| Thursday, 7th March 2024, 1:12 pm

ആ സിനിമ പോലെയായിരുന്നു എന്റെ ആദ്യ പ്രണയം; പടം ഇപ്പോഴും എന്റെ ലാപിലുണ്ട്: മമിത ബൈജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സിനിമയായിരുന്നു പ്രേമലു. തിയേറ്ററില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത ചിത്രമാണ് പ്രേമലു.

മമിത ബൈജു, നസ്ലെന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം ഒരിടവേളക്ക് ശേഷം മലയാളത്തിലെത്തിയ പെര്‍ഫെക്ട് റോം കോം എന്റര്‍ടൈനറാണ്. സിനിമക്ക് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

ഇപ്പോള്‍ ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ആദ്യ പ്രണയത്തെ കുറിച്ച് പറയുകയാണ് മമിത ബൈജു. ഫസ്റ്റ് ലവ് എന്ന തായ് ചിത്രം പോലെയായിരുന്നു തന്റെ ആദ്യ പ്രണയമെന്നാണ് താരം പറയുന്നത്.

‘ഫസ്റ്റ് ലവ് എന്ന ഒരു സിനിമയുണ്ട്. ഒരു തായ് ഫിലിമാണ് അത്. നല്ല രസമുള്ള കഥയാണ് അതിന്റേത്. നായികയും നായകനും നല്ല രസമാണ്. ഇപ്പോഴും എന്റെ ലാപില്‍ ആ സിനിമയുണ്ട്. സിനിമയില്‍ ഒരു പെണ്‍കുട്ടി ഇഷ്ടത്തോടെ ഒരു ചെക്കനെ നോക്കുന്നുണ്ട്.

ഒരു ദിവസം അസംബ്ലിയിലാണ് എന്റെ സീനിയര്‍ എന്നോട് ഈ സിനിമയുടെ കഥ പറയുന്നത്. ഞങ്ങള്‍ അന്ന് പ്രാക്ടീസ് കഴിഞ്ഞ് അസംബ്ലിയുടെ പിന്നില്‍ നില്‍ക്കുകയാണ്. സീനിയര്‍ ചേച്ചി ഈ കഥ പറഞ്ഞു തന്നു. സത്യത്തില്‍ ഈ കഥ പോലെ തന്നെയാണ് ഞാന്‍ ഈ ചേച്ചിയുടെ ബോയ്ഫ്രണ്ടിനെ നോക്കികൊണ്ടിരുന്നത്.

അതേ കഥ തന്നെയാണ്. കഥ പറഞ്ഞു വന്നപ്പോള്‍ അങ്ങനെ തന്നെ എന്ന ഭാവത്തിലായിരുന്നു ഞാന്‍. പിന്നീട് ഞാന്‍ ആ സിനിമ കണ്ടപ്പോള്‍ എനിക്ക് ഇഷ്ടമായി. ഞാന്‍ കാണിക്കുന്നത് പോലെ തന്നെയായിരുന്നു ആ സിനിമയുടെ കഥ. എനിക്ക് അഡ്മിറേഷന്റെ പുറത്തുള്ള ഫസ്റ്റ് ലവ് ആയിരുന്നു അത്.

ആള്‍ നന്നായി ഫുട്‌ബോള്‍ കളിക്കും കാണാനും നല്ല രസമാണ്. എന്റെ സൂപ്പര്‍ സീനിയറാണ്. ഞാന്‍ ആളെ വായിനോക്കുമായിരുന്നു. സിനിമയില്‍ ഈ പെണ്‍കുട്ടി എങ്ങനെയാണോ ആ നായകന്റെ പിന്നാലെ നടക്കുന്നത് അതുപോലെയായിരുന്നു ഈ ചേച്ചിയുടെ ബോയ്ഫ്രണ്ടിനെ ഞാന്‍ നോക്കിയത്.

പക്ഷേ പിന്നീടാണ് ചേച്ചിയും ആ ചേട്ടനും റിലേഷന്‍ഷിപ്പിലാണെന്ന് ഞാന്‍ മനസിലാക്കുന്നത്. ഫസ്റ്റ് ലവ് എന്ന് പറയുമ്പോള്‍ ഇതാണ് എനിക്ക് ഓര്‍മ വരുന്നത്,’ മമിത ബൈജു പറഞ്ഞു.


Content Highlight: Mamitha Baiju Talks About Her First Love

We use cookies to give you the best possible experience. Learn more