| Tuesday, 12th March 2024, 5:21 pm

ചെറിയ ഭാഗം മാത്രം വെച്ച് വാര്‍ത്തകള്‍ നല്‍കി; എല്ലാം ഞാന്‍ ആ ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു: മമിത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വളരെ കുറഞ്ഞ സിനിമകളിലൂടെ സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു താരമാണ് മമിത ബൈജു. ഈയിടെ നടന്‍ സൂര്യ നായകനായ വണാങ്കാന്‍ എന്ന ചിത്രത്തില്‍ മമിത അഭിനയിച്ചിരുന്നു. ബാല സംവിധാനം ചെയ്ത ചിത്രത്തില്‍ നിന്ന് പിന്നീട് സൂര്യ പിന്മാറി.

ഇതിന് പിന്നാലെ മമിതയും സിനിമയില്‍ നിന്ന് പിന്മാറിയിരുന്നു. വണാങ്കാന്‍ ഷൂട്ടിന്റെ ഭാഗമായതിനെ കുറിച്ചും ബാലയെ കുറിച്ചുമൊക്കെ പ്രേമലുവിന്റെ ഭാഗമായി ഒരു മലയാളം യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മമിത സംസാരിച്ചിരുന്നു.

അതിന് പിന്നാലെ സിനിമയുടെ ഷൂട്ടിനിടെ സംവിധായകന്‍ ബാല മമിതയെ ഒരുപാട് ചീത്ത വിളിച്ചുവെന്നും അടിച്ചുവെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ആ വാര്‍ത്ത ചര്‍ച്ചയായതിന് പിന്നാലെ വിഷയത്തില്‍ വിശദീകരണവുമായി മമിത രംഗത്തെത്തുകയും ചെയ്തിരുന്നു.

ആ സിനിമയുടെ ഇടയില്‍ തനിക്ക് മാനസികമോ ശാരീരികമോ ആയ ഉപദ്രവമോ മറ്റേതെങ്കിലും തരത്തിലുള്ള അധിക്ഷേപകരമായ പെരുമാറ്റമോ ഉണ്ടായിട്ടില്ലെന്ന് താരം തന്റെ സോഷ്യല്‍ മീഡിയ അകൗണ്ടിലൂടെ വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ തന്റെ പുതിയ തമിഴ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ബിഹൈന്‍ഡ്‌വുഡ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ ആ വിഷയത്തെ കുറിച്ച് സംസാരിക്കുകയാണ് മമിത ബൈജു.

‘അതൊക്കെ വെറുതെ പറയുന്നതാണ്. ഞാന്‍ മലയാളത്തിലെ ഇന്റര്‍വ്യൂവില്‍ പറഞ്ഞ ചെറിയ ഒരു ബിറ്റ് വെച്ചാണ് ആ ന്യൂസ് വന്നത്. ആ ബിറ്റിന്റെ മുമ്പും ശേഷം ഞാന്‍ പറഞ്ഞതൊന്നും ഉള്‍പെടുത്താതെ മിസ് കോട്ടഡായി തമിഴില്‍ ആരോ ന്യൂസ് കൊടുത്തതാണ്.

എനിക്ക് ശരിക്കും എന്താണെന്ന് അറിയില്ല. ആ വിഷയം കൊണ്ടായിരുന്നില്ല ഞാന്‍ സിനിമയില്‍ നിന്ന് പിന്മാറിയത്. ഡേറ്റ് പ്രശ്നമായിരുന്നു കാരണം. ഒരു മാസം സിനിമ ഷൂട്ട് ചെയ്തിരുന്നു. അതിന്റെ ഇടയില്‍ ഷെഡ്യൂള്‍ ബ്രേക്ക് വന്നു. പിന്നെ ആറ് മാസത്തിന്റെ ഡേറ്റ് ചോദിച്ചിരുന്നു. എന്നാല്‍ ഞാന്‍ അടുത്ത പടം കമ്മിറ്റ് ചെയ്തിരുന്നു.

ബാല സാര്‍ എന്നോട് ഒരുപാട് സ്വീറ്റായിട്ടാണ് പെരുമാറാറുള്ളത്. ഞാന്‍ അന്ന് ഷൂട്ടിന്റെ മുമ്പ് ചെന്നൈയില്‍ ഒരു മാസത്തോളം ഒറ്റക്കായിരുന്നു. ആ സിനിമയില്‍ എനിക്ക് ഡാന്‍സൊക്കെ ഉണ്ടായിരുന്നു. റിഹേഴ്‌സലുള്ളത് കൊണ്ട് എനിക്ക് അവിടെ നില്‍ക്കേണ്ടിയിരുന്നു.

എന്നെ അന്ന് അദ്ദേഹം ഒരുപാട് കെയറ് ചെയ്തിരുന്നു. തനിയെ വിടാതെ ഓഫീസില്‍ കൊണ്ടുപോകും. അവിടെ ഡയറക്ടേഴ്സ് ടീമിന്റെ കൂടെയായിരുന്നു ഞാന്‍. അതെല്ലാം ഞാന്‍ ആ ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് മാത്രം അവര് പറഞ്ഞില്ല,’ മമിത ബൈജു പറഞ്ഞു.


Content Highlight: Mamitha Baiju Talks About Fake News Related Vanangaan Movie

We use cookies to give you the best possible experience. Learn more