'വിഷമിച്ചാണ് സെറ്റില്‍ നിന്നും ഇറങ്ങിപ്പോയത്, പിന്നാലെ രജനിസര്‍ ഫോണില്‍ വിളിച്ചു ക്ഷമിക്കണം എന്നു പറഞ്ഞു'; അനുഭവം പങ്കുവെച്ച് മംമ്ത
Entertainment
'വിഷമിച്ചാണ് സെറ്റില്‍ നിന്നും ഇറങ്ങിപ്പോയത്, പിന്നാലെ രജനിസര്‍ ഫോണില്‍ വിളിച്ചു ക്ഷമിക്കണം എന്നു പറഞ്ഞു'; അനുഭവം പങ്കുവെച്ച് മംമ്ത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 6th December 2020, 12:47 pm

അഭിനയത്തിലും പാട്ടിലും ഒരുപോലെ കഴിവ് തെളിയിച്ച നടിയാണ് മംമ്ത മോഹന്‍ദാസ്. 2020ന്റെ അവസാനത്തില്‍ നിര്‍മാണമേഖലയിലേക്കും മംമ്ത ചുവടുവെച്ചു.

ഇപ്പോഴിതാ തന്റെ സിനിമാ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ മംമ്ത. രജനികാന്ത് നായകനായ കുചേലന്‍ എന്ന സിനിമയില്‍ തനിക്ക് ആകെ ഒരു ഷോട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും വലിയ വിഷമമുണ്ടാക്കിയ സംഭവമായിരുന്നുവെന്നും മംമ്ത പറഞ്ഞു. ‘വിഷമത്തോടെയാണ് സെറ്റില്‍ നിന്നും പോവേണ്ടിവന്നത്. എന്നാല്‍ രജനി സാറിനോട് വലിയ ബഹുമാനം തോന്നിയ സംഭവമായിരുന്നു അത്. ഞാന്‍ വിഷമിച്ചാണ് പോയതെന്ന് അണിയറപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. അതിനെത്തുടര്‍ന്ന് അദ്ദേഹം എന്നെ ഫോണില്‍ വിളിച്ച് ക്ഷമിക്കണം എന്നെല്ലാം പറഞ്ഞു’, മംമ്ത പറയുന്നു.

അന്നൊക്കെ പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് നോക്കുന്ന ആളായിരുന്നു താനെങ്കില്‍ കുചേലനില്‍ അഭിനയിക്കുമായിരുന്നില്ലെന്നും മംമ്ത പറഞ്ഞു. മറ്റ് സിനിമാ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനിടയില്‍ മംമ്ത മമ്മൂട്ടിയെക്കുറിച്ചും പറഞ്ഞു. വ്യക്തിപരമായി മമ്മൂട്ടിയെ വലിയ ഇഷ്ടമാണ് എന്നാണ് നടി പറഞ്ഞത്.

നേരത്തേ സിനിമാ മേഖലയിലെ വിവേചനത്തെക്കുറിച്ച് മംമ്ത പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു.
തനിക്ക് ഇതുവരെ വിവേചനം അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും അതിനാല്‍ അത് ഉണ്ടെന്ന് തോന്നിയിട്ടില്ലെന്നുമാണ് മംമ്ത പറഞ്ഞിരുന്നത്. ആര്‍.ജെ മൈക്കുമായുള്ള അഭിമുഖത്തിലാണ് മംമ്ത ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.

ഇതുവരെയില്ലാത്ത ഒരു സ്ത്രീശാക്തീകരണം കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ എങ്ങനെ ഉണ്ടായി എന്ന് അറിയില്ലെന്നും അഭിമുഖത്തില്‍ മംമ്ത പറയുന്നു. തന്നെ തന്റെ അച്ഛന്‍ ആണ്‍കുട്ടിയെ വളര്‍ത്തുന്നതുപോലെയാണ് വളര്‍ത്തിയതെന്നും അതിനാല്‍ ചെറുപ്പത്തിലൊന്നും വിവേചനം അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും നടി അഭിപ്രായപ്പെട്ടു. ‘സ്ത്രീകള്‍ എന്തിനാണ് എപ്പോഴും പരാതിപ്പെടുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്, നിങ്ങള്‍ക്കിഷ്ടമുള്ളതെല്ലാം നിങ്ങള്‍ ചെയ്യൂ എന്നാണ് എല്ലാ പെണ്‍കുട്ടികളോടും എനിക്ക് പറയാനുള്ളത്’, മംമ്ത പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mamtha Mohandas share experiance about rejinikath movie kuchelan