| Sunday, 19th May 2024, 2:21 pm

കൂളിംങ് ഗ്ലാസും കാറുമല്ല എന്റെ ഹാപ്പിനെസ്; അതൊക്കെ ഈ സിനിമ കൊണ്ടുവന്നു തന്നതല്ലേ: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ ഏറ്റവും വലിയ ഹാപ്പിനെസ് സിനിമയാണെന്ന് പറയുകയാണ് മമ്മൂട്ടി. കൂളിംങ് ഗ്ലാസില്ലെങ്കിലും കാര്‍ ഇല്ലെങ്കിലും സിനിമയാണ് ഹാപ്പിനെസെന്നാണ് താരം പറയുന്നത്.

ടര്‍ബോയുടെ പ്രൊമോഷന്റെ ഭാഗമായി ദുബായില്‍ നടന്ന പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. കൂളിംങ് ഗ്ലാസും കാറുമൊക്കെ സിനിമ കൊണ്ടുവന്നു തന്നതല്ലേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എന്റെ ഏറ്റവും വലിയ ഹാപ്പിനെസ് സിനിമയാണ്. കൂളിംങ് ഗ്ലാസ് ഇല്ലേലും കാറില്ലേലും സിനിമയാണ് ഹാപ്പിനെസ്. കൂളിംങ് ഗ്ലാസും കാറുമൊക്കെ ഈ സിനിമ കൊണ്ടുവന്നു തന്നതല്ലേ,’ മമ്മൂട്ടി പറഞ്ഞു.

താരത്തിന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ടര്‍ബോ. പ്രഖ്യാപനം മുതല്‍ക്ക് തന്നെ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ സിനിമയാണ് ഇത്. ജനപ്രീതിയുടെ അടിസ്ഥാനത്തില്‍ ഐ.എം.ഡി.ബിയിലെ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യന്‍ മൂവീസിലെ ഒന്നാംസ്ഥാനം സ്വന്തമാക്കിയ ചിത്രം കൂടെയാണ് ടര്‍ബോ.

മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാസ് ആക്ഷന്‍ കോമഡി ഴോണറില്‍ ഉള്‍പ്പെടുന്ന ചിത്രത്തില്‍ ടര്‍ബോ ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ടര്‍ബോ മാസ് സിനിമയാണെന്ന് ഇപ്പോഴും തങ്ങള്‍ക്ക് ഒരു ബോധ്യം വന്നിട്ടില്ലെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.

‘മാസ് സിനിമയാണെന്ന് ഇപ്പോഴും നമുക്ക് ഒരു ബോധ്യം വന്നിട്ടില്ല. അതുണ്ട് ഇതുണ്ട് എന്നൊക്കെ പറഞ്ഞിട്ട് അത് എവിടെയെന്ന് ചോദിച്ചാല്‍ നമ്മള്‍ ചുറ്റും. എന്തെങ്കിലും ആവട്ടെ, ഇപ്പോള്‍ പടം ഇറങ്ങാന്‍ പോകുവല്ലേ. സാധനം കൈയ്യില്‍ നിന്ന് പോയി. അമ്പ് വില്ലില്‍ നിന്ന് പുറപ്പെട്ടു കഴിഞ്ഞു. ഇനിയിപ്പോള്‍ വരുന്നത് പോലെ വരട്ടെയെന്ന് കരുതാനെ കഴിയുള്ളൂ,’ മമ്മൂട്ടി പറയുന്നു.

Content Highlight: Mammootty Says That Cinema Is His Happiness

We use cookies to give you the best possible experience. Learn more