| Tuesday, 14th May 2024, 10:40 pm

വൈറ്റ്ഹൗസ് ആക്രമണക്കേസില്‍ ഇന്ത്യക്കാരന്‍ കുറ്റക്കാരനെന്ന് യു.എസ് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ട്രക്ക് ഉപയോഗിച്ച് വൈറ്റ്ഹൗസ് ആക്രമിച്ച സംഭവത്തില്‍ ഇന്ത്യക്കാരന്‍ കുറ്റക്കാരനെന്ന് യു.എസിലെ കോടതി. സായ് വര്‍ഷിത് കണ്ടുലയെന്ന മിസൗറിയില്‍ നിന്നുള്ള ആളാണ് വൈറ്റ് ഹൗസിലേക്ക് ട്രക്ക് ഇടിച്ച് കയറ്റിയത്.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാനും നാസി ജര്‍മനി ആശയങ്ങള്‍ നടപ്പാക്കാനാണ് പ്രതി ലക്ഷ്യമിട്ടതന്നെും യു.എസ് അറ്റോണി മാത്യു ഗ്രേവ്‌സ് പറഞ്ഞു. പ്രസിഡന്റ് ജോ ബൈഡനെ വധിക്കാൻ ഇയാള്‍ പദ്ധതി ഇട്ടിരുന്നതായും മാത്യു ഗ്രേവ്‌സ് കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ച യു.എസ് ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി ഡാബ്‌നി എൽ ഫ്രെഡറികാണ് കേസ് പരി​ഗണിച്ചത്. ശിക്ഷ വിധിക്കുന്നത് ഓഗസ്റ്റ് 23 ലേക്ക് മാറ്റി കോടതി ഉത്തരവിറക്കുകയും ചെയ്തു. താൻ നാസിസത്തെയും അഡോൾഫ് ഹിറ്റ്ലറെയും ആരാധിക്കുന്നതായി കണ്ടുല അന്വേഷണ ഉദ്യോ​ഗസ്ഥരോട് വെളിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അപകടകരമായി ആയുധം ഉപയോഗിച്ച് ആക്രമണം നടത്തുക, വധ ഭീഷണി, മോട്ടോർ വാഹനത്തിൻ്റെ അശ്രദ്ധമായ പ്രവർത്തനം, പൊതു സ്വത്ത് നശിപ്പിക്കൽ എന്നീ കുറ്റങ്ങളിലാണ് കേസെടുത്തത്.

2023 മെയ് 22നാണ് സെൻ്റ് ലൂയിസിൽ നിന്ന് വാഷിങ്ടൺ ഡിസിയിലേക്കെത്തിയത്. വൈകിട്ട് ഡുള്ളസ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ശേഷമാണ് ഇയാൾ ട്രക്ക് വാടകക്കെടുത്തത്. രാത്രി 9.30ഓടെ വൈറ്റ് ഹൗസിന് സമീപമുള്ള സുരക്ഷാ ബാരിക്കേഡുകളിലേക്ക് ഇയാൾ ട്രക്ക് ഇടിച്ച് കയറ്റുകയായിരുന്നു. ആഴ്ചകളോളം നീണ്ട ആസൂത്രണങ്ങൾക്കൊടുവിലാണ് ഇയാൾ വൈറ്റ് ഹൗസ് ആക്രമിച്ചതെന്നും അന്വേഷണ ഉദ്യോ​ഗസ്ഥർ കോടതിയിൽ പറഞ്ഞു.

Content Highlight: Man of Indian origin pleads guilty to ramming truck near White House

We use cookies to give you the best possible experience. Learn more