|

സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ യുവാവിനെ കൊന്ന് കുഴിച്ചുമൂടി പെണ്‍കുട്ടികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ യുവാവിനെ കൊന്ന് കുഴിച്ചുമൂടി രണ്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍. തമിഴ്‌നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം.

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട സുഹൃത്തിന്റെ സഹായത്തോടെയാണ് പെണ്‍കുട്ടികള്‍ കൃത്യം നടത്തിയതെന്നാണ് അറമ്പാക്കം പൊലീസ് പറയുന്നത്.

പ്രേംകുമാര്‍ ബിരുദവിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. ഇയാള്‍ പെണ്‍കുട്ടികളുമായി അടുപ്പം കാണിച്ച ശേഷം സ്വകാര്യദൃശ്യങ്ങള്‍ കൈക്കലാക്കിയെന്നും പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി ഒരുലക്ഷത്തോളം രൂപ ഇയാള്‍ തട്ടിയെടുത്തു. ഇതോടെ ശല്യം സഹിക്ക വയ്യാതെ പെണ്‍കുട്ടികള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട അശോക് എന്നയാളോട് സഹായം തേടി.

പ്രേംകുമാറിന്റെ ഫോണ്‍ കൈക്കലാക്കി ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാനാണ് സഹായം അഭ്യര്‍ത്ഥിച്ചത്.

അശോകിന്റെ നിര്‍ദേശപ്രകാരം പണം നല്‍കാന്‍ എന്ന് പറഞ്ഞ്, പ്രേംകുമാറിനെ പെണ്‍കുട്ടികള്‍ ഷോളാവാരത്ത് വിളിച്ചുവരുത്തി. അവിടെ വച്ച് അശോകും കൂട്ടരും ഇയാളെ തട്ടിക്കൊണ്ടുപോയി. പിന്നീട് മര്‍ദിച്ച് കൊലപ്പെടുത്തി കുഴിച്ചിടുകയുമായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.

പ്രേംകുമാറിന്റെ മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. പൊലീസ് കണ്ടെടുത്ത മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

പ്രതികളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Man uses private pics to blackmail schoolgirls, they get him killed