സീതയെ അവതരിപ്പിക്കാന്‍ പലര്‍ക്കും മടിയായിരുന്നു, വേറെ ആരും ചെയ്യില്ല, ബിന്ദു ചെയ്തുതരുമെന്ന് ഞാന്‍ പറഞ്ഞു: മമ്മൂട്ടി
Film News
സീതയെ അവതരിപ്പിക്കാന്‍ പലര്‍ക്കും മടിയായിരുന്നു, വേറെ ആരും ചെയ്യില്ല, ബിന്ദു ചെയ്തുതരുമെന്ന് ഞാന്‍ പറഞ്ഞു: മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 14th December 2022, 8:15 pm

സീത എന്ന കഥാപാത്രം നല്‍കിയതിന് മമ്മൂട്ടിക്ക് നന്ദി പറഞ്ഞ ബിന്ദു പണിക്കര്‍. റോഷാക്കിന്റേത് വല്ലാത്തൊരു കഥയാണെന്നും ഏതൊരാള്‍ക്കും കൊതി തോന്നുന്ന കഥാപാത്രമാണ് സീതയെന്നും ബിന്ദു പറഞ്ഞു. റോഷാക്ക് സക്‌സസ് സെലിബ്രേഷനില്‍ വെച്ചായിരുന്നു ബിന്ദു പണിക്കരുടെ പ്രതികരണം. ദുല്‍ഖര്‍ സല്‍മാന്റെ കയ്യില്‍ നിന്നും മൊമന്റോ വാങ്ങിയ ബിന്ദു പണിക്കരോട് വാച്ചൊന്നുമില്ല, കുഴപ്പമുണ്ടോ എന്നാണ് വേദിയിലെത്തിയ മമ്മൂട്ടി ചോദിച്ചത്. സീതയെ അവതരിപ്പിക്കാന്‍ ബിന്ദു കാണിച്ച ധൈര്യം തന്നെയാണ് ഈ സിനിമയുടെ വിജയമെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. ഇത് കേട്ട് ചിരിച്ചതിന് ശേഷമാണ് ചിത്രത്തെ പറ്റി ബിന്ദു സംസാരിച്ചത്.

‘ഈ വേദിയില്‍ നില്‍ക്കുമ്പോള്‍ എന്താണ് പറയേണ്ടത് എന്ന് അറിയില്ല. ഒരുപാട് കാലത്തിന് ശേഷമാണ് ഇങ്ങനെയൊരു പടം. മമ്മൂക്കക്ക് ഒരുപാട് നന്ദി. മമ്മൂക്ക കമ്പനിയേയും മമ്മൂക്ക ഫാമിലിയേയും എന്റെ സന്തോഷം ഞാന്‍ അറിയിക്കുകയാണ്. ഒരു നടി എന്ന നിലയില്‍ ഇനി എനിക്ക് ഒന്നും വേണ്ട. എനിക്ക് അത്രയും സന്തോഷമായി. വാക്കുകള്‍ കിട്ടുന്നില്ല. ഇവിടെ ഇരിക്കുന്ന ഒരോരുത്തരോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണ്.

ഈ കഥാപാത്രത്തെ പറ്റി കേട്ടപ്പോള്‍ ഭയങ്കര സന്തോഷം തോന്നി. ആദ്യം കഥയാണ് ഞാന്‍ കേള്‍ക്കുന്നത്. കഥ കേട്ട് ഞാന്‍ അന്തം വിട്ടിരുന്നുപോയി. ഇതൊരു വല്ലാത്ത കഥയെന്നാണ് കഥ കേട്ട് ഞാന്‍ പറയുന്നത്. ഏതൊരാള്‍ക്കും കൊതി തോന്നുന്ന കഥാപാത്രമാണ് സീത. അതിനായി എന്നെ വിളിച്ചതിന് ഒരുപാട് സന്തോഷം. ഇത്രത്തോളം സ്‌നേഹിച്ച പ്രേക്ഷകര്‍ക്ക് നന്ദി,’ ബിന്ദു പണിക്കര്‍ പറഞ്ഞു.

ഈ കഥാപാത്രത്തെ പറ്റി സംസാരിച്ചപ്പോള്‍ പല നടിമാര്‍ക്കും മടിയായിരുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു. ‘ഈ റോള്‍ പറയുമ്പോള്‍ പലരും പല നടിമാരെ നിര്‍ദേശിക്കുമല്ലോ. പല ആളുകളോടും ഈ വേഷത്തെ പറ്റി സംസാരിച്ചപ്പോള്‍ പലര്‍ക്കും മടിയായിരുന്നു. ഞാന്‍ ആദ്യം തന്നെ ബിന്ദുവിന്റെ പേര് പറഞ്ഞിരുന്നു. വേറെ ചോയ്‌സ് അന്വേഷിച്ചപ്പോള്‍ നിങ്ങള്‍ അന്വേഷിച്ചാല്‍ വേറെ ആരും ചെയ്യില്ല. ബിന്ദു ചെയ്തുതരുമെന്ന് പറഞ്ഞു. അങ്ങനെ ബിന്ദു ഈ സിനിമയുടെ വലിയ ഭാഗമായി. ഏറ്റവും വലിയ ഭാഗമായി എന്ന് പറയാം.

ശക്തമായ കഥാപാത്രമെന്ന് പറയുമ്പോള്‍ ഗുസ്തി പിടിക്കുന്ന പോലത്തെ കഥാപാത്രമല്ല, ആത്മാവിന് ശക്തിയുള്ള കഥാപാത്രമാണിത്. ഇത്രയും കാലത്തിനിടക്ക് മെയ്ന്‍ സ്ട്രീമില്‍ നില്‍ക്കുന്ന ഒരു നടി ഇങ്ങനെ ഒരു കഥാപാത്രം ചെയ്തത് കുറവാണ് എന്നാണ് എന്റെ അറിവ്. ഈ സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിച്ച ബിന്ദുവിന്റെ ധൈര്യം തന്നെയാണ് ഈ സിനിമയുടെ വിജയം,’ മമ്മൂട്ടി പറഞ്ഞു.

സക്‌സസ് സെലിബ്രേഷനില്‍ വെച്ച് റോഷാക്കില്‍ അതിഥി താരമായെത്തിയ ആസിഫ് അലിക്ക് മമ്മൂട്ടി റോഷാക്ക് വാച്ച് സമ്മാനിച്ചിരുന്നു. വിക്രം സിനിമ ഹിറ്റായപ്പോള്‍ അതിഥി വേഷത്തിലെത്തിയ സൂര്യക്ക് കമല്‍ ഹാസന്‍ റോളക്‌സ് വാച്ച് നല്‍കിയ സംഭവം ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു മമ്മൂട്ടി സംസാരിച്ചത്. ആസിഫ് അലി തന്നോട് ഒരു റോളക്‌സ് വാച്ച് ചോദിച്ചു എന്ന് പറഞ്ഞ് മമ്മൂട്ടി റോളക്‌സ് എന്ന് വിളിച്ചപ്പോള്‍ നിര്‍മാതാവ് ബാദുഷയും എസ്. ജോര്‍ജും വാച്ചിന്റെ ഗിഫ്റ്റ് ബോക്‌സുമായി സ്റ്റേജിലേക്ക് വരികയായിരുന്നു. വാച്ച് മേടിച്ച് മമ്മൂട്ടിയ കെട്ടിപ്പിടിച്ചാണ് ആസിഫ് സന്തോഷം പ്രകടിപ്പിച്ചത്.

Content Highlight: mammootty and bindu panicker talks about rorschach