമാണ്. അര മണിക്കൂര്‍ ടെലിക്സ്റ്റ് ചെയ്യാവുന്ന ടൈമിലേക്ക് വരികയാണ്. പിന്നെ ഗോവയില്‍ നേരത്തെ വന്നിട്ടുണ്ടോ എന്നൊക്കെയാണ് ചോദിക്കുന്നത്.

അവസാനം തൊണ്ടേലെ വെള്ളമൊക്കെ വറ്റി, ഇനി എന്തെങ്കിലും ചോദിക്കാനുണ്ടോ എന്ന് മമ്മൂക്ക പറഞ്ഞു. 40 മിനിട്ടോളം പുള്ളി സംസാരിച്ചു. അതും എന്തെക്കെയോ ചോദിക്കുകയായിരുന്നു. ഇന്ന് ഇന്ന ഫിലിം മേക്കര്‍ വരുന്നുണ്ടല്ലോ, മമ്മൂക്ക അദ്ദേഹത്തെ കാണുന്നുണ്ടോ എന്നൊക്കെയാണ് ചോദിക്കുന്നത്. പുള്ളി നേരിട്ട ഏറ്റവും മോശം ചോദ്യങ്ങളാവാന്‍ സാധ്യതയുണ്ട്. 15 മിനിട്ട് വരെ നല്ല ചോദ്യങ്ങളായിരുന്നു. അതിനോടൊക്കെ ക്ഷമാശേഷിയോടെ സംസാരിച്ചു. അന്ന് അത് കട്ട്‌സായാണ് കൊടുത്തത്,’ മനീഷ് പറഞ്ഞു.

Content Highlight: maneesh narayanan talks about the first interview with mammootty

We use cookies to give you the best possible experience. Learn more