| Wednesday, 2nd August 2023, 10:48 pm

14 വര്‍ഷം യുവതിയെ ലൈംഗിക അടിമയായി വീട്ടില്‍ പാര്‍പ്പിച്ചു; റഷ്യയില്‍ 51കാരന്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: 14 വര്‍ഷത്തോളം യുവതിയെ ലൈംഗിക അടിമയാക്കി വീട്ടില്‍ പാര്‍പ്പിച്ച 51കാരന്‍ അറസ്റ്റില്‍. 2009 ലാണ് തന്നെ ബന്ദിയാക്കിയതെന്നും ആയിരത്തിലേറെ തവണ ബലാത്സംഗം ചെയ്‌തെന്നും ഇപ്പോള്‍ മുപ്പത്തിമൂന്നുകാരിയുടെ വാക്കുകള്‍ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. പ്രതിയായ വ്‌ലാഡിമര്‍ ചെസ്‌കിഡോവ് ഇതേ വീട്ടില്‍ വെച്ച് മറ്റൊരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. തടങ്കലില്‍ നിന്നും രക്ഷപ്പെട്ട് യുവതി പൊലീസിനെ സമീപിച്ചതോടെയാണ് ഇയാള്‍ പിടിയിലായത്.

മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പ്രതിയുടെ അമ്മയാണ് യുവതിയെ രക്ഷപ്പെടാന്‍ സഹായിച്ചത്. ചെറിയ കാര്യങ്ങള്‍ക്കെല്ലാം തന്നെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും ക്രൂര മര്‍ദനത്തിരയായിട്ടുണ്ടെന്നും യുവതി പൊലീസിനോട് പറഞ്ഞതായി ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട് ചെയ്തു. സ്‌മോളിനോ ഗ്രാമത്തിലെ ചെസ്‌കിഡോവിന്റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ലൈംഗിക ഉപകരണങ്ങളും അശ്ലീല സി.ഡികളും കണ്ടെത്തിയിട്ടുണ്ട്. ചെകിസ്‌ഡോവിന്റെ വീടിലെ ബേസ്‌മെന്റില്‍ നിന്നും റഷ്യന്‍ അന്വേഷണ സമിതിയുടെ ബ്രാഞ്ച് മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തി.

2009ലാണ് ചെസ്‌കിസ്‌ഡോവ് യുവതിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് വീട്ടിലേക്ക് പാര്‍ട്ടിക്കായി വിളിക്കുകയും തടവിലാക്കുകയും ആയിരുന്നെന്ന് റഷ്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്ന ചെസ്‌കിഡോവ് ആശുപത്രിയില്‍ പോയ വേളയിലാണ് യുവതി വീട്ടില്‍ നിന്നും രക്ഷപ്പെട്ടത്.

മറ്റൊരു സ്ത്രീയെയും ഇയാള്‍ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നതായും 2011ല്‍ ഇവരുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്  കൊലപ്പെടുത്തിയെന്നും യുവതി പൊലീസിനോട് പറഞ്ഞു. കൊലപാതകം, തട്ടികൊണ്ടുപോകല്‍, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ്  ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. നിലവില്‍ മാനസികരോഗ്യ കേന്ദ്രത്തില്‍ പൊലീസ് നിരീക്ഷണത്തിലാണ് ഇയാള്‍.

Content Highlights: Man arrested for allegedly keeping women as sex slave

We use cookies to give you the best possible experience. Learn more