| Friday, 12th March 2021, 7:32 pm

സിനിമയെന്ന് പറഞ്ഞ് ഒരുപാട് അലഞ്ഞ് നടന്ന ആളാണ് ഞാന്‍; പുതുമുഖ സംവിധായകര്‍ക്ക് അവസരം നല്‍കുന്നതിനെ കുറിച്ച് മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായ ദി പ്രീസ്റ്റ് തിയേറ്ററിലെത്തിയതിന് പിന്നാലെ പുതുമുഖ സംവിധായകര്‍ക്ക് മമ്മൂട്ടി അവസരം നല്‍കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സിനിമാലോകത്ത് വീണ്ടും സജീവമാവുകയാണ്. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ദി പ്രീസ്റ്റ് സംവിധാനം ചെയ്തത്.

പുതുമുഖ സംവിധായകര്‍ക്ക് താന്‍ എന്തുകൊണ്ട് അവസരം നല്‍കുന്നുവെന്ന് പറയുകയാണ് മമ്മൂട്ടി ഇപ്പോള്‍. പ്രീസ്റ്റ് റിലീസിന് ശേഷം നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ പുതുമുഖമായിരുന്നു എന്നുള്ളത് ഒരു കാരണം. ഞാന്‍ പുതുമുഖമാണ് എന്നുള്ളത് രണ്ടാമത്തെ കാര്യം. മൂന്നാമത് ഒരു കാര്യമില്ല. ഒരു പുതുമുഖ സംവിധായകന്റെ മനസ്സില്‍ പുതിയ സിനിമയായിരിക്കും. ആ സിനിമ എനിക്ക് ഒരു പുതുമയായിരിക്കും, എന്റെ പ്രകടനത്തിലോ കഥാപാത്രത്തിലോ പുതുമ കൊണ്ടുവരും എന്നാണ് പ്രതീക്ഷ. എല്ലാം വിജയമാകണമെന്നില്ല. നമുക്ക് തെരഞ്ഞെടുക്കാനല്ലേ പറ്റൂ. പൂര്‍ത്തികരിക്കാന്‍ പറ്റില്ലല്ലോ.

വളരെ സന്തോഷത്തോടെയും ആവേശത്തോടെയും ഞാന്‍ ചെയ്യുന്ന കാര്യങ്ങളാണിത്. ഇനിയും വരാനുണ്ട് കുറേപേര്‍. അത് നിങ്ങളില്‍ ആര്‍ക്കെങ്കിലും ആവേശം പകരുന്നുണ്ടെങ്കില്‍ സന്തോഷം. അങ്ങനെ വന്നതാണ് ജോഫിനും.

സിനിമയെന്ന് പറഞ്ഞ് ഒരുപാട് കാലം അലഞ്ഞുനടന്ന ആളാണ് ഞാന്‍. അന്ന് എനിക്ക് ഒരാള്‍ ചാന്‍സ് തന്നു. പിന്നെ ഞാന്‍ എന്നേക്കൊണ്ട് ആവന്നതുപോലെ ചെയ്താണ് ഇങ്ങനെയെത്തിയത്. അതുപോലെ അവരും വരട്ടെ. ഇത് വലിയ കാര്യമായി കാണേണ്ടതില്ല. എനിക്ക് കിട്ടിയത് തിരിച്ചു കൊടുക്കുന്നു അത്രയേ ഉള്ളൂ,’ മമ്മൂട്ടി പറഞ്ഞു.

എന്റെ വിശ്രമവേളകളും സിനിമയോടപ്പമാണ്. സിനിമയില്‍ പുതുതായി സംഭവിക്കുന്നത് എന്താണെന്ന് അറിയാന്‍ ശ്രമിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നയാളാണ്. അപ്പോള്‍ ഒരാള്‍ പുതിയ സിനിമാസങ്കല്‍പ്പവുമായി, സിനിമയെ പുതിയ രീതിയില്‍ കാണുന്ന ഒരാളെത്തുമ്പോള്‍ അതിനെ സ്വീകരിക്കാന്‍ ശ്രമിക്കാറുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Mammootty about giving chances to new directors

We use cookies to give you the best possible experience. Learn more