| Sunday, 5th May 2019, 7:46 am

എറണാകുളത്ത് ഭാര്യയെയും ഒന്നരവയസ്സുള്ള മകനെയും തീകൊളുത്തി കൊന്നശേഷം യുവാവ് ആത്മഹത്യ ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ ഭാര്യയെയും ഒന്നരവയസ്സുള്ള മകനെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. പട്ടിമറ്റം സ്വദേശി സജി(32)യാണ് ഭാര്യ ബിന്ദു(29)വിനെയും മകന്‍ ശ്രീഹരിയെയും കൊലപ്പെടുത്തി ജീവനൊടുക്കിയത്.

കൊച്ചി സര്‍വകലാശാലാ കാമ്പസിനു സമീപം പോട്ടച്ചാല്‍ നഗറില്‍ ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. നിലത്തു പായയില്‍ കിടന്നുറങ്ങുകയായിരുന്ന ബിന്ദുവിനെയും മകനെയും തീകൊളുത്തിയശേഷം സജി ആത്മഹത്യ ചെയ്യുകയായിരുന്നു. കാരണം വ്യക്തമല്ല. മണ്ണെണ്ണയോ പെട്രോളോ പോലുള്ള ഇന്ധനം ഉപയോഗിച്ചതായി പൊലീസ് പറഞ്ഞു.

ശബ്ദം കേട്ടെത്തിയ ബിന്ദുവിന്റെ അമ്മ ആനന്ദവല്ലിക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇവരുടെ നിലവിളിയെത്തുടര്‍ന്നു നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും ബിന്ദുവും മകനും മരിച്ചിരുന്നു. തിരച്ചിലിനൊടുവിലാണ് സജിയെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആനന്ദവല്ലിയെ നാട്ടുകാര്‍ പിന്നീട് ആശുപത്രിയിലെത്തിച്ചു. ഇവരുടെ നില അതിഗുരുതരമായി തുടരുകയാണ്.

കഴിഞ്ഞ മാര്‍ച്ചിലാണു കളമശ്ശേരി വിദ്യാനഗറിനു സമീപം വാടകയ്ക്കു കുടുംബം താമസിക്കാനെത്തിയത്. സമീപത്തെ ഹോട്ടല്‍ ജീവനക്കാരനാണ് സജി.

മദ്യലഹരിയിലാണു കൃത്യം ചെയ്തതെന്നു കരുതുന്നു. സജിയും ബിന്ദുവും തമ്മില്‍ വഴക്ക് പതിവായിരുന്നെന്ന് പൊലീസിനു മൊഴി ലഭിച്ചിട്ടുണ്ട്. എറണാകുളം പട്ടിമറ്റം സ്വദേശികളാണ് ബിന്ദുവും ആനന്ദവല്ലിയും. സജി കൊല്ലം സ്വദേശിയാണ്.

We use cookies to give you the best possible experience. Learn more