| Tuesday, 14th December 2021, 8:10 am

വിവാഹ പന്തലില്‍ ജയ്ശ്രീറാം മുഴക്കി വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ വിവാഹ ചടങ്ങിനിടെ വെടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു. വലതുസംഘടനയില്‍പ്പെട്ട ആളാണ് വെടിവെച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പൊലീസ് ഇക്കാര്യം സ്ഥരീകരിച്ചിട്ടില്ല. ജയ്ശ്രീറാം മുഴക്കിക്കൊണ്ടായിരുന്നു ആക്രമണം.

അക്രമികളുടെ വെടിയേറ്റ് ഗുരുതരമായ പരിക്കേറ്റ മുന്‍ സര്‍പഞ്ച് ദേവിലാല്‍ മീണയാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ ഉടന്‍തന്നെ രാജസ്ഥാനിലെ കോട്ടയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു.

ജയിലില്‍ കഴിയുന്ന ‘ആള്‍ദൈവം’ രാംപാലിന്റെ അനുയായികള്‍ സംഘടിപ്പിച്ച വിവാഹ ചടങ്ങിനിടെയാണ് ആക്രമണമുണ്ടായത്. ഹരിയാന സ്വദേശിയായ രാംപാല്‍ അഞ്ച് സ്ത്രീകളേയും കുഞ്ഞിനേയും അടക്കം ആറ് പേരെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ്.

രാമെയ്നി എന്ന പേരില്‍ 17 മിനിറ്റ് മാത്രം എടുക്കുന്ന വ്യത്യസ്തമായ വിവാഹ ചടങ്ങാണ് നടന്നതെന്ന് രാംപാലിന്റെ അനുയായികള്‍ പറയുന്നു. ഇത്തരമൊരു വിവാഹം ഹിന്ദുമതത്തിന് വിരുദ്ധമാണെന്നാരോപിച്ചായിരുന്നു ആക്രമണം.

ആക്രമണം നടത്തിയത് വി.എച്ച്.പി, ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വി.എച്ച്.പി ബ്ലോക്ക് പ്രസിഡന്റ് ശൈലേന്ദ്ര ഓജയാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നും ആരോപണമുണ്ട്.

എന്നാല്‍, ഏതെങ്കിലും തീവ്രഹിന്ദുത്വ സംഘടനകളില്‍പ്പെട്ടവരാണ് ആക്രമണം നടത്തിയതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലിസ് അറിയിച്ചു. ആക്രമണത്തില്‍ ഹിന്ദുത്വസംഘടനകളുടെ പങ്ക് അന്വേഷിക്കുമെന്നും കേസില്‍ മൂന്നുപേരെ ഇതിനകം അറസ്റ്റുചെയ്തിട്ടുണ്ടെന്നും പൊലിസ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Man Shot Dead At Madhya Pradesh Wedding, Attackers Shouted “Jai Shri Ram”

We use cookies to give you the best possible experience. Learn more