| Wednesday, 2nd March 2022, 9:54 pm

ജഗതിക്ക് അഭിനയിക്കാന്‍ ഒരുപാട് ആഗ്രഹമുണ്ട്, കണ്ടപ്പോള്‍ സന്തോഷവും വിഷമവും തോന്നി: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ ഇന്ന് ഏറ്റവുമധികം ആഗ്രഹിക്കപ്പെടുന്ന സാന്നിധ്യമാണ് ജഗതിയുടേത്. അപകടത്തെ തുടര്‍ന്ന് അഭിനയ ജീവിതത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന ജഗതിയുടെ മലയാള സിനിമയിലെ സ്ഥാനം പകരം വെക്കാനാവാത്തതാണ്.

ഇതിനിടയില്‍ പ്രേക്ഷകര്‍ക്ക് സന്തോഷം നല്‍കികൊണ്ടാണ് അദ്ദേഹം സി.ബി.ഐ ദി ബ്രെയ്‌നിലൂടെ തിരികെ എത്തുന്നു എന്ന എന്ന വാര്‍ത്ത വന്നത്. സേതുരാമയ്യരായി മമ്മൂട്ടിയും ചാക്കോയായി മുകേഷും എത്തുമ്പോള്‍ അവരോടൊപ്പം വിക്രമും എത്തുമെന്നായിരുന്നു കെ. മധു പറഞ്ഞത്.

ജഗതിയെ കണ്ടപ്പോള്‍ കണ്ടപ്പോള്‍ സന്തോഷവും വിഷമവും തോന്നിയെന്നും അദ്ദേഹത്തിന് അഭിനയിക്കാന്‍ ഒരുപാട് ആഗ്രഹമുണ്ടെന്നും പറയുകയാണ് മമ്മൂട്ടി. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി ജഗതിയെ പറ്റി പറഞ്ഞത്.

ജഗതി ചേട്ടന്‍ എന്ന കലാകാരനെ എത്രമാത്രം മിസ് ചെയ്യുന്നുണ്ട് എന്നായിരുന്നു അവതാരകന്റെ ചോദ്യം.

‘അഭിനയിച്ചപ്പോഴും സീനൊക്കെ എടുത്തപ്പോഴും തോന്നിയിരുന്നു. ആ രംഗങ്ങളെ പറ്റി ഒന്നു പറയുന്നില്ല. അത് ആ സിനിമയില്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. സിനിമ കാണുമ്പോള്‍ മനസിലാവും. അതിനെ പറ്റി എന്തെങ്കിലും ഒരു വാക്ക് പറഞ്ഞാല്‍ അതിന്റെ മധുരം പോകും.

അദ്ദേഹത്തെ കണ്ടപ്പോള്‍ സന്തോഷവും വിഷമവും തോന്നി. പുള്ളിക്ക് അഭിനയിക്കാന്‍ ഒരുപാട് ആഗ്രഹമുണ്ട്. ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ അങ്ങനെയുള്ള ഒരു അവസ്ഥയിലല്ല. എങ്ങനെയാവേണ്ട ആളാണ്?’ മമ്മൂട്ടി പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരി 27 നാണ് ജഗതി സി.ബി.ഐ ടീമിനൊപ്പം ജോയിന്‍ ചെയ്തത്. ശക്തമായ കഥാപാത്രത്തെയാവും ജഗതി അവതരിപ്പിക്കുക എന്ന് തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി പറഞ്ഞിരുന്നു.

2012 മാര്‍ച്ച് മാസം തേഞ്ഞിപ്പലത്ത് വച്ച് നടന്ന വാഹനാപകടത്തിലാണ് ജഗതിക്ക് ഗുരുതരമായ പരിക്ക് പറ്റുകയും അഭിനയരംഗത്ത് തുടരാന്‍ കഴിയാത്ത അവസ്ഥ വരികയും ചെയ്തത്. അപകടത്തിന് ശേഷം ഏഴു വര്‍ഷത്തോളം നീണ്ട ചികിത്സയ്ക്ക് ശേഷമാണ് ജഗതി ശ്രീകുമാര്‍ വീണ്ടും ജീവിതത്തിലോട്ട് മടങ്ങി വന്നത്.

‘സി.ബി.ഐ. ദി ബ്രെയ്ന്‍’ എന്ന് പേരിട്ടിരിക്കുന്ന അഞ്ചാം ഭാഗത്തിന്റെയും സംവിധാനം നിര്‍വഹിക്കുന്നത് കെ. മധു തന്നെയാണ്.

അതേസമയം മമ്മൂട്ടിയുടെ ഭീഷ്മ പര്‍വം മാര്‍ച്ച് മൂന്നിന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. അമല്‍ നീരദ് സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കി കാണുന്നത്.


Content Highlight: mammootty about jagathy sreekumar

We use cookies to give you the best possible experience. Learn more