|

അത്ഭുതത്തോടെ ഞാന്‍ അവനെ നോക്കി നിന്നിട്ടുണ്ട്; പക്ഷേ കാലം തട്ടിപ്പറിച്ചുകൊണ്ടുപോയി: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് കലാഭവന്‍ മണി. മിമിക്രിവേദിയില്‍ നിന്ന് സിനിമയിലേക്കെത്തിയ മണി തന്റെ അതിഗംഭീര പ്രകടനം കൊണ്ട് പ്രേക്ഷകഹൃദയങ്ങളില്‍ സ്ഥാനം നേടി. കലാഭവന്‍ മണിയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് മമ്മൂട്ടി.

ആള്‍ക്കൂട്ടങ്ങളെ ആവേശം കൊള്ളിക്കും വിധം നാടന്‍ പാട്ടുകളെ ശക്തമായി അവതരിപ്പിച്ചതില്‍ കലാഭവന്‍ മണിക്ക് വലിയ പങ്കുണ്ടെന്ന് മമ്മൂട്ടി പറയുന്നു. ഒരുപാട് നാടന്‍ പാട്ടുകള്‍ കലാഭവന്‍ മണി കണ്ടെത്തി അവതരിപ്പിച്ചിട്ടുണ്ടെന്നും സ്വന്തമായി ഒരു ഗായകസംഘം ഉണ്ടാക്കിയിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

വിദേശരാജ്യങ്ങളില്‍ മലയാളം അറിയാത്തവര്‍ പോലും മണിയുടെ പാട്ടിനൊത്ത് ചുവടുവയ്ക്കുന്നത് അത്ഭുതത്തോടെ താന്‍ നോക്കി നിന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവസാന കാലത്ത് കലാഭവന്‍ മണിയെ ക്ഷീണിതനായി കണ്ടപ്പോള്‍ ശാരീരിക ബുദ്ധിമുട്ടുകളെന്തെങ്കിലുമുണ്ടോയെന്ന് ചോദിച്ചെന്നും എന്നാല്‍ പുതിയ സിനിമക്കുള്ള ഡയറ്റിങ് ആണെന്നാണ് പറഞ്ഞതെന്നും മമ്മൂട്ടി പറഞ്ഞു. ഇത്ര പെട്ടന്ന് പോകേണ്ട ആളല്ല മണിയെന്നും കാലം തട്ടിപ്പറിച്ചുകൊണ്ട് പോയതാണെന്നും അദ്ദേഹം പറയുന്നു.

‘ആള്‍ക്കൂട്ടങ്ങളെ ആവേശം കൊള്ളിക്കും വിധം നാടന്‍ പാട്ടുകളെ ശക്തമായി അവതരിപ്പിച്ചതില്‍ മണിക്ക് വലിയ പങ്കുണ്ട്. ഒരുപാട് പാട്ടുകള്‍ മണി തേടിപ്പിടിച്ചു കണ്ടെത്തി അവതരിപ്പിച്ചു. അറിയാവുന്നവരെക്കൊണ്ടെല്ലാം എഴുതിച്ചു. സ്വന്തമായൊരു ഗായകസംഘമുണ്ടായി. വിദേശരാജ്യങ്ങളില്‍ നമ്മുടെ നാട്ടുകാര്‍ക്കൊപ്പം മലയാളം അറിയാത്തവര്‍ പോലും മണിയുടെ പാട്ടിനൊത്ത് ചുവടുവയ്ക്കുന്നത് അത്ഭുതത്തോടെ ഞാന്‍ നോക്കി നിന്നിട്ടുണ്ട്.

അവസാനകാലത്ത് മണിയെ ക്ഷീണിതനായി കണ്ടപ്പോള്‍ ശാരീരിക ബുദ്ധിമുട്ടുകളെന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിച്ചിരുന്നു. പുതിയ സിനിമയ്ക്കുള്ള ഡയറ്റിങ്ങാണെന്നായിരുന്നു മണിയുടെ ചിരിച്ചുകൊണ്ടുള്ള മറുപടി. മണി ഇത്രപെട്ടെന്ന് പോകേണ്ട ഒരാളല്ല. പക്ഷേ കാലം തട്ടിപ്പറിച്ചുകൊണ്ടുപോയി. നമുക്ക് കാണികളായി നില്‍ക്കാനേ കഴിയൂ,’ മമ്മൂട്ടി പറയുന്നു.

Content Highlight: Mammootty talks about Kalabhavan Mani