| Thursday, 20th October 2022, 10:18 am

അവനുള്ള വടേം ചായേം പിന്നെ, എനിക്കിപ്പോള്‍ കുറച്ച് പണി ബാക്കിയുണ്ട്; റൊണാള്‍ഡോക്കെതിരെ ആഞ്ഞടിച്ച് മാഞ്ചസ്റ്റര്‍ പരിശീലകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

മാഞ്ചസ്റ്റര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരെ ആഞ്ഞടിച്ച് പരിശീലകന്‍ എറിക് ടെന്‍ ഹാഗ്. ടോട്ടന്‍ഹാം ഹോട്‌സ്പറുമായുള്ള മത്സരത്തിനിടെ തീര്‍ത്തും അണ്‍ പ്രൊഫഷണലായ രീതിയില്‍ പെരുമാറിയതിന് പിന്നാലെയായിരുന്നു എറിക് ടെന്‍ ഹാഗ് റൊണാള്‍ഡോക്കെതിരെ രംഗത്തുവന്നത്.

മാഞ്ചസ്റ്ററിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തിനിടെയാണ് താരം നിലവിട്ടുപെരുമാറിയത്. മത്സരത്തിന്റെ ഫൈനല്‍ വിസില്‍ മുഴങ്ങുന്നതിന് മുമ്പ് താരം ഗ്രൗണ്ട് വിട്ട് പോവുകയായിരുന്നു.

മത്സരത്തിന്റെ തൊണ്ണൂറാം മിനിട്ടിലായിരുന്നു താരം ഗ്രൗണ്ട് വിട്ട് പോയത്. മത്സരത്തിന് നാല് മിനിട്ട് ആഡ് ഓണ്‍ സമയമാണ് റഫറി നല്‍കിയിരുന്നത്. എന്നാല്‍ ഫൈനല്‍ വിസിലിന് കാത്തുനില്‍ക്കാതെ റൊണാള്‍ഡോ ടണലിലൂടെ പുറത്തുപോകുകയായിരുന്നു.

താരത്തിന്റെ പ്രവര്‍ത്തി ആരാധകരെയൊന്നാകെ ചൊടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ റൊണാള്‍ഡോയുടെ ഈ പ്രവര്‍ത്തിക്ക് കര്‍ശനമായ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പാണ് കോച്ച് എറിക് ടെന്‍ ഹാഗ് നല്‍കുന്നത്.

മത്സര ശേഷം മാധ്യമ പ്രവര്‍ത്തകരെ കാണവെയായിരുന്നു കോച്ച് ടെന്‍ ഹാഗ് റൊണാള്‍ഡോയുടെ പ്രവര്‍ത്തിയില്‍ തന്റെ അതൃപ്തി വ്യക്തമാക്കിയത്.

‘ഇന്നില്ല, എന്താണ് വേണ്ടതെന്ന് പരിശോധിച്ച് നാളെ ഞാനത് കൈകാര്യം ചെയ്യും. ഞങ്ങളിപ്പോള്‍ വിജയം ആഘോഷിക്കുകയാണ്,’ എന്നായിരുന്നു കോച്ചിന്റെ മറുപടി.

റൊണാള്‍ഡോയുടെ പ്രവര്‍ത്തി ഫുട്‌ബോള്‍ ലോകമൊന്നാകെ ചര്‍ച്ചയാകുന്നുണ്ട്. താന്‍ ക്ലബ്ബിനേക്കാളും വലിയവനാണെന്നുള്ള റൊണാള്‍ഡോയുടെ അഹങ്കാരമാണിതെന്നും താരത്തിന്റെ പ്രവര്‍ത്തി തീര്‍ത്തും അണ്‍ പ്രൊഫഷണലാണെന്നും അഭിപ്രായങ്ങളുയരുന്നുണ്ട്.

അതേസമയം, കഴിഞ്ഞ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ടെന്‍ ഹാഗിന്റെ ചുവന്ന ചെകുത്താന്‍മാര്‍ ലില്ലി വൈറ്റ്‌സിനെ പരാജപ്പെടുത്തിയത്. ആദ്യ പകുതിയില്‍ ഗോളടിക്കാന്‍ മാഞ്ചസ്റ്റര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ഹോട്‌സ്പറിന്റെ ഗോള്‍വല കാക്കും ഭൂത്തതാന്‍ ഹ്യൂഗോ ലോറിസിനെ മറികടക്കാന്‍ ആകാതെ വരികയായിരുന്നു.

മികച്ച പ്രകടനമായിരുന്നു താരം മത്സരത്തിലുടനീളം കാഴ്ചവെച്ചത്. ഓണ്‍ ഗാര്‍ഗറ്റില്‍ പത്ത് തവണ മാഞ്ചസ്റ്റര്‍ നിറയൊഴിച്ചപ്പോള്‍ അതില്‍ രണ്ടെണ്ണം മാത്രമേ ലോറിസിനെ കടന്ന് വലയിലെത്തിയുള്ളൂ, ആ രണ്ടും ടോട്ടന്‍ഹാമിന്റെ പ്രതിരോധത്തിലെ പാളിച്ചകള്‍ മാഞ്ചസ്റ്റര്‍ മുതലെടുത്തപ്പോഴുമായിരുന്നു.

മത്സരത്തിന്റെ 47ാം മിനിട്ടിലാണ് മാഞ്ചസ്റ്റര്‍ മത്സരത്തിലെ ആദ്യ ഗോള്‍ കണ്ടെത്തുന്നത്. യുണൈറ്റഡ് താരം ഫ്രെഡിന്റെ ഷോട്ട് ടോട്ടന്‍ഹാം താരത്തിന്റെ കാലില്‍ തട്ടി ഡിഫ്‌ളക്ട് ചെയ്താണ് ഗോളായി മാറിയത്. 69ാം മിനിട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസും യുണൈറ്റഡിനായി ഗോള്‍ നേടി.

തിരിച്ചടിക്കാന്‍ ടോട്ടന്‍ഹാം കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. 90 മിനിട്ടും അധികമായി അനുവദിച്ച 4 മിനിട്ടും മാഞ്ചസ്റ്റര്‍ എതിരാളികളെ തളച്ചിട്ടു. ഇതിനിടെയാണ് വിജയത്തിലെ കല്ലുകടിയെന്നോണം റൊണാള്‍ഡോ ഗ്രൗണ്ട് വിട്ടത്.

ഇതാദ്യമായല്ല ഫൈനല്‍ വിസിലിന് മുമ്പ് റൊണാള്‍ഡോ ഗ്രൗണ്ട് വിടുന്നത്. നേരത്തെ പ്രീ സീസണ്‍ മത്സരങ്ങള്‍ക്കിടെയും താരം കളിയവസാനിക്കും മുമ്പേ കളിക്കളം വിട്ടിരുന്നു. റയല്‍ വല്ലക്കാനോക്കെതിരായ മത്സരത്തിനിടെയായിരുന്നു താരം ഗ്രൗണ്ടില്‍ നിന്നും ഇറങ്ങി പോയത്.

‘എതിരാളികളെയോ സഹതാരങ്ങളെയോ ഫുട്‌ബോളിനെയോ ബഹുമാനിക്കാത്ത റൊണാള്‍ഡോ’ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധവും ഉയരുകയാണ്.

Content highlight: Manchester United coach Eric Ten Hag slams Cristiano Ronaldo

We use cookies to give you the best possible experience. Learn more