| Monday, 29th January 2024, 8:46 am

അലക്സ് ഫെർഗൂസൻ പോയതിനുശേഷം ഇതാദ്യം; ജയത്തിലും തലതാഴ്ത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്

സ്പോര്‍ട്സ് ഡെസ്‌ക്

എഫ്.എ കപ്പില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ വിജയം. ന്യൂപോര്‍ട്ട് കൗണ്ടിയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് റെഡ് ഡവിള്‍സ് പരാജയപ്പെടുത്തിയത്.

മത്സരം വിജയിച്ചെങ്കിലും ഒരു മോശം നേട്ടമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തേടിയെത്തിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസ പരിശീലകന്‍ സര്‍ അലക്‌സ് ഫെർഗൂസൻ വിരമിച്ചതിനുശേഷം ഇത് ആദ്യമായാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒരു നാലാം ഡിവിഷനില്‍ കളിക്കുന്ന ടീമിനെതിരെ രണ്ടു ഗോളുകള്‍ നേടുന്നത്.

ന്യൂപോര്‍ട്ടിന്റെ ഹോം ഗ്രൗണ്ടായ റോഡ്‌നി പരേഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 5-3-2 എന്ന ഫോര്‍മേഷനിലാണ് ന്യൂപോര്‍ട്ട് കളത്തിലിറങ്ങിയത്. മറുഭാഗത്ത് 4-2-3-1 എന്ന ശൈലിയും ആണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പിന്തുടര്‍ന്നത്.

മത്സരം തുടങ്ങി ഏഴാം മിനിട്ടില്‍ തന്നെ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ബ്രൂണോ ഫെര്‍ണാണ്ടസിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഡ് നേടി. 13ാം മിനിട്ടില്‍ കോബി മൈനൂ സന്ദര്‍ശകരുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.

എന്നാല്‍ 36 മിനിട്ടില്‍ ബ്രയിന്‍ മോറിസ് ആതിഥേര്‍ക്കായി മറുപടി ഗോള്‍ നേടി. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ 47ാം മിനിട്ടില്‍ വില്‍ ഇവാന്‍സിലൂടെ ആതിഥേയര്‍ രണ്ടാം ഗോള്‍ നേടി. 68ാം മിനിട്ടില്‍ ആന്റണിയിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മൂന്നാം ഗോള്‍ നേടി. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ റാസ്മസ് ഹോജ്‌ലണ്ടിലൂടെ ടെൻ ഹാഗുംകൂട്ടരും നാലാം ഗോളും നേടിയതോടെ മത്സരം പൂര്‍ണമായും റെഡ് ഡെവിള്‍സ് സ്വന്തമാക്കുകയായിരുന്നു.

മത്സരത്തില്‍ 71 ശതമാനവും പന്ത് കൈവശം വെച്ചത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആയിരുന്നു. 22 ഷോട്ടുകളാണ് ആതിഥേയരുടെ പോസ്റ്റിലേക്ക് ടെന്‍ ഹാഗും കൂട്ടരും അടിച്ചുകയറ്റിയത്. മറുഭാഗത്തു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോസ്റ്റിലേക്ക് 17 ഷോട്ടുകളും ന്യൂപോര്‍ട്ട് പായിച്ചു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഫെബ്രുവരി രണ്ടിന് വോള്‍വ്‌സിനെതിരെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അടുത്ത മത്സരം.

Content Highlight: Manchester United won in FA cup.

We use cookies to give you the best possible experience. Learn more