| Wednesday, 7th February 2024, 5:38 pm

ഇന്ന് ആ സിനിമ കാണുമ്പോള്‍ എന്നോട് തന്നെ പുച്ഛവും അവജ്ഞയും തോന്നും: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി നിറഞ്ഞുനില്‍ക്കുന്ന അഭിനയപ്രതിഭാസമാണ് നടന്‍ മമ്മൂട്ടി. 80കളുടെ തുടക്കത്തില്‍ മലയാള സിനിമയില്‍ തുടക്കം കുറിച്ച മമ്മൂട്ടിയുടെ താരപ്രഭയ്ക്ക് ഇന്നും ഒരു കോട്ടവും സംഭവിച്ചിട്ടില്ല.

ഓരോ കാലഘട്ടത്തിലും സ്വയം തേച്ചുമിനുക്കി പരുവപ്പെടുത്തിയെടുക്കുന്ന മമ്മൂട്ടിയ്ക്ക് അഭിനയത്തോട് അന്നും ഇന്നും അടങ്ങാത്ത അഭിനിവേശമാണ്.

അഭിനയത്തോട് അഭിനിവേശം മാത്രമുണ്ടായിരുന്ന ഒരു സമയമുണ്ടായിരുന്നെന്നും അന്ന് തന്റെ കയ്യില്‍ പക്ഷേ അഭിനയമെന്ന കഴിവ് ഉണ്ടായിരുന്നില്ലെന്നും പറയുകയാണ് മമ്മൂട്ടി.

തുടക്കകാലങ്ങളില്‍ താന്‍ ചെയ്ത ചില സിനിമകള്‍ കാണുമ്പോള്‍ തന്നോട് തന്നെ പുച്ഛം തോന്നുമെന്നും ആ കഥാപാത്രങ്ങളൊക്കെ ഇനിയുമേറെ മികച്ചതാക്കാന്‍ കഴിയേണ്ടിയിരുന്നെന്നും മമ്മൂട്ടി പറയുന്നു.

എം.ടി. വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും എഴുതി ഐ.വി ശശി സംവിധാനം ചെയ്ത തൃഷ്ണ എന്ന ചിത്രത്തെ കുറിച്ചായിരുന്നു മമ്മൂട്ടി സംസാരിച്ചത്.

‘ആ സിനിമ കാണുമ്പോള്‍ എനിക്കിപ്പോഴും ലജ്ജ തോന്നും. എന്നോട് തന്നെ പുച്ഛവും അവഞ്ജയുമൊക്കെ തോന്നും. അവിടെ നിന്നും ഇന്ന് ഇത്രയും വളര്‍ന്നു എന്നത് സമാധാനമാണ്. അതിനപ്പുറത്തേക്ക് എനിക്ക് ഒന്നും ആലോചിക്കാന്‍ പറ്റില്ല.

കാരണം ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് അഭിനയിക്കണമെന്നുള്ളൊരു ആവേശവും അഭിനയത്തോടുള്ള അതി ഭയങ്കരമായ അഭിനിവേശവും അല്ലാതെ എന്റെ കയ്യില്‍ അഭിനയം ഇല്ലായിരുന്നു.

അഭിനയമെന്ന ഈ വിദ്യ അറിയില്ല. ശരിക്കും പറഞ്ഞാല്‍ ഒരു ഞാണിന്‍മേല്‍ കളിയായിരുന്നു തൃഷ്ണ. ആ പടം ഒന്നുകൂടി അഭിനയിക്കാന്‍ എനിക്ക് ആഗ്രഹമുണ്ടെന്ന് പിന്നീടൊരിക്കല്‍ ഞാന്‍ പറഞ്ഞിരുന്നു.

സിനിമയില്‍ ഇത്രയും പരിചയവും അതിനെ പറ്റി ഗ്രാഹ്യവുമുള്ള കാലത്ത് ആ സിനിമ അഭിനയിച്ചിരുന്നെങ്കില്‍ ആ കഥാപാത്രത്തോട് അല്‍പം കൂടി നീതി പുലര്‍ത്താന്‍ സാധിക്കുമായിരുന്നെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

അതുപോലെ തന്നെയാണ് പപ്പേട്ടന്റെ (പത്മരാജന്‍) അരപ്പെട്ട കെട്ടിയ ഗ്രാമത്തില്‍ എന്ന സിനിമയും. ആ സിനിമയിലെ സക്കരിയ എന്ന് പറഞ്ഞാല്‍ ഇതുവരെ അങ്ങനെ ഒരു നായകനെ മലയാളം കണ്ടിട്ടുണ്ടാവില്ല. അത് കാണുമ്പോള്‍ ഇപ്പോഴും വിഷമമാണ്.

പിന്നെ ഇതൊക്കെ ഓരോ ആഗ്രഹങ്ങള്‍ കൂടിയാണ്. സക്കരിയയെ പറ്റി എനിക്ക് തോന്നിയത് ആകാശം ഇടിഞ്ഞ് സക്കരിയയുടെ നേരെ വന്നാല്‍ അദ്ദേഹം കൈ ഉയര്‍ത്തി അതിനെ അങ്ങ് താങ്ങി നിര്‍ത്തുമെന്നാണ്.

അങ്ങനെ നിര്‍ത്താന്‍ ചങ്കൂറ്റമുള്ള ആളാണ് സക്കരിയ. അങ്ങനെയൊന്നും ഒരു നായകനുണ്ടാവില്ല. ഒരുപക്ഷേ പത്ത് പേരെ ഇടിക്കുമായിരിക്കും. പക്ഷേ ഇതിന്റെയൊക്കെ ഒരു ചങ്കൂറ്റം വേണ്ടേ, എന്തിനേയും നേരിടാനുള്ള കരുത്തും ശക്തിയുമുള്ള കഥാപാത്രമായിരുന്നു അത്. ആ കഥാപാത്രത്തെ ഇനിയും ഏറെ മികച്ചതാക്കാമെന്ന് തോന്നിയിട്ടുണ്ട്, ‘ മമ്മൂട്ടി പറഞ്ഞു.

Content Highlight: Mammootty about his bad performance movies

We use cookies to give you the best possible experience. Learn more