| Monday, 21st December 2020, 9:03 pm

'മമതയുടെ ഭരണത്തില്‍ ബംഗാളില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് കണക്കില്ല'; ബി.ജെ.പി അധികാരത്തിലെത്തിയാല്‍ എല്ലാം ശരിയാകുമെന്ന് യു.പി മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ഭരണത്തിന്‍കീഴില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിച്ചെന്നാരോപണവുമായി ഉത്തര്‍പ്രദേശ് മന്ത്രി ഭൂപേന്ദ്രസിംഗ് ചൗധരി. ഇത്തരം അക്രമങ്ങള്‍ക്ക് തടയിട്ട് മമതയെ താഴെയിറക്കാന്‍ ബംഗാളിലെ ജനം ബി.ജെ.പിയോടൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബംഗാളില്‍ നടന്ന രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് കണക്കില്ല. ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നത് മമതയുടെ ഭരണത്തിന്‍ കീഴിലാണ്. ജനങ്ങള്‍ ഇത് തിരിച്ചറിഞ്ഞിട്ടുണ്ട്. മമതയെ അവര്‍ തോല്‍പ്പിക്കും. ബി.ജെ.പിയെ അധികാരത്തിലെത്തിക്കുകയും ചെയ്യും. ബംഗാളിലെ ജനങ്ങളോട് ഒന്നേ പറയാനുള്ളു. ഭയപ്പെടാതെ ബി.ജെ.പിയ്ക്ക് വോട്ടു ചെയ്യു. കാരണം ബി.ജെ.പിയ്ക്ക് മാത്രമെ ബംഗാളില്‍ വികസനം സാധ്യമാക്കാന്‍ കഴിയുകയുള്ളു’, സിംഗ് പറഞ്ഞു.

ബംഗാളില്‍ 300ഓളം ബി.ജെ.പി പ്രവര്‍ത്തകര്‍ ഒന്നര വര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ടെന്ന് കഴിഞ്ഞദിവസം നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഭൂപേന്ദ്ര സിംഗ് തൃണമൂലിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്.

എന്നാല്‍ അമിത് ഷാ തെരഞ്ഞെടുപ്പ് റാലിക്കിടെ പറഞ്ഞ പല പ്രസ്താവനകളും തെറ്റാണെന്ന് ചൂണ്ടിക്കാട്ടി തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രിയാനും രംഗത്തെത്തിയിരുന്നു.

ബി.ജെ.പി ‘ടൂറിസ്റ്റ് ഗാങ്ങി’ ന്റെ വിശ്വസ്തനായ ഷായുടെ പ്രസംഗത്തിലെ കെട്ടിച്ചമച്ച, തെറ്റായ ഏഴു വിവരങ്ങള്‍ എന്ന ക്യാപ്ഷനോട് കൂടിയാണ് ഒബ്രിയാന്‍ പ്രസ്താവന പുറത്തിറക്കിയത്.

അമിത് ഷാ പറഞ്ഞ തെറ്റായ കാര്യങ്ങളും അതിന്റെ സത്യാവസ്ഥയും എന്ന രീതിയിലാണ് പ്രസ്താവന ഇറക്കിയിരിക്കുന്നത്.

മമതാ ബാനര്‍ജി കോണ്‍ഗ്രസ് വിട്ടത് മറ്റൊരു പാര്‍ട്ടിക്ക് വേണ്ടിയാണ്. എന്നിട്ട് ഇപ്പോള്‍ പാര്‍ട്ടിയിലുള്ളവര്‍ കൂറുമാറിയെന്ന് ആരോപിക്കുന്നു എന്നായിരുന്നു ഷാ യുടെ ഒരു വാദം. കഴിഞ്ഞ ദിവസം സുവേന്തു അധികാരി അടക്കമുള്ള തൃണമൂല്‍ എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഇക്കാര്യം വിശദീകരിക്കവെയായിരുന്നു ഷായുടെ പ്രസ്താവന.

എന്നാല്‍ മമത കോണ്‍ഗ്രസ് വിട്ടത് മറ്റൊരു പാര്‍ട്ടിയില്‍ ചേരാനല്ല, പകരം സ്വന്തമായി ഒരു പാര്‍ട്ടി ഉണ്ടാക്കാനാണ്. 1998ല്‍ അവര്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് ഉണ്ടാക്കിയെന്ന് ഡെറിക് ഒബ്രിയാന്‍ പറഞ്ഞു.

ആയുഷ്മാന്‍ ഭാരത് എന്ന പദ്ധതി കൊണ്ട് ബംഗാളിലെ ജനങ്ങള്‍ക്ക് ഒരു ഗുണവും ഉണ്ടായിട്ടില്ല എന്നായിരുന്നു ഷായുടെ മറ്റൊരു വാദം. എന്നാല്‍ ആയുഷ്മാന്‍ പദ്ധതിയ്ക്ക് വെറും രണ്ട് വര്‍ഷം മുമ്പ് കൊണ്ട് വന്ന സ്വാസ്ത്യ സതി എന്ന സര്‍ക്കാര്‍ പദ്ധതിയില്‍ 1.4 കോടി കുടുംബങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡും മറ്റും കൊണ്ടുവന്നെന്ന് ഇതിന് മറുപടിയായി ഒബ്രിയാന്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ കിസാന്‍ ഫണ്ടായ 6,000 രൂപ ബംഗാള്‍ മുക്കുകയാണെന്നായിരുന്നു ഷായുടെ മറ്റൊരു വാദം. എന്നാല്‍ ബംഗാള്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വാര്‍ഷിക സഹായ ധനമായി 5,000 രൂപ നല്‍കുന്നുണ്ട്. കേന്ദ്രം ഒരു ഏക്കറിന് 1214 രൂപ എന്ന നിരക്കിനല്ലേ പണം കൊടുക്കുന്നതെന്നാണ് ഒബ്രിയാന്‍ തിരിച്ച് പറഞ്ഞത്.

ബംഗാളില്‍ 300ഓളം ബി.ജെ.പി പ്രവര്‍ത്തകര്‍ ഒന്നര വര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ടെന്നായിരുന്നു ഷായുടെ മറ്റൊരു വാദം. എന്നാല്‍ നിരവധി പേര്‍ മരിച്ചിട്ടുണ്ട്. പക്ഷെ ആത്മഹത്യ ചെയ്ത ബി.ജെ.പി പ്രവര്‍ത്തകരെ പോലും കൊലപാതകത്തിന്റെ കൂട്ടത്തില്‍ കൂട്ടിയാണ് ഇത് പറയുന്നതെന്ന് ഒബ്രിയാന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Mamatha Banerjee Responsible For Increasing Political Killings Says Up Minister

Latest Stories

We use cookies to give you the best possible experience. Learn more