| Saturday, 12th November 2022, 7:01 pm

ഞാനെന്താ പിശാചാണോ? അവതാരകയോട് മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒ.ടി.ടി റിലീസിന് പിന്നാലെ റോഷാക്ക് സിനിമ മാത്രമല്ല പ്രൊമോഷന്‍ അഭിമുഖങ്ങളും വീണ്ടും ഹിറ്റായിരിക്കുകായണ്. തഗ് മറുപടികള്‍ക്ക് പേരു കേട്ട മമ്മൂട്ടിയുടെ കിടിലന്‍ ഡയലോഗുകള്‍ തന്നെയാണ് ഇപ്പോഴും ചര്‍ച്ചയാകുന്നത്.

മമ്മൂട്ടിയെ ആദ്യമായി അഭിമുഖം ചെയ്യാനെത്തുമ്പോള്‍ ചെറിയ ഒരു ഉള്‍ക്കിടിലം തോന്നിയിട്ടുണ്ടെന്ന് ഒട്ടുമിക്ക അവതാരകരും പറഞ്ഞിട്ടുണ്ട്. അത്തരത്തില്‍ പേടിയുണ്ട് എന്ന് പറഞ്ഞ ഒരു അവതാരകയോട് മമ്മൂട്ടി നല്‍കിയ ഒറ്റ വരി മറുപടിയാണ് ഇപ്പോള്‍ റീല്‍സില്‍ നിറഞ്ഞോടുന്നത്.

റോഷാക്ക് ടീം നല്‍കിയ അഭിമുഖത്തിനിടെയാണ് സംഭവം. പേടിയുണ്ടോ എന്ന് മമ്മൂട്ടിയുടെ ചോദ്യവുമായാണ് റീല്‍സ് തുടങ്ങുന്നത്. മമ്മൂക്കയെ കാണുമ്പോള്‍ ചെറിയ പേടിയുണ്ട് എന്നായിരുന്നു ഇതിന് അവതാരകയുടെ മറുപടി.

‘പേടിക്കാന്‍ ഞാനെന്താ വല്ല പിശാചാണോ’ എന്ന് മമ്മൂട്ടി തിരിച്ചു പറഞ്ഞു. ത്രില്ലുണ്ടോ എന്നും അദ്ദേഹം പിന്നാലെ ചോദിച്ചിരുന്നു. അതുണ്ട് എന്ന് മറുപടി കിട്ടിയപ്പോള്‍ ‘അങ്ങനെയാണെങ്കില്‍ ത്രില്ല് മതി, മറ്റേത് കളഞ്ഞേക്ക്,’ എന്ന് മമ്മൂട്ടി പറഞ്ഞു.

ഇതേ അഭിമുഖത്തിലെ മറ്റൊരു ഭാഗവും ചര്‍ച്ചയാകുന്നുണ്ട്. മമ്മൂക്കക്ക് ഫോട്ടോഗ്രഫി നല്ല ഇഷ്ടമാണെന്ന് സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ടുണ്ടെന്നും എപ്പോഴും ഫോട്ടോസ് ക്ലിക്ക് ചെയ്യുമോ എന്നാണ് ഈ വീഡിയോയിലെ ചോദ്യം.

‘പിന്നെ…ഇവിടെ നിന്നും ഇറങ്ങി, ഇപ്പോ തന്നെ പോയി എനിക്ക് ക്ലിക്ക് ചെയ്യണം. ഇതൊന്ന് കഴിഞ്ഞ് കിട്ടാന്‍ കാത്തിരിക്കുകയാണ് ഞാന്‍,’ എന്നായിരുന്നു ഇതിന് മമ്മൂട്ടിയുടെ മറുപടി. വേറെ ഒന്നും കിട്ടുന്നില്ലല്ലേ ചോദിക്കാനെന്നും മമ്മൂട്ടി ചോദിച്ചു. ഇതിന് പിന്നാലെ അവതാരകരും റോഷാക്ക് ടീമും മൊത്തത്തില്‍ ചിരിയായി.

പുതിയ ഫോണ്‍ എടുത്തല്ലോ അതിന്റെ എക്സ്പീരിയന്‍സ് എങ്ങനെയുണ്ടായിരുന്നു മറ്റൊരു അവതാരകന്റെ ചോദ്യം. പൊട്ടിച്ചിരിയായിരുന്നു ഇതിന് മമ്മൂട്ടിയുടെ ആദ്യ മറുപടി. ‘നീ എന്തെങ്കിലും ചോദിച്ചോ. ഞാന്‍ തോറ്റ്, സമ്മതിച്ചു,’ എന്നും മമ്മൂട്ടി പറഞ്ഞു.

ഈ വീഡിയോക്ക് താഴെ മമ്മൂട്ടിയെ പോലൊരു നടനോട് ഇങ്ങനെയുള്ള ചോദ്യങ്ങളാണോ ചോദിക്കേണ്ടതെന്നാണ് ചിലരുടെ കമന്റ്. ഇത്തരം ചോദ്യങ്ങളെ മമ്മൂട്ടി കൈകാര്യം ചെയ്യുന്ന രീതി കണ്ടുപഠിക്കണമെന്ന് പറയുന്നവരുമുണ്ട്.

Content Highlight: Mammootty’s thug reply to an anchor at Rorschach promo interview goes viral after movie’s OTT release

We use cookies to give you the best possible experience. Learn more