| Wednesday, 1st December 2021, 4:41 pm

സാംബിയയില്‍ നിന്ന് പൂനെയില്‍ എത്തിയയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഒമിക്രോണ്‍ പരിശോധനാഫലം ഏഴ് ദിവസത്തിനകം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൂനെ: കൊവിഡിന്റെ പുതിയ ഒമിക്രോണ്‍ വകഭേദം ലോകമെമ്പാടും ഭീതി പടര്‍ത്തിക്കൊണ്ടിരിക്കെ, ആഫ്രിക്കന്‍ രാജ്യമായ സാംബിയയില്‍ നിന്നും പൂനെയില്‍ എത്തിയയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 60 വയസുകാരനായ ഇയാള്‍ മുംബൈ വഴിയാണ് പൂനെയില്‍ എത്തിയത്.

ഒമിക്രോണ്‍ വകഭേദമാണോ എന്ന് പരിശോധിക്കുന്നതിനായി ഇദ്ദേഹത്തിന്റെ ശ്രവസാമ്പിളുകള്‍ ജീനോം സീക്വന്‍സിങ് നടത്തുന്നതിനായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേയ്ക്ക് അയച്ചിട്ടുണ്ട്. ഏഴ് ദിവസത്തിനകം പരിശോധനാ ഫലം ലഭിക്കും.

കൊവിഡ് പോസിറ്റീവായതിന് ശേഷം ഇയാളെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാള്‍ സഞ്ചരിച്ച ടാക്‌സി കണ്ടെത്തി ഡ്രൈവറെ പരിശോധിച്ചെങ്കിലും പരിശോധനാ ഫലം നെഗറ്റീവാണ്.

11 ദിവസം മുമ്പാണ് ഇയാള്‍ പൂനെയില്‍ എത്തിയതെന്ന് പൂനെ മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സഞ്ജീവ് വാവരെ അറിയിച്ചു. നവംബര്‍ 11 മുതല്‍ 26 വരെയുള്ള ദിവസങ്ങളിലായി മറ്റ് രാജ്യങ്ങളില്‍ നിന്ന് വന്ന ശേഷം പൂനെയില്‍ എത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൂനെ ഹെല്‍ത്ത് അതോറിറ്റി.

നവംബര്‍ 11 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ 1126 പേരാണ് മറ്റ് രാജ്യങ്ങളില്‍ നിന്നും മുംബൈയില്‍ എത്തിയത്. ഇതില്‍ എത്ര പേര്‍ പിന്നീട് പൂനെയില്‍ എത്തി എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.

ദക്ഷിണാഫ്രിക്കയിലായിരുന്നു ഒമിക്രോണ്‍ വകഭേദത്തിന്റെ സാന്നിധ്യം ആദ്യമായി സ്ഥിരീകരിച്ചത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനയാത്രകളും മറ്റും ഇതോടെ വിവിധ രാജ്യങ്ങള്‍ റദ്ദാക്കിയിരുന്നു.

ബ്രിട്ടണ്‍, ജര്‍മനി, ബെല്‍ജിയം, ഇറ്റലി, ഇസ്രഈല്‍, കാനഡ, ജപ്പാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലും ഒമിക്രോണ്‍ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Man in Pune who came from Zambia tests covid positive, sample been sent to check omicron variant

We use cookies to give you the best possible experience. Learn more