Advertisement
Entertainment
ഇന്നത്തെ പ്രഗത്ഭരായ പല നടന്മാരേക്കാളും മികച്ച ആക്ടറാണ് അദ്ദേഹം: മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 15, 03:13 pm
Wednesday, 15th January 2025, 8:43 pm

പതിറ്റാണ്ടുകളായി ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് മമ്മൂട്ടി. വിവിധ ഭാഷകളില്‍ നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം തന്റെ എഴുപതുകളിലും ഇന്ത്യന്‍ സിനിമയെ ഞെട്ടിക്കുകയാണ്.

നിരവധി സംവിധായകരെ മലയാള സിനിമയിലേക്ക് കൊണ്ടുവന്ന നടന്‍ കൂടിയാണ് മമ്മൂട്ടി. ഒരു താരം എന്നതിലുപരി നല്ലൊരു നടനാകാന്‍ ആഗ്രഹിക്കുന്ന അഭിനേതാവാണ് അദ്ദേഹം. സിനിമയില്‍ വന്ന കാലം മുതല്‍ തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ മമ്മൂട്ടി ശ്രദ്ധിച്ചിട്ടുണ്ട്.

മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളായിരുന്ന കെ.ജി ജോർജിനെ കുറിച്ച് സംസാരിക്കുകയാണ് മമ്മൂട്ടി. കെ.ജി.ജോർജിന്റെ മേള, യവനിക തുടങ്ങിയ സിനിമകളിൽ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. കരിയറിന്റെ തുടക്കത്തിൽ സ്റ്റണ്ട് എന്താണെന്ന് പോലും അറിയാത്ത സമയത്ത് സ്റ്റണ്ട് സീനില്‍ അഭിനയിച്ചതിനെ കുറിച്ചും കെ.ജി. ജോർജിനെ ചവിട്ടി താഴെയിട്ടതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മമ്മൂട്ടി. ഇന്നത്തെ പല പ്രഗത്ഭരായ അഭിനേതാക്കളെക്കാൾ മികച്ച നടനാണ് കെ.ജെ.ജോർജെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

‘കെ.ജി ജോര്‍ജ് സാര്‍ ഇന്നത്തെ അറിയപ്പെടുന്ന പ്രഗത്ഭരായ പല നടന്മാരേക്കാളും മികച്ച ആക്ടറാണ്. ഞെട്ടിപ്പോയിട്ടുണ്ട് അദ്ദേഹത്തിന്റെ അഭിനയം കണ്ടിട്ട്. ജോര്‍ജ് സാറിന്റെ രീതിയിലും രൂപത്തിലും ഒരു ആക്ടര്‍ അങ്ങേര്‍ കാണിക്കുന്നതിന്റെ നൂറിലൊന്ന് കാണിച്ചാല്‍ പോലും അയാള്‍ വലിയ ആക്ടറാണ്.

യവനികയിലൊക്കെ അദ്ദേഹത്തിന്റെ പൂര്‍ണമായ സ്വാധീനമുണ്ട്. ഓരോ ആക്ടറുടെ അടുത്തും പറയുന്ന കാര്യങ്ങളൊക്കെയുണ്ട്. അദ്ദേഹം സംവിധാനം ചെയ്ത് ഞാന്‍ അഭിനയിച്ച മേളയെന്ന സിനിമയില്‍ ഒരു ചെറിയ ആക്ഷന്‍ സീനുണ്ട്. സ്റ്റണ്ട് മാസ്റ്ററൊന്നും ഇല്ല. പുള്ളി തന്നെയാണ് സ്റ്റണ്ട് മാസ്റ്റര്‍.

എനിക്ക് ഇതൊന്നും പരിചയമില്ലല്ലോ. പുള്ളി ഓപ്പോസിറ്റ് ഭാഗത്ത് നിന്ന് എന്നോട് ചവിട്ടാന്‍ പറഞ്ഞു. ഞാന്‍ ചവിട്ടി. പുള്ളി താഴെ വീണു. ഡയറക്ടറെ ചവിട്ടി താഴെയിട്ടാണ് ഞാന്‍ സ്റ്റണ്ട് പഠിക്കുന്നത്. അതിന് പോലും പുള്ളി തയ്യാറായിരുന്നു.സിനിമയില്‍ അഭിനയിച്ചു തുടങ്ങുന്നതിന് മുന്‍പ് ഞാന്‍ പുള്ളിയുടെ ഒരു ഷൂട്ട് കണ്ടിരുന്നു. ചാന്‍സ് ചോദിച്ച് എറണാകുളത്ത് നില്‍ക്കുന്ന കാലത്താണ് അതൊക്കെ,’മമ്മൂട്ടി പറയുന്നു.

 

Content Highlight: Mammootty About Director K.G. George